ന്യൂഡൽഹി: പുതിയ ലഗേജ് നിയമങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.യാത്രയ്ക്കിടെ അധിക ബാഗേജ് കൊണ്ടുപോകുന്നതിന് ഇനി മുതൽ കൂടുതല്‍ പണം നല്‍കേണ്ടിവരും. യാത്രയ്ക്കിടെ ഇനി കൂടുതല്‍ ലഗേജ് ഉണ്ടെങ്കിൽ അത് ലഗേജ് വാനില്‍ ബുക്ക് ചെയ്യണം.ഏതെങ്കിലും യാത്രക്കാരന്‍ നിശ്ചിത മാനദണ്ഡത്തേക്കാള്‍ കൂടുതല്‍ ഭാരം വഹിക്കുന്നതായി കണ്ടെത്തിയാല്‍, അവരില്‍ നിന്ന് അധിക ഫീസ് ഈടാക്കും. യാത്രക്കാരന് 109 രൂപ നല്‍കി ലഗേജ് വാന്‍ ബുക്ക് ചെയ്യാം.40 കിലോ മുതല്‍ 70 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങള്‍ ട്രെയിന്‍ കമ്പാർട്ടുമെന്റിൽ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഓരോ കോച്ചിനും അനുസരിച്ച് ലഗേജുകള്‍ക്ക് റെയില്‍വേ പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് അധിക തുക നല്‍കാതെ 40 കിലോ വരെ ലഗേജ് കൊണ്ടുപോകാം. അതുപോലെ, എസി ടു ടയറില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 50 കിലോഗ്രാം വരെ ഭാരമുള്ള ലഗേജുകള്‍ കൊണ്ടുപോകാന്‍ അനുവാദമുണ്ട്, ഫസ്റ്റ് ക്ലാസ് എസിയില്‍ പരമാവധി 70 കിലോഗ്രാം വരെ. അധിക തുക നല്‍കി ഈ പരിധി 80 കിലോ വരെ വര്‍ധിപ്പിക്കാം.
വായ്പ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡൽഹി: വായ്പ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ നിരവധി ബാങ്കുകള്‍ വായ്പ പലിശ നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്ബിഐ നിരക്കുകളില്‍ വീണ്ടും വര്‍ദ്ധനവ് വരുത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അര ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തിലായി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് വായ്പ പലിശ നിരക്കുകള്‍ പുതുക്കുന്നത്. ഇത്തവണ പലിശ നിരക്കില്‍ 20 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.കൂടാതെ, റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയും ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായതോടെ, ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 7.55 ശതമാനത്തില്‍ നിന്നും 8.05 ശതമാനമായി വര്‍ദ്ധിപ്പിച്ചു. റിപ്പോ നിരക്ക് അടിസ്ഥാനമായുള്ള പലിശ നിരക്ക് 7.65 ശതമാനമായി ഉയര്‍ത്തി. മുന്‍പ് 7.15 ശതമാനമായിരുന്നു പലിശ നിരക്ക്.
കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചു; ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി
ന്യൂഡൽഹി: കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചതിന് പിന്നാലെ ഡൽഹിയിൽ പൊതു ഇടങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു.കാറിലും മറ്റും ഒരുമിച്ചുള്ള യാത്രകൾക്ക് പിഴ ബാധകമായിരിക്കില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കൊറോണ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം 2495 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇന്ന് അത് 2146 ആയി കുറഞ്ഞിട്ടുണ്ട്. 17.83 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്കും വർദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്.
രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്; വിജയമുറപ്പിച്ച് ദ്രൗപദി മുര്‍മു;540 എംപിമാരുടെ പിന്തുണ
ന്യൂഡല്‍ഹി : ഇന്ത്യയുടെ 15ാം രാഷ്ട്രപതിയെ ആരെന്ന് അറിയാനുള്ള വോട്ടെണ്ണല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പുരോഗമിക്കുന്നു.ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ആദ്യ റൗണ്ടില്‍ 540 പേരുടെ പിന്തുണ മുര്‍മുവിനാണ്. യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. ആകെ 748 എംപി വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിനുപിന്നാലെ സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. പാര്‍ലമെന്‍റിലെ 63ാം നമ്പർ മുറിയിലാണ് വോട്ടെണ്ണല്‍. ആദ്യം എംഎല്‍എമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകള്‍ വേര്‍തിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുര്‍മുവിനും യശ്വന്ത് സിന്‍ഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകള്‍ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎല്‍എമാര്‍ക്ക് പിങ്ക് ബാലറ്റും എംപിമാര്‍ക്ക് പച്ച ബാലറ്റുമാണ് നല്‍കിയിരുന്നത്. തുടക്കം മുതൽ ദ്രൗപദി മുർമു വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്റംഗ്പുരിലെ സന്താള്‍ ഗോത്ര വിഭാഗത്തില്‍നിന്നു പോരാടി ഉയര്‍ന്നുവന്ന ദ്രൗപദി മുര്‍മുവെന്ന പ്രിയപ്പെട്ടവരുടെ ദ്രൗപദി ദീദി രാഷ്ട്രപതിയാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇവിടെ ആഘോഷങ്ങള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോത്രവിഭാഗത്തില്‍നിന്നുള്ള നേതാവ് ആദ്യമായി രാഷ്ട്രപതി പദവിയിലെത്തുന്നുവെന്ന ചരിത്രവും സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍ കുറിക്കപ്പെടും. രാജ്യത്തിന്‍റെ സര്‍വ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിതയാകും ദ്രൗപദി മുര്‍മു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.
