കോഴിക്കോട്: മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം.ഫേസ്‌ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെയാണ് ചാനല്‍ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. തല്‍ക്കാലം സംപ്രേഷണം നിര്‍ത്തുന്നുവെന്നും മീഡിയാവണ്‍ എഡിറ്റർ പ്രമോദ് രാമൻ വ്യക്തമാക്കി. നേരത്തെ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മീഡിയ വണിനും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് 2020 മാര്‍ച്ച് 6 ന് അര്‍ധരാത്രിയാണ് സംപ്രേഷണം തടഞ്ഞത്.വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഈ ചാനലുകള്‍ വീഴ്ച വരുത്തിയെന്നും കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂര്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്.
ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വങ്ങളെയും അനുസ്മരിച്ചാണ് രാഷ്ട്രപതിയുടെ പ്രസംഗം.ലക്ഷക്കണക്കിന് സ്വാതന്ത്രസമര സേനാനികളുടെ ബലിദാനമാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം. 75വർഷത്തെ രാജ്യത്തിന്റെ വികസന മുന്നേറ്റത്തിൽ സംഭാവന നൽകിയ ചെറുതും വലുതുമായ എല്ലാവരേയും നമിക്കുന്നതായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.ഈ വർഷം തുടക്കം മുതൽ സ്വാതന്ത്ര്യസമരസേനാനികളെ എല്ലാ അർത്ഥത്തിലും ആദരിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ പരിപാടികൾ നടന്നുവരുന്നത്. സുഭാഷ് ചന്ദ്രബോസ് ജയന്തിയും ദേശീയ യുദ്ധസ്മാരക പരിപാടികളും രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു.രാജ്യത്തെ ജനങ്ങളും കേന്ദ്രസർക്കാറും തമ്മിലുള്ള ശക്തമായ വിശ്വാസവും സംരക്ഷണത്തിന്റേയും മികച്ച ഉദാഹരണമാണ് കൊറോണയ്‌ക്കെതിരായ പ്രതിരോധത്തിൽ കാണുന്നത്. കൊറോണ മുന്നണിപോരാളികളെ നമിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.ഒരു വര്‍ഷത്തില്‍ കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തുവെന്നും അത്തരത്തില്‍ ഏറ്റവുമധികം ഡോസ് വാക്സിനുകള്‍ നല്‍കിയ രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ ഇന്‍ഡ്യയ്ക്ക് സാധിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.കോവിഡ് മഹാമാരി രാജ്യത്തെ നിരവധി പേരുടെ ജീവനെടുത്തു. ഇത്തരമൊരു സാഹചര്യത്തില്‍പോലും കേന്ദ്ര, സംസ്ഥാന സര്‍കാരുകളും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചു. അവര്‍ക്കെല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിനായി സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്തുന്നതിന് നിയമനിര്‍മാണം നടത്താന്‍ സര്‍കാരിന് സാധിച്ചെന്ന് രാഷ്ട്പതി പറഞ്ഞു. കേന്ദ്ര സര്‍കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചും രാഷ്ട്രപതി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്ബത്തികസര്‍വേ ലോക്‌സഭയില്‍ വെക്കും. ചൊവ്വാഴ്ച രാവിലെ ലോക്‌സഭയില്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ലോക്‌സഭയില്‍ ബുധനാഴ്ച ആരംഭിക്കും.നാലുദിവസമാണ് ചര്‍ച്ചയ്ക്കു നീക്കിവെച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു മറുപടി പറയും.കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കാരണം ബുധനാഴ്ചമുതല്‍ രാജ്യസഭ രാവിലെ 10 മുതല്‍ മൂന്നരവരെയും ലോക്‌സഭ വൈകിട്ട് നാലുമുതല്‍ രാത്രി ഒൻപതുവരെയുമാണ് ചേരുക.
