മുംബൈ: ഇന്ത്യയിലെ ആദ്യ ഒമിക്രോണ്‍ എക്‌സ്‌ഇ (Omicron XE) വകഭേദം മുംബൈയില്‍ സ്ഥിരീകരിച്ചു.കൊറോണ വൈറസിന്റെ അതിവ്യാപന ശേഷിയുള്ള വകഭേദമാണ് എക്‌സ്ഇ. ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനി (ബി.എം.സി) ലാണ് രോഗബാധ സ്ഥിരീകരിച്ചത്.50 വയസുള്ള സ്ത്രീക്ക് രോഗലക്ഷണങ്ങളില്ലെന്നും കോവിഡ് വാക്സിന്‍ എടുത്തിരുന്നതായും ബി.എം.സി അറിയിച്ചു.കൊറോണ സ്ഥിരീകരിച്ച 230 പേരുടെ സാമ്പിളുകൾ മുംബൈ നഗരസഭ സീറോ സർവ്വെയ്‌ലൻസിനായി അയച്ചിരുന്നു. ഇതിൽ ഒന്നിലാണ് എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ചത്. ഇതിന് പുറമേ കൊറോണയുടെ കാപ്പ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു വകഭേദം ബാധിച്ചവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങൾ ഒന്നും പ്രകടമാക്കാത്ത ഇവരെ ആരോഗ്യപ്രവർത്തകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.പുതിയ വകഭേദത്തിന് ഒമിക്രോണിനെക്കാള്‍ വ്യാപനശേഷി ഉണ്ടെന്നാണ് വിലയിരുത്തല്‍. ബിഎ 1, ബിഎ 2 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ് ഇ. ലോകമെങ്ങും പടര്‍ന്നു കഴിഞ്ഞ ബിഎ 2 വകഭേദത്തേക്കാള്‍ 10 ശതമാനം വ്യാപനശേഷി കൂടുതലാണ് എക്സ് ഇക്ക്.ബ്രിട്ടണിലാണ് കൊറോണയുടെ എക്‌സ്ഇ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ജനുവരി 16നായിരുന്നു ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ ബ്രിട്ടണിൽ 600 ലധികം പേർക്ക് വൈറസിന്റെ എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചവരിൽ 21 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒൻപത് പേരും ഇരു വാക്‌സിനുകളും സ്വീകരിച്ചവരാണ്. ബാക്കിയുള്ളവർ വാക്‌സിൻ സ്വീകരിക്കാത്തവരാണ്.
സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു; ഇരുപതോളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നു
തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. നാളെ രാത്രി 12 മണി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പാൽ, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബസ്, ടാക്സി, ഓട്ടോ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണമായും നിശ്ചലമായി.പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ബാങ്കിംഗ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കരുതെന്ന് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങൾ അടച്ചിടണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. തുറക്കുന്ന കടകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കര്‍ഷകസംഘടനകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക, അവശ്യപ്രതിരോധസേവനനിയമം പിന്‍വലിക്കുക, കോവിഡ് കാലപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. പണിമുടക്കിന് മുന്നോടിയായി റേഷന്‍കടകളും സഹകരണബാങ്കുകളും കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ബസ് സമരം പിന്‍വലിച്ചിരുന്നുവെങ്കിലും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബസ് ഉടമകള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പല സ്വകാര്യ ബസുകളും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം സര്‍വീസ് നടത്തിയെങ്കിലും അര്‍ധരാത്രിയോടെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. അതേ സമയം കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ചെന്നൈയില്‍ നഗരത്തില്‍ ഓട്ടോ, ടാക്സി സര്‍വീസുകളും പതിവുപോലെ സര്‍വീസ് തുടരുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡിഎംകെ അനുകൂല ട്രേഡ് യൂണിയനായ ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷനടക്കം സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ ജീവനക്കാര്‍ പ്രത്യക്ഷ സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്.