അമര്‍നാഥ് മേഘവിസ്ഫോടനം;ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം 20 ആയി
അമര്‍നാഥ്: അമര്‍നാഥില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 20 ആയി.ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാലു പേരും രാജസ്ഥാനിലെ നാഗൂര്‍ സ്വദേശികളാണ്. ഇതോടെ മരിച്ച രാജസ്ഥാന്‍ സ്വദേശികളുടെ എണ്ണം ഏഴായി. മരിച്ച നാലു പേരും സുഹൃത്തുക്കളാണ്. ജൂലൈ 6 ന് പഹല്‍ഗാമില്‍ നിന്നാണ് ഇവര്‍ യാത്ര ആരംഭിച്ചത്.വെള്ളിയാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ 16 പേരുടെ മരണം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറോളം പേരെ കാണാതായി. പരിക്കേറ്റ 34 പേരെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ വ്യോമസേന ഹെലികോപ്ടറുകളും റഡാറുകളും ഉള്‍പ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥയാത്ര താല്‍കാലികമായി നിര്‍ത്തിവെയ്‌ക്കുകയും തിങ്കളാഴ്ച രാവിലെ ഭാഗീകമായി പുനരാരംഭിക്കുകയും ചെയ്തിരുന്നു. തീര്‍ത്ഥാടകര്‍ പഞ്ചതരണി പാതയിലൂടെ യാത്ര ആരംഭിച്ച് ബാല്‍ത്തല്‍ വഴി തിരികെ എത്താനാണ് നിര്‍ദേശം. സിആര്‍പിഎഫിന്റെ സുരക്ഷയോട് കൂടി 4,000 ത്തോളം പേര്‍ യാത്ര ആരംഭിച്ചു.ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പഹല്‍ഗാമിലെ നുന്‍വാന്‍, മധ്യ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ബാല്‍ത്തല്‍ ക്യാമ്പ് എന്നീ ബേസ് ക്യാമ്പുകളിൽ നിന്നാണ് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചത്. മൂന്ന് ദിവസം കൊണ്ടാണ് അമര്‍നാഥിലെ ഗുഹാക്ഷേത്രത്തിലെത്താനാവുക.ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ 43 ദിവസത്തെ തീര്‍ത്ഥാടന കാലം കനത്ത സുരക്ഷയിലാണ് നടത്തുന്നത്.ജൂണ്‍ 30 ന് ആരംഭിച്ച യാത്ര രക്ഷാബന്ധന്‍ ദിനത്തില്‍ അവസാനിക്കും.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി
ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി.മറ്റൊരു പേരിലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.ഭക്ഷണത്തിനൊപ്പം ബില്ലില്‍ ചേര്‍ത്ത് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടാം.സര്‍വീസ് ചാര്‍ജിനെക്കുറിച്ച് ഹോട്ടല്‍ ഉടമ ഉപഭോക്താക്കളോട് വ്യക്തമാക്കുമ്പോൾ ചാര്‍ജ് നല്‍കണമെന്ന് ആവശ്യപ്പെടരുതെന്നും ചാര്‍ജ് നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതായത് റെസ്റ്റോറന്റിന്റെ പക്ഷത്ത് നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുകയും താല്‍പര്യമുണ്ടെങ്കില്‍ സ്വമേധയാ തരാമെന്ന് ഉപഭോക്താക്കളെ അറിയിക്കുകയും മാത്രമാണ് ചെയ്യാന്‍ പാടുള്ളതെന്ന് ഉത്തരവില്‍ പറയുന്നു.
