സ്വകാര്യ ബസ് ഉടമകളായ കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ നടപടിയെടുക്കും

keralanews take action against private bus owners of ksrtc employees

തിരുവനന്തപുരം:സ്വകാര്യ ബസ് ഉടമകളായ കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി മാനേജ്‌മന്റ്.ഇതിന്റെ ഭാഗമായി സ്വകാര്യ ബസ് ഉടമകളായ 17  കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഇപ്പോൾ ജോലി ചെയ്യുന്ന ഡിപ്പോകളിൽ നിന്നും ദൂര സ്ഥലത്തേക്ക് സ്ഥലം മാറ്റി.ജീവനക്കാർ സ്വന്തം ഉടമസ്ഥതയിലുള്ള ബസുകൾക്ക് വേണ്ടി കെ എസ് ആർ ടി സി ഷെഡ്യുളുകൾ അട്ടിമറിക്കുന്നു എന്ന ആക്ഷേപത്തെ തുടർന്നാണിത്.കെ എസ് ആർ ടി സി യിലെ ചില ജീവനക്കാർ സ്വന്തം ഉടമസ്ഥതയിലുള്ള ബസുകൾക്കും മറ്റു സമാന്തര സർവീസുകൾക്കുമായി കെ എസ് ആർ ടി സി സർവീസുകൾ അട്ടിമറിക്കുന്നു എന്ന ഏകക്ഷേപം ഉണ്ടായതിനെ തുടർന്ന് ഇതിനെ കുറിച്ച് അന്വേഷിക്കാൻ എം.ഡി രാജമാണിക്യം തന്നെ നേരിട്ട് രഹസ്യാന്വേഷണം നടത്തി.അന്വേഷണത്തിൽ ആരോപണം ശരിയാണെന്നു കണ്ടതിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി ഉണ്ടായിരിക്കുന്നത്.കെ എസ് ആർ ടി സി യെ ലാഭത്തിലാക്കാൻ പൂർണ്ണമായും സഹകരിക്കണമെന്ന് ആവശ്യപ്പെടുന്ന രാജമാണിക്യം കെ എസ് ആർ ടി സി യെ തകർക്കാൻ ശ്രമിക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.

സൗദിയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ കൊല്ലപ്പെട്ടു

keralanews two malayalees killed in an accident in saudi

റിയാദ്:സൗദിയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ കൊല്ലപ്പെട്ടു.മലപ്പുറം മങ്കട സ്വദേശി അജിത്,കണ്ണൂർ പയ്യന്നൂർ സ്വദേശി അജിത് എന്നിവരാണ് മരിച്ചത്.വെളളിയാഴ്ച പുലർച്ചെ സൗദി-ദുബായ് അതിർത്തിയിലെ സാൽവയിലാണ് അപകടമുണ്ടായത്.നാലു മലയാളി യുവാക്കൾ സഞ്ചരിച്ച കാർ ട്രെയിലറിന് പിന്നിൽ ഇടിക്കുകയായിരുന്നു.രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇവരെ സൗദിയിലെ അൽ അഹ്‌സ,സൽവ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബഹ്‌റിനിൽ നിന്നും യുഎഇ യിലേക്ക് പോവുകയായിരുന്നു ഇവർ.മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

കൊല്ലത്ത് എഴ് വയസ്സുകാരി പീഡനത്തിനിരയായി മരിച്ച സംഭവം; പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

keralanews seven year old girl killed in kollam mistake on the part of the police

കൊല്ലം:കൊല്ലം ഏരൂരിൽ രണ്ടാം ക്ലാസുകാരി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച. മൃതദേഹം കണ്ടെത്തിയ ആർപിഎൽ എസ്റ്റേറ്റിൽ രാത്രി വരേയും പൊലീസ് തെരച്ചില്‍ നടത്തിയില്ല എന്നാണ് പരാതി.. കുട്ടിയുമായി പ്രതി ഇവിടേക്ക് ബസ് കയറിയെന്ന് രാവിലെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഏരൂർ എസ്.ഐ ലിസിക്കെതിരെ നടപടിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി.ലിസിയെ ചുമതലകളിൽ നിന്നും മാറ്റി നിർത്താനാണ് നിർദേശം.പീഡനത്തിനിരയായി മരിച്ച രണ്ടാം ക്ലാസ് വിദ്യാർഥിനി ശ്രീലക്ഷ്മിയുമായി പ്രതി രാജേഷ് കുളത്തൂപ്പുഴക്ക് ബസ് കയറി എന്ന വിവരം കുട്ടിയെ കാണാതായ ആദ്യ മണിക്കൂറിൽ തന്നെ ഏരൂർ പൊലീസിന് ലഭിച്ചിരുന്നു. കുളത്തൂപ്പുഴക്ക് സമീപത്തായാണ് രാജേഷിന്റെ വസതി. ഇതിനടുത്തുള്ള പൊതുമേഖല സ്ഥാപനമായ ആർപിഎൽ എസ്റ്റേറ്റിനുള്ളിലാണ് തൊട്ടടുത്ത ദിവസം ശ്രീലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുട്ടിയെ കാണാതായ ബുധനാഴ്ച രാത്രി വരെ പൊലീസ് ഇവിടെ യാതൊരു അനേഷണത്തിനും എത്തിയില്ലെന്ന് എസ്റ്റേറ്റ് ചെക്ക് പോസ്റ്റിലെ വാച്ച് മാൻ പറയുന്നു.കുട്ടിയെ കാണാതായ വിവരം അറിയിച്ചിട്ടും എസ്.ഐ ലിസി പരാതിയെ ഗൗരവമായി കണ്ടില്ലെന്നും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.മാത്രമല്ല സംഭവ ദിവസം ലിസി അന്വേഷണത്തിൽ സഹകരിക്കാതെ ലീവെടുത്ത് വീട്ടിൽ പോയെന്നും ആരോപണമുണ്ട്.

മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം

keralanews attempt to kill environmental activist in mukkam

കോഴിക്കോട്:കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമമെന്ന് പരാതി. മരഞ്ചാട്ടി സ്വദേശി പുതിയാട്ടുകുണ്ടില്‍ ബഷീറിനെയാണ് ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മരഞ്ചാട്ടിയിലെ അംഗന്‍വാടിക്ക് മുന്നില്‍ വെച്ചാണ് ബഷീറിനെ ടിപ്പര്‍ ഇടിപ്പിച്ച് പരിക്കേല്‍പിച്ചത്.ഓടികൊണ്ടിരുന്ന ടിപ്പറിന്‍റെ വാതില്‍ തുറന്ന് നടന്ന് പോവുകയായിരുന്ന ബഷീറിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.റോഡില്‍ വീണ ബഷീറിനെ പിന്നില്‍ വന്ന ടിപ്പര്‍ ലോറിയിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.ഇയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.അപകടത്തിൽ ബഷീറിന്‍റെ നാലുപല്ലുകള്‍ നഷ്ടപ്പെട്ടു.മുക്കം മേഖലയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികള്‍ക്കെതിരെ നിരന്തരം സമരരംഗത്തുള്ള പരിസ്ഥിതി പ്രവര്‍ത്തകനാണ്  ബഷീര്‍.ക്വാറികള്‍ക്കെതിരെ സമരം നടത്തിയാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ബഷീറിന്‍റെ സുഹൃത്തുക്കള്‍ പറയുന്നു.

മട്ടന്നൂർ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു

keralanews permanant committee chairpersons are selected for mattannur municipality

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലേക്ക് സ്ഥിരം സമിതിയധ്യക്ഷന്മാരെ തിരഞ്ഞെടുത്തു.എം.റോജ (ആരോഗ്യം),പി.പി ഷാഹിനാ (വികസനം),വി.പി ഇസ്മായിൽ(ക്ഷേമകാര്യം),കെ.സുരേഷ് കുമാർ (പൊതുമരാമത്ത്),പി.പ്രസീന(വിദ്യാഭ്യാസം) എന്നിവരാണ് സ്ഥിരം സമിതി അധ്യക്ഷന്മാർ.വരണാധികാരി ഡി.എഫ്.ഓ സുനിൽ  പാമിഡി,നഗരസഭാ സെക്രെട്ടറി എം.സുരേശൻ എന്നിവരുടെ  നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

കേരളത്തിൽ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിക്കുന്നു

keralanews plastic carry bags will be banned in kerala

തിരുവനന്തപുരം:50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കേരളത്തിൽ നിരോധിക്കുന്നു.സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ചുള്ള നിർദേശം നൽകിയിട്ടുണ്ട്.ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിരോധനം പ്രാബല്യത്തിൽ വരുത്തുക.മുന്നറിയിപ്പില്ലാതെ മുഴുവൻ പ്ലാസ്റ്റിക് ക്യാരി  ബാഗുകളും നിരോധിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകും എന്നതിനാലാണ് തുടക്കത്തിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് നിരോധനവുമായി മുന്നോട്ട് പോകുന്നത്.