മാർച്ച് 31 ന് മുന്‍പായി പാന്‍- ആധാര്‍ ലിങ്ക് ചെയ്തില്ല എങ്കില്‍ 10000 രൂപ വരെ പിഴ ഈടാക്കും
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിര്‍ദ്ദേശപ്രകാരം 2022 മാര്‍ച്ച് 31 ന് മുന്‍പായി നിങ്ങളുടെ ആധാര്‍ നമ്പരും പാന്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യണം. കോവിഡ് മഹാമാരി കണക്കിലെടുത്ത്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍, ദീര്‍ഘിപ്പിച്ചിരുന്നു. 2021 സെപ്റ്റംബർ 30ന് മുന്‍പായി ആധാര്‍ പാന്‍ ലിങ്ക് ചെയ്യണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, പിന്നീട് കോവിഡ് മഹാമാരി മൂലം സമയപരിധി നീട്ടുകയായിരുന്നു. ഒടുവിലത്തെ നിര്‍ദേശം അനുസരിച്ച് 2022 മാർച്ച് 31 ആണ് ആധാര്‍ പാന്‍ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി.ബാങ്ക് അക്കൗണ്ട് തുറക്കുക, മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ ഓഹരികള്‍ വാങ്ങുക, കൂടാതെ 50,000 രൂപയില്‍ കൂടുതല്‍ പണമിടപാടുകള്‍ നടത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി അനുസരിച്ച് പാന്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത സാഹചര്യത്തില്‍ 10,000 രൂപ പിഴ ഈടാക്കാം.ആധാര്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാകും. പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ഇത്തരത്തില്‍ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നും 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്‌സൈറ്റ് മുഖാന്തിരവും ഇത്തരത്തില്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സ്റ്റാറ്റസ് പരിശോധിക്കുക. പാൻ കാർഡ് ഉടമകൾ ഇത് ചെയ്തില്ലെങ്കിൽ ഓരോ നിയമലംഘനത്തിനും 10,000 രൂപ പിഴ ഈടാക്കാം.
ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ
മഡ്ഗാവ്: ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കടന്നു. രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ജംഷെഡ്പൂരിനെ 1-1 ന് സമനിലയിൽ തളച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യപാദ മത്സരത്തിൽ ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയതോടെ ഇരുപാദങ്ങളിലുമായി ബാസ്റ്റേഴ്‌സ് 2-1 ന്റെ ലീഡുനേടിയാണ് ഫൈനൽ യോഗ്യത നേടിയത്.നാളെ നടക്കുന്ന ഹൈദരാബാദ് – എടികെ മത്സരത്തിലെ വിജയികളെ ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടും. 2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ഇതിനുമുമ്പ് ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്. മാര്‍ച്ച് 20-ന് ഞായറാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ ആണ് ഐഎസ്‌എല്‍ ഫൈനല്‍ നടക്കുന്നത്. നീണ്ട രണ്ട് വര്‍ഷത്തിന് ശേഷമാണ് ഐ എസ് എല്ലില്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരെത്തുന്നത്.സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ 100% ഉപയോഗത്തിന് ഗോവ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകര്‍ ഒന്നുകില്‍ പൂര്‍ണ്ണമായി വാക്സിനേഷന്‍ നല്‍കേണ്ടതുണ്ട്, അവരുടെ അവസാന ഡോസില്‍ നിന്ന് കുറഞ്ഞത് 15 ദിവസത്തെ ഇടവേളയോ അല്ലെങ്കില്‍ പ്രവേശന സമയത്ത് 24 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് RT-PCR റിപ്പോര്‍ട്ട് നല്‍കുകയോ വേണം. എല്ലായ്‌പ്പോഴും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കും.
രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ആരംഭിച്ചു
ന്യൂഡൽഹി:രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ വാക്‌സിനേഷൻ ആരംഭിച്ചു. രാവിലെ 11.30 മുതൽ ഓരോ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. പൈലറ്റ് അടിസ്ഥാനത്തിലാണ് വാക്‌സിൻ വിതരണം.സ്‌പോട്ട് റജിസ്‌ട്രേഷൻ വഴിയാണ് വാക്‌സിൻ നൽകിയത്. ബയോ ഇ പുറത്തിറക്കിയ കോർബിവാക്സാണ് കുട്ടികൾക്ക് കുത്തിവെക്കുന്നത്. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസുകളായാണ് വാക്‌സിൻ നൽകുക. രാജ്യ വ്യാപകമായിട്ടാണ് ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഇന്ന് വാക്സിനേഷൻ ആരംഭിച്ചത്. വാക്‌സിൻ പ്രതിരോധത്തിലെ നിർണായക ദിനമെന്നാണ് ഈ ദിവസത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചത്. കേരളത്തിൽ 15 ലക്ഷത്തോളം കുട്ടികളാണ് ഈ പ്രായപരിധിയിൽ വാക്‌സിൻ സ്വീകരിക്കാനുള്ളത്. കേരളത്തിൽ കൂടാതെ കർണാടകയിലും കുട്ടികൾക്ക് വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. 20 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്‌സിൻ എടുക്കാൻ തയ്യാറായിരിക്കുന്നത്. ഇന്ന് വാക്‌സിനേഷൻ ആരംഭിച്ചതായും പരിപാടി ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകർ റെഡ്ഡി അറിയിച്ചു.60 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള കരുതൽ ഡോസ് വാക്‌സിൻ വിതരണവും ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്.
ഐഎസ്എൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം;കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടും
ഗോവ: ഐഎസ്എൽ എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗോവയിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ഗോവയിലെ ഫട്ടോർഡ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.അതേസമയം, ഇന്ന് നടക്കുന്ന സെമി ഫൈനൽ ആഘോഷമാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്.ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടുമ്പോൾ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് പുറത്ത് ഒരു ഫാൻ പാർക്ക് ഒരുക്കിയിരിക്കുകയാണ് ഇവർ.കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു പുറത്ത് വൈകിട്ട് 5.30 മുതൽ ഫാൻപാർക്ക് തുറക്കും. ആരാധകരെ മുഴുവൻ ഇവിടെ നിന്ന് ഒരുമിച്ച് കളി കാണാൻ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അവസാനമായി നടന്ന രണ്ട് ഐഎസ്എൽ സീസണുകളിലും രണ്ടു വർഷമായി കലൂരിൽ ഒത്തുകൂടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണ്ണാവസരമാകും ഇത്.
സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളും ഡൽഹിയിലെത്തി; ഓപ്പറേഷൻ ഗംഗ പൂർത്തിയായി
ന്യൂഡൽഹി: യുക്രെയ്‌നിലെ സുമിയിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ സംഘം പോളണ്ടിൽ നിന്നും ഡൽഹിയിലെത്തി. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർത്ഥികളെ രാജ്യത്തേയ്‌ക്ക് കൊണ്ടുവന്നത്. ഇതിൽ ആദ്യത്തെ വിമാനം ഇന്ന് പുലർച്ചെ 5.45നും രണ്ടാമത്തേത് രാവിലെ 8.40നുമാണ് എത്തിയത്. മൂന്നാമത്തെ വിമാനം 1.15നും ഡൽഹിയിലെത്തി. ഇരുന്നൂറോളം മലയാളി വിദ്യാർത്ഥികൾ സംഘത്തിലുണ്ട്.സുമിയിൽ നിന്നും ഒഴിപ്പിച്ച 694 പേരെ ബുധനാഴ്ച 12 ബസുകളിലായി പോൾട്ടാവയിലെത്തിച്ച് ട്രെയിൻ മാർഗം ലീവിവിലേക്കും ശേഷം പോളണ്ടിലേക്കും കൊണ്ടുവരികയായിരുന്നു. ഇന്ത്യൻക്കാർക്കൊപ്പം നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ടുണീഷ്യ പൗരന്മാരേയും സർക്കാർ പോളണ്ടിലെത്തിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പൂർത്തിയായെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.സുമിയിലെ അവസ്ഥ വളരെ സങ്കീർണ്ണമായിരുന്നുവെന്നും ആദ്യത്തെ രണ്ട് ദിവസം ഒരുപാട് ഭയന്നുവെന്നും അവിടെ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു.