തഞ്ചാവൂരിൽ രഥോത്സവത്തിനിടെ ഷോക്കേറ്റ് ഉണ്ടായ അപകടത്തിൽ 11 പേർ മരിച്ചു
ചെന്നൈ:തഞ്ചാവൂരിൽ ക്ഷേത്രത്തിലെ രഥഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു.മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. കാളിമേടിന് സമീപമുളള ക്ഷേത്രത്തിലായിരുന്നു അപകടം ഉണ്ടായത്.ഇന്ന് പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം. രഥം വളവിൽ തിരിക്കുന്നതിനിടെ പിന്നോട്ട് എടുത്തപ്പോഴാണ് അപകടം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ രഥത്തിന്റെ മുകൾഭാഗം തട്ടുകയായിരുന്നു. രഥത്തിൽ 30 അടിയോളം ഉയരത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു. വൈദ്യുത പ്രവാഹത്തിൽ രഥത്തിലുണ്ടായിരുന്നവർ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു.10 പേർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ 13 പേരെ തഞ്ചാവൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെ പരിക്കേറ്റവർക്ക് ഒപ്പം ഉണ്ടായിരുന്ന 13 കാരനും മരിക്കുകയായിരുന്നു.രഥം ഏറെക്കുറെ പൂർണമായി കത്തിയ നിലയിലാണ്. ജില്ലാ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊറോണ നിയന്ത്രണങ്ങൾ നീങ്ങിയതിനാൽ വലിയ തിരക്കായിരുന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. അതേസമയം മരണമടഞ്ഞവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഓഫീസ് അറിയിച്ചു.
കോവിഡ് കേസുകളിൽ വർദ്ധനവ്;നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക;വിമാനത്താവളങ്ങളില്‍ ജാഗ്രത; അതിര്‍ത്തികളില്‍ പരിശോധന കർശനമാക്കി
ബെംഗളൂരു:പ്രതിദിന കൊവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധന കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ.തിരvക്കേറിയ സ്ഥലങ്ങളിലും മറ്റ് ഇന്‍ഡോര്‍ പരിപാടികളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. കൊവിഡ് പ്രതിരോധത്തിനായി നേരത്തേ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോട്ടോക്കോളുകള്‍ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഇതിന് പുറമേ സാമൂഹിക അകലം പാലിക്കലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.രാജ്യത്ത് കൊവിഡ് നാലാം തരംഗത്തിന്റെ വ്യാപനഭീതി കണക്കിലെടുത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊവിഡ് നാലാം തരംഗത്തിന്റെ ഭീതി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. കെ.സുധാകര്‍ പറഞ്ഞു.കൊവിഡിനെതിരെ പ്രതിരോധശേഷി നേടുന്നതിന് മുന്‍കരുതല്‍ അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാനും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഡോ. കെ. സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. നിലവില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കില്ലെങ്കിലും, ജനങ്ങളോട് ജാഗ്രത പാലിക്കാനും സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി മുന്‍കരുതല്‍ എടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി ആര്‍. അശോക്, കോവിഡ് സാങ്കേതിക ഉപദേശക സമിതി അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു;ദല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി; ഇല്ലെങ്കില്‍ 500 രൂപ പിഴ
ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി.മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തും. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.ഡൽഹിയിൽ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ ഏപ്രില്‍ തുടക്കത്തില്‍ പിന്‍വലിച്ചിരുന്നു. നിലവില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് ഉപയോഗം കൂട്ടാന്‍ പിഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി വീണ്ടും പുനസ്ഥാപിച്ചത്. കോവിഡ് കേസുകളില്‍ നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ദല്‍ഹി, ഹരിയാന, മിസോറം എന്നീ സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വ്യാപനം നിരീക്ഷിക്കാനും ഉടനടി നടപടികള്‍ കൈക്കൊള്ളാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.കോവിഡ് പരിശോധന വ്യാപകമാക്കാനും വാക്സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിര്‍ദേശമുണ്ട്. അതേസമയം സ്‌കൂളുകള്‍ അടയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയില്ല. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ദല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ബുധനാഴ്ച 0.44 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ 12ന് പോസിറ്റീവ് നിരക്ക് 0.21 ശതമാനമായിരുന്നു. ബുധനാഴ്ചത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനമാണ്.
പ്രതിദിന കൊവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കാന്‍ കേരളത്തോട് കേന്ദ്രം
ന്യൂഡല്‍ഹി: കേരളം പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള പഴയ കണക്കുകള്‍ കൂടി ചേര്‍ത്താണ് രാജ്യമാകെയുള്ള കോവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധന കാണിച്ചത്.അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ കേരളം കൊവിഡ് കണക്ക് പുറത്തുവിട്ടത്.ഇത് രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നും കേന്ദ്രം വിമര്‍ശിച്ചു. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍ കേരളത്തിന് കത്തയച്ചു.കോവിഡ് ബാധിതരുടെ കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കത്തയച്ചത്.രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് പ്രതിദിന കോവിഡ് കണക്കുകളുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു തീരുമാനം.