ഇന്ന് വിജയദശമി;ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് അറിവിന്റെ ആദ്യാക്ഷരം നുണയുന്നു

keralanews vijayadashami today

തിരുവനന്തപുരം:ഇന്ന് വിജയദശമി.അറിവിന്റെ ആദ്യാക്ഷരം നുണഞ്ഞ് ആയിരക്കണക്കിന് കുരുന്നുകൾ അക്ഷമുറ്റത്തേക്ക് പിച്ചവെച്ചു കയറുന്ന ദിനം.കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് കുരുന്നുകൾ വിവിധ സ്ഥലങ്ങളിലായി ഹരിശ്രീ കുറിക്കും.സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരാണ് അക്ഷര വെളിച്ചം പകർന്നു കൊടുക്കുന്നത്.കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും തിരൂർ തുഞ്ചൻ പറമ്പിലുമെല്ലാം നിരവധി കുട്ടികളാണ് ഹരിശ്രീ കുറിക്കാനായി എത്തുന്നത്.നാവിൽ സ്വർണ്ണമോതിരം കൊണ്ടും അരിയിൽ ചൂണ്ടുവിരൽ കൊണ്ടും ഹരിശ്രീ ഗണപതയെ നമ: എന്നെഴുതി കുട്ടികൾ അക്ഷര ലോകത്തേക്ക് ചുവടുവെയ്ക്കും.

മുംബൈ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 27 പേർ മരിച്ചു

keralanews 27 killed in mumbai railway bridge stampede

മുംബൈ:മുംബൈ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 27 പേർ മരിച്ചു.30 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുംബൈയ്ക്ക് സമീപമുള്ള എൽഫിൻസ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവർ പാരൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്.രാവിലെ 10.45 ഓടെയായിരുന്നു അപകടം.രാവിലെ മുംബൈയിൽ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആളുകൾ കൂട്ടമായി പാലത്തിൽ കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. കനത്ത മഴ പെയ്തതോടെ ലോക്കൽ ട്രെയിനുകളിൽ ചിലത് വൈകിയാണ് എത്തിയത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ നാല് ട്രെയിൻ സ്റ്റേഷനിൽ എത്തിയതോടെ ആളുകൾ സ്റ്റേഷനിൽ നിറഞ്ഞു. മഴ കാരണം പലരും പോകാൻ മടിച്ച് മേൽപ്പാലത്തിൽ നിന്നതോടെയാണ് തിരക്ക് അനിയന്ത്രിതമായതും ദുരന്തം സംഭവിച്ചതും.തിരക്കിനിടെ പലരും നിലത്തു വീണു. ചവിട്ടേറ്റാണ് പലരും മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

keralanews house wife died of electric shock from electric shock

കൂത്തുപറമ്പ്: പാട്യം കൊങ്ങാറ്റയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.കോങ്ങാറ്റയിലെ മിനി നിവാസിൽ മലപ്പിലായി മുകുന്ദന്‍റെ ഭാര്യ പനയാട ലീല(60)യാണു മരിച്ചത്.ഇവരെ രക്ഷിക്കാൻ ശ്രമിച്ച മകനും ഷോക്കേറ്റു.ഇന്നലെ രാവിലെ ആറേകാലോടെയായിരുന്നു സംഭവം.വീട്ടുപറമ്പിലെ മുരിക്കു മരത്തിന്‍റെ കൊമ്പ് വൈദ്യുത ലൈനിനു മുകളിൽ വീണതിനെത്തുടർന്ന് ലൈൻ പൊട്ടി പറമ്പിലേക്ക് വീഴുകയായിരുന്നു.ഇക്കാര്യമറിയാതെ വാഴത്തോട്ടത്തിലേക്ക് ഇറങ്ങിയ ലീലയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ മകൻ മിനീഷ്(39) ലീലയെ പിടിച്ചുമാറ്റി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാൾക്കും ഷോക്കേറ്റു. ഉടൻ ഓടിയെത്തിയ ലീലയുടെ ഭർത്താവ് മരവടിയെടുത്ത് മിനീഷിന്‍റെ ദേഹത്ത് അടിച്ച് വൈദ്യുതിബന്ധം വേർപെടുത്തി.ഷോക്കേറ്റ് പൊള്ളലേറ്റ മിനീഷിന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ നല്കി. ഈസമയം ഇതുവഴി കടന്നുപോയ ബൈക്ക് യാത്രികനാണ് പൊട്ടിയ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

ഫാ.ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി

keralanews father tom uzhunnalil reached india

ന്യൂഡൽഹി: യെമനിൽ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി.റോമിൽ നിന്നും എയർഇന്ത്യ  വിമാനത്തിലാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ നേതൃത്വത്തിൽ എംപിമാരായ കെ.സി വേണുഗോപാൽ, ജോസ് കെ. മാണി, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവർ ചേർന്നു അദ്ദേഹത്തെ സ്വീകരിച്ചു.രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫാ.ടോം ഉഴുന്നാലിൽ കൂടിക്കാഴ്ച നടത്തി.പിന്നീട് 11.30ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.വെള്ളിയാഴ്ച ബംഗളൂരുവിൽ എത്തുന്ന ഫാ. ടോം സെന്‍റ് ജോണ്‍സ് മെഡിക്കൽ കോളേജിൽ കർദിനാൾമാരുമായും സിബിസിഐ നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. ഒക്ടോബർ ഒന്നിനു കേരളത്തിലെത്തും.മൂന്നിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ സന്ദർശിക്കും.