തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2880 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 11, തിരുവനന്തപുരം 6, കണ്ണൂര്‍ 4, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം 578, കോഴിക്കോട് 447, എറണാകുളം 246, ആലപ്പുഴ 258, തൃശൂര്‍ 244, കോട്ടയം 240, പാലക്കാട് 104, കൊല്ലം 235, തിരുവനന്തപുരം 153, കണ്ണൂര്‍ 121, പത്തനംതിട്ട 76, വയനാട് 78, കാസര്‍ഗോഡ് 75, ഇടുക്കി 25 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.തിരുവനന്തപുരം 334, കൊല്ലം 633, പത്തനംതിട്ട 143, ആലപ്പുഴ 765, കോട്ടയം 156, ഇടുക്കി 455, എറണാകുളം 518, തൃശൂര്‍ 659, പാലക്കാട് 482, മലപ്പുറം 507, കോഴിക്കോട് 913, വയനാട് 116, കണ്ണൂര്‍ 299, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 26 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 504 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പരിശോധന നടത്തി
കോഴിക്കോട്:വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പരിശോധന നടത്തി.മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം.രാവിലെ ഒമ്പതുമണി മുതല്‍ 11.45 വരെ ആയിരുന്നു പരിശോധന. ഊരാളുങ്കലിന് ലഭിച്ച കരാറുകളിലാണ് പരിശോധന നടന്നത്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റില്‍നിന്ന് ഒരു ഉദ്യോഗസ്ഥനാണ് പരിശോധനയ്ക്കായി എത്തിയത്. ഇദ്ദേഹത്തിനൊപ്പം കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനും ഇവിടേക്കെത്തി.ഊരാളുങ്കലിന്റെ ഇടപാടുകളില്‍ രവീന്ദ്രന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമിക പരിശോധനയില്‍ പരിഗണിക്കുന്നത്.സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകള്‍ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി..അതേസമയം, ഉരാളുങ്കല്‍ സൊസൈറ്റില്‍ ഇ.ഡി. റെയ്ഡ് നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.നിലവില്‍ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്ന് മാത്രമാണ് അന്വേഷിച്ചത്.അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല എന്ന മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയുമാണ് ഉണ്ടായതെന്നും ചെയര്‍മാന്‍ അറിയിച്ചു.
പ്രക്ഷോഭത്തിനിടെ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി;കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി:കർഷകരുടെ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ പുതിയ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി.തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കോടിക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിലപാട്.പതിറ്റാണ്ടുകള്‍ നീണ്ട തെറ്റായ നടപടികള്‍ കാരണം കര്‍ഷകരുടെ മനസ്സില്‍ തെറ്റിദ്ധാരണയുണ്ടെന്ന് തനിക്കറിയാം. ഗംഗാ ദേവിയുടെ കരയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വഞ്ചിക്കണമെന്ന ഉദ്ദേശ്യം തങ്ങള്‍ക്കില്ല. ഗംഗാ നദിയിലെ ജലം കണക്കെ പരിശുദ്ധമാണ് തങ്ങളുടെ ഉദ്ദേശ്യങ്ങളെന്നും മോദി പറഞ്ഞു.മുൻപുള്ള സംവിധാനമാണ് ശരിയെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് ആരെയും ഈ നിയമം തടയുന്നില്ല.പരമ്പരാഗത മണ്ഡികളെയും സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയെയും പുതിയ തുറന്ന വിപണി സംവിധാനം ഇല്ലാതാക്കുമെന്ന് അര്‍ഥമില്ലെന്നും മോദി പറഞ്ഞു.രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലേക്ക് കര്‍ഷകര്‍ക്ക് പ്രവേശനം ലഭ്യമാക്കുന്നതാണ് പുതിയ നിയമങ്ങള്‍. കര്‍ഷകര്‍ക്ക് പുതിയ സാധ്യതകളും സുരക്ഷയും നല്‍കുന്നതാണ് ഇതെന്നും മോദി ന്യായീകരിച്ചു.എന്നാൽ നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന ശക്തമായ നിലപാടിലാണ് കര്‍ഷകര്‍.അതിനിടെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ചക്കുള്ള വേദി ഉടന്‍ തീരുമാനിക്കും. കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് ബിജെപി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.സമരം നീണ്ടുപോകുന്നത് ഡൽഹിയിൽ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്.
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്;എം.സി. ഖമറുദ്ദീെന്‍റ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി:ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ എം.സി. ഖമറുദ്ദീെന്‍റ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഫാഷന്‍ ഗോള്‍ഡിെന്‍റ പേരില്‍ നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഖമറുദ്ദീൻ ജാമ്യഹരജി നല്‍കിയത്. നവംബര്‍ ഏഴിന് അറസ്റ്റിലായ തെന്‍റ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. നിക്ഷേപകരുമായി കമ്പനിയുണ്ടാക്കിയ കരാറില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും ലാഭവിഹിതം നല്‍കിയില്ലെന്ന പേരില്‍ ക്രിമിനല്