തളിപ്പറമ്പ് ദേശീയപാതയില്‍ കുറ്റിക്കോലില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

keralanews lady died in bus accident in thaliparamba national highay kuttikkol many injured

കണ്ണൂർ: തളിപ്പറമ്പ് ദേശീയപാതയില്‍ കുറ്റിക്കോലില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു.അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഉച്ചയ്ക്ക് 2.50 ഓടെയാണ് അപകടം നടന്നത്.അരമണിക്കൂറോളം ബസിനടിയില്‍പെട്ട സ്ത്രീയെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.ബസ് മറിഞ്ഞപ്പോള്‍ യാത്രിക ബസിനടിയില്‍പ്പെടുകയായിരുന്നു എന്നാണ് വിവരം. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നില്‍ എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.അമിത വേഗത്തില്‍ വന്ന ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി റോഡിന്റെ വീതികൂട്ടുന്നതിനായി ഏറ്റെടുത്തിട്ടുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ എച്ചൂരിൽ നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു

keralanews father and son drowned while swimming practice in kannur eachur

കണ്ണൂർ: നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു.ഏച്ചൂർ സ്വദേശികളായ ഷാജി, മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.പട്ടപ്പൊയിൽ പന്നിയോട് കുളത്തിലാണ് അപകടം നടന്നത്വെള്ളത്തിൽ മുങ്ങിപ്പോയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാജിയും മുങ്ങി മരിച്ചത്. ജ്യോതിരാദിത്യന് തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കേറ്റ് ആവശ്യമായി വന്നിരുന്നു. ഇതിനായിട്ടാണ് ഇരുവരും നീന്തൽ പഠിക്കാൻ എത്തിയതെന്നാണ് വിവരം.ഫയർഫോഴ്‌സും, പോലീസും, നാട്ടുകാരും ചേർന്ന് ഇരുവരുടെയും മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മരിച്ച ഷാജി ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ്. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി; ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും;പരിശോധന കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം

keralanews masks made mandatory in public places in the state violators will be fined district police chiefs instructed to tighten checks

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി. ആൾക്കൂട്ടങ്ങളിലും യാത്രയിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും അല്ലെങ്കിൽ ദുരന്ത നിവാരണ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കാമെന്നുമാണ് സർക്കുലർ. പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് നിർബന്ധമാണ്. ഉത്തരവ് പാലിക്കാത്തവരിൽ നിന്ന് പിഴ ഉൾപ്പെടെ ഈടാക്കും.പരിശോധനയും നടപടിയും കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് എഡിജിപി നിർദേശം നൽകി.കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധം ആക്കിയിരിക്കുന്നത്. വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാൻ മുമ്പ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്നത് നിർത്തിവെക്കുകയായിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.കഴിഞ്ഞ ദിവസം 2994 പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. 12 മരണവും സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് എറണാകുളത്തും, തിരുവനന്തപുരത്തുമാണ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്.

കണ്ണൂരില്‍ റെയിൽവേ ടിക്കറ്റ് എക്‌സാമിനര്‍ ചമഞ്ഞ് തട്ടിപ്പ്;യുവതി പിടിയിൽ;മുഖ്യ ആസൂത്രകയായ സ്ത്രീക്കെതിരെ അന്വേഷണം

keralanews fraud as railway ticket examiner lady arretsed in kannur

കണ്ണൂര്‍: റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനറാണെന്ന വ്യാജേന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണംതട്ടിയെടുത്ത സംഭവത്തിൽ യുവതി പിടിയിൽ.ഇരിട്ടി ചരള്‍ സ്വദേശിനി ബിന്‍ഷ ഐസക്ക്(27) ആണ് പിടിയിലായത്.യുവതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഇരിട്ടി സ്വദേശിനിയായ മാഡം എന്നു വിളിക്കുന്ന സ്ത്രീയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണസംഘംഅറിയിച്ചു.അഞ്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും രണ്ടുലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിന്‍ഷ ഐസക്ക്(27)തട്ടിയെടുത്തത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയായ മാഡത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. ബിന്‍ഷയുടെ മൊബൈല്‍ ഫോണില്‍ ഇവരുടെ ഫോണ്‍നമ്പരും ഇവര്‍ തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് സന്ദേശങ്ങളുമുണ്ട്.ഇതോടെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ നീക്കം. ബിന്‍ഷ തൊഴില്‍ തട്ടിപ്പ് നടത്തിയത് ഇവരുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന ബിന്‍ഷയ്ക്ക് നേരത്തെ റെയില്‍വേയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ലഭിച്ചിരുന്നു.എന്നാൽ പിന്നീട് ഈ ജോലി നഷ്ടപ്പെട്ടിരുന്നു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി;പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

keralanews electricity tariff hike in the state revised tariff effective from today

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി.പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തിയാണ് പുതിയ നിരക്ക് ഇന്നലെ പ്രഖ്യാപിച്ചത്. 2022-23 വർഷത്തെ പുതുക്കിയ നിരക്കാണ് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നത്.കൊറോണ പശ്ചാത്തലത്തിൽ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് താരിഫ് പരിഷ്‌കരണമെന്നായിരുന്നു റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ വ്യക്തമാക്കിയത്. ഫിക്‌സ്ഡ് ചാർജ്ജ് 15 രൂപ കൂട്ടി. യൂണിറ്റിന് 30 പൈസയുടെ വർദ്ധനവ് വരും. പ്രതിമാസം ഉപഭോഗം 50 യൂണിറ്റ് വരെയുള്ള ഉപഭോക്താകൾക്ക് നിരക്ക് വർദ്ധന ബാധകമായിരിക്കില്ല. 100 യൂണിറ്റ് വരെ ഉപഭോഗമുള്ളവർക്ക് പ്രതിമാസം 22.50 രൂപയുടെ നിരക്ക് വർദ്ധനയുണ്ടാവും. 150 യൂണിറ്റ് വരെ 25 പൈസ വർധനയാണ് വരുത്തിയത്. 150 യൂണിറ്റ് വരെയുള്ളവർ മാസം 47.50 രൂപ അധികം നൽകേണ്ടി വരും. 151-200 യൂണിറ്റ് ആണെങ്കിൽ 70 രൂപ എന്നത് 100 ആക്കി ഫിക്‌സഡ് ചാർജ്. 250 യൂണിറ്റ് മറികടന്നാൽ ഫിക്‌സഡ് ചാർജ് 100 എന്നത് 130 ആവും. 500 വരെ യൂണിറ്റ് എത്തിയാൽ ഫിക്‌സഡ് ചാർജ് 150ൽ നിന്ന് 225 ആകും. വ്യാവസായിക നിരക്കും, കാർഷിക ഉപഭോക്താക്കൾക്കുള്ള നിരക്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി വാഹനങ്ങളുടെ ചാർജ്ജിംഗിന് യൂണിറ്റിന് 50 പൈസ അധികം ഈടാക്കും. സിനിമ തീയേറ്ററുകൾക്കുള്ള വൈദ്യുതി നിരക്കിലും മാറ്റമുണ്ട്.അതേസമയം നിരക്ക് വർധന സാധാരണ ജനങ്ങളെ വലക്കുന്നുവെന്നാണ് പൊതുജനാക്ഷേപം.