ഗര്‍ഭിണികള്‍ക്ക് ‘നിയമന വിലക്ക്’ ഏര്‍പ്പെടുത്തിയ തീരുമാനം പിൻവലിച്ച് എസ്.ബി.ഐ
ന്യൂഡൽഹി: ഗര്‍ഭിണികള്‍ക്ക് ‘നിയമന വിലക്ക്’ ഏര്‍പ്പെടുത്തിയ വിവാദ തീരുമാനം പിൻവലിച്ച് എസ്.ബി.ഐ.രാജ്യത്തെ വിവിധ സ്ത്രീ സംഘടനകൾക്കിടയിൽ നിന്നും വലിയ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉയർന്നിരുന്നു.ഡൽഹി വനിതാ കമ്മീഷൻ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നടപടി പിൻവലിച്ചത്. പൊതുജനവികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് എസ്.ബി.ഐ അറിയിച്ചു. പുതുക്കിയ നിര്‍ദേശങ്ങള്‍ ഉപേക്ഷിക്കാനും നിലവിലുള്ള നിര്‍ദേശങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്.ബി.ഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് ഡൽഹി വനിതാ കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നു. വിവാദ സർക്കുലർ റദ്ദാക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. ഈ മാർഗനിർദ്ദശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് നോട്ടീസ് അയച്ചത്.കഴിഞ്ഞ വർഷം ഡിസംബറിലാണ് ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപ്പിച്ച് കൊണ്ട് വിവാദ ഉത്തരവ് എസ്ബിഐ പുറത്തിറക്കിയത്. ഗർഭിണിയായി മൂന്നോ അതിലധികം മാസമോ ആയ ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ പ്രസവിച്ച് നാലുമാസമാകുമ്പോൾ മാത്രമേ നിയമനം നൽകാവൂ എന്നാണ് ചീഫ് ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. എസ്ബിഐയിൽ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമനപ്പട്ടിക തയ്യാറാക്കുന്നത്. ബാങ്കിൽ ക്ലറിക്കൽ കേഡറിലേയക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്‌മെന്റ് നടന്ന 2009ൽ നിയമനം സംബന്ധിച്ച വിജ്ഞാപനം വന്നപ്പോഴാണ് ഗർഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആറുമാസമോ അതിലേറെയോ ഗർഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി. നേരത്തെ ഗർഭിണികളായിആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. പ്രൊമോഷനും ഇത് ബാധകമാണ്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക;രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു; സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും
ബെംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കർണാടക.തിങ്കളാഴ്ച മുതല്‍ രാത്രി കാല കര്‍ഫ്യൂ ഉണ്ടായിരിക്കില്ല. സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കോവിഡ് മുക്തിനിരക്ക് വര്‍ധിച്ചതുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കാരണം.വാരാന്ത്യ ലോക്ഡൗണ്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു.തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മള്‍ട്ടിപ്ലെക്‌സുകള്‍ എന്നിവയില്‍ 50 ശതമാനം ആളുകളെ പ്രവേശിക്കാമെന്നാണ് പറയുന്നത്. അതേ സമയം ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ക്ലബ്ലുകള്‍, പബ്ലുകള്‍, ബാറുകള്‍ എന്നിവിടങ്ങള്‍ പൂര്‍ണ്ണശേഷിയോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുണ്ട്.വിവാഹ പാര്‍ട്ടികളില്‍ 300 പേര്‍ക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളില്‍ 50 ശതമാനം ആളുകളെ പ്രവേശപ്പിക്കാം. ജിം, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളിലും 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഗര്‍ഭിണികളായ സ്ത്രീകളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിത കമ്മീഷൻ
ന്യൂഡൽഹി: ഗര്‍ഭിണികളായ സ്ത്രീകളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിത കമ്മീഷൻ രംഗത്ത്. ഗര്‍ഭിണികളായ സ്ത്രീകളെ “താല്‍കാലിക അയോഗ്യര്‍” ആയി പ്രഖ്യാപിച്ച ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് വനിത കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ അഭിപ്രായപ്പെട്ടു. മൂന്ന് മാസം ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താല്‍കാലിക അയോഗ്യരാക്കി ഡിസംബര്‍ 31നാണ് എസ്.ബി.ഐ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.2020ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് പ്രകാരം സത്രീകള്‍ക്ക് ലഭിക്കുന്ന പ്രസവ ആനുകൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് എസ്.ബി.ഐയുടെ നടപടിയെന്നും വനിത കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് രൂപീകരിച്ചെന്ന് വ്യക്തമാക്കാനും നിര്‍ദേശങ്ങള്‍ നടപ്പാക്കിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് കമീഷന്‍ നോട്ടീസ് അയച്ചു.ചൊവ്വാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്ന് വനിത കമീഷന്‍ എസ്.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിഷയത്തില്‍ ഇതുവരെ എസ്.ബി.ഐ പ്രതികരിച്ചിട്ടില്ല. നേരത്തെ, ജോലിയില്‍ പ്രവേശിക്കുന്നതിന് കുഴപ്പമില്ലെന്ന് തെളിയിക്കുന്ന ഗൈനക്കോളജിസ്റ്റിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ആറ് മാസം ഗര്‍ഭിണികളായ സത്രീകള്‍ക്ക് വരെ എസ്.ബി.ഐയില്‍ ചേരാനുള്ള അനുമതിയുണ്ടായിരുന്നു.
തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ആരാധനാലയങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം നീക്കി; രാത്രി കര്‍ഫ്യൂ-ഞായറാഴ്ച ലോക് ഡൗണ്‍ ഒഴിവാക്കി
ചെന്നൈ:കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു.ആരാധനാലയങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. നിലവില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവേശനം അനുവദിച്ചിരുന്നില്ല. വെള്ളിയാഴ്ച മുതല്‍ ഈ നിയന്ത്രണവും നീക്കി.രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക് ഡൗണും ഒഴിവാക്കിയിട്ടുണ്ട്.ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം പൊതുയോഗങ്ങള്‍ക്കും ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ഹോട്ടലുകളിലും തീയേറ്ററുകളിലും ഒരു സമയം 50 ശതമാനം പേരെന്ന നിയന്ത്രണവും തുടരും. തുടര്‍ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതോടെയാണ് തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. 10, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള പൊതുപരീക്ഷ ഇത്തവണ ഒഴിവാക്കില്ലെന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. വാര്‍ധ ജില്ലയിലെ സെല്‍സുര ഗ്രാമത്തിന് സമീപത്ത് തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.എംഎല്‍എ വിജയ് രഹാങ്കഡോലിന്റെ മകന്‍ അവിഷ്കര്‍ രഹങ്കഡോല്‍, നീരജ് ചൗഹാന്‍, നിതേഷ് സിംഗ്, വിവേക് നന്ദന്‍, പ്രത്യുഷ് സിംഗ്, ശുഭം ജയ്‌സ്വാള്‍, പവന്‍ ശക്തി എന്നിവരാണ് മരിച്ചത്. വാര്‍ധ ജില്ലയിലെ സവാംഗി ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്. ദിയോലിയില്‍ നിന്ന് വാര്‍ധയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കും.
രാത്രി യാത്രാ നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ;തീരുമാനം തീവണ്ടിയാത്ര സുഗമമാക്കാൻ
ന്യൂഡൽഹി:തീവണ്ടി യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ രാത്രിയാത്ര നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടിക്കുള്ളിൽ ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക് വലിയ ശല്യമാണ് സൃഷ്ടിക്കാറ്. ഇതുമായി ബന്ധപ്പെട്ട് ദിനം പ്രതി നിരവധി പരാതികളും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.തീവണ്ടിയ്‌ക്കുള്ളിൽ യാത്രികർ ഉറക്കെ പാട്ടുവയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ജീവനക്കാർക്കാണ്. ഉത്തരവിന്റെ ലംഘനമുണ്ടായാൽ ആർപിഎഫ്, ടിടിആർ മറ്റ് ജീവനക്കാർ എന്നിവരെ ഉത്തരവാദികളായി പരിഗണിക്കും.ഇനി മുതൽ കോച്ചുകളിൽ രാത്രി 10 മണിയ്‌ക്ക് ശേഷം ലൈറ്റുകളും അണയ്‌ക്കാനും റെയിൽവേയുടെ നിർദ്ദേശമുണ്ട്. നൈറ്റ് ലൈറ്റുകൾ ഒഴികെ ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ആക്കണം. നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തു; രോഗം സ്ഥിരീകരിച്ചത് ആറ് കുട്ടികൾക്ക്
ഭോപ്പാൽ: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ ആശങ്കയായി ഒമിക്രോണിന്റെ പുതിയ വകഭേദം. മധ്യ പ്രദേശിലെ ഇൻഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ബാധിച്ച 12 പേരില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയത്. ആറു പേരും കുട്ടികളാണ്.ജനുവരി ആറ് മുതല്‍ നടത്തിയ പരിശോധനകളിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തുന്നത്. ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബിഎ.1 ഉം ചിലരിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ പലരും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് വിദഗ്ധർ പറയുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ വിനോദ് ഭണ്ഡാരി അറിയിച്ചു. ഇതില്‍ ആറുപേരിലാണ് ഒമൈക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഒരാൾ നവജാത ശിശുവാണെന്നാണ് റിപ്പോർട്ട്.ഒമിക്രോണിന്റെ വകഭേദങ്ങൾ അതിനേക്കാൾ അപകടകാരിയാകാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ. ശ്വാസകോശ സംബന്ധമായ രോഗമുള്ളവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് അതിവേഗത്തിൽ വ്യാപിക്കുന്ന ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ സംബന്ധിച്ച് പഠനങ്ങൾ പുരോഗമിക്കുകയാണ്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്;ടിപിആര്‍ നിരക്കും കുറഞ്ഞു
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,55,874 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 16.39 ശതമാനം കുറവാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.3.06 ലക്ഷം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,36,842 ആയി.ദില്ലി, മുംബൈ, ബിഹാര്‍, ഗുജറാത്ത്, ഭോപാല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളില്‍ കുറവുണ്ടായി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കര്‍ണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. മൂന്നാം തരംഗത്തിന്‍റെ തുടക്കത്തില്‍ രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും കണക്കുകള്‍ ഗണ്യമായി കുറഞ്ഞു. 439 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് 4,89,848 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 93.15 ആയി ഉയര്‍ന്നു.