അന്താരാഷ്‌ട്ര വിമാനയാത്രകള്‍ക്കുളള വിലക്ക് നീക്കി;സര്‍വീസുകള്‍ 27 മുതൽ പുനരാരംഭിക്കും
ന്യൂഡൽഹി:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ വിലക്കുകൾ പിൻവലിച്ച് അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ പൂർണമായും പുനരാരംഭിക്കുന്നു. ഈ മാസം 27 ആം തീയതി മുതൽ വിമാന സർവ്വീസുകൾ വീണ്ടും ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 20 നാണ് അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട് വിദേശത്ത് കുടുങ്ങിക്കിടന്നവരെ രാജ്യത്ത് എത്തിക്കാൻ വന്ദേഭാരത് വിമാന സർവ്വീസ് കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. 2020 ജൂലൈ മുതലായിരുന്നു ഇത്. കൊറോണ വ്യാപനത്തിൽ അയവുവന്നതിനെ തുടർന്ന് ആഭ്യന്തര വിമാന സർവ്വീസുകൾ പുന:രാരംഭിച്ചെങ്കിലും അന്താരാഷ്‌ട്ര വിമാന സർവ്വീസിനുള്ള നിയന്ത്രണം തുടരുകയായിരുന്നു. ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ചിട്ടുള്ള അന്താരാഷ്‌ട്ര കാർഗോ പ്രവർത്തനങ്ങളും, ഇന്ത്യയുമായി എയർ ബബിൾ കരാറിലേർപ്പെട്ട രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകളും മാത്രമാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്.രാജ്യത്ത് കൊറോണ വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമായതോടെ കഴിഞ്ഞ ഡിസംബർ 15 മുതൽ അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ ആലോചിച്ചിരുന്നെങ്കിലും അപ്പോഴേക്കും ഒമിക്രോൺ വ്യാപനം രൂക്ഷമായി.തുടർന്ന് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് ജനുവരി 31 വരെ ദീർഘിപ്പിച്ചിരുന്നു.
യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ആത്മഹത്യ ചെയ്തു;മരിച്ചത് കണ്ണൂർ സ്വദേശി
കണ്ണൂർ: യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ആത്മഹത്യ ചെയ്തു. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ സിആർപിഎഫ് ജവാൻ വിപിൻ ദാസാണ്(37) ജീവനൊടുക്കിയത്. യുപിയിലെ ചന്തൗലിയിൽ തിരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു വിപിൻ ദാസ്.ഡ്യൂട്ടി ആവശ്യങ്ങള്‍ക്കുള്ള തോക്കുപയോഗിച്ചാണ് വെടിവച്ചത്.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വിപിന്റെ വീടിന്റെ കുറ്റിയടി ചടങ്ങിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും മേലുദ്യോഗസ്ഥർ അവധി അനുവദിച്ചിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ലീവ് നല്‍കാതെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്തു. ഇതില്‍ അതിയായ വിഷമം ഉള്ളതായി കൂടെ ജോലി ചെയ്യുന്ന മറ്റു പട്ടാളക്കാരോട് പറഞ്ഞിരുന്നുവെന്നാണ് സൂചന. കണ്ണൂര്‍ തേക്കിയിലെ ദാസന്റെ മകനാണ് വിപിന്‍. കീര്‍ത്തനയാണ് ഭാര്യ. ഒരു മകനുമുണ്ട്.മൃതദേഹം നാളെ ഉച്ചയോടു കൂടി വീട്ടിലേക്ക് എത്തും എന്നാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള വിവരം.
ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വാറിയിൽ അപകടം; രണ്ടു തൊഴിലാളികൾ മരിച്ചു
കർണാടക: ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിച്ചു. പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞാണ് അപകടം.മൂലഹള്ള ചെക്ക് പോസ്റ്റിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മടഹള്ളയിലാണ് സംഭവം. കല്ലുകൾക്കടിയിൽ കുടുങ്ങിയ, തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.6 പേർക്ക് പരിക്കേറ്റു. മുത്തങ്ങ സ്വദേശിയായ ഹക്കീമിൻ്റെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിയാണിത്.ടിപ്പർ ലോറികളും കല്ലിനടയിൽപ്പെട്ടു. കൂടുതൽ പേർ പാറക്കെട്ടുകൾക്കുള്ളിൽ അകപ്പെട്ടോയെന്നറിയാൻ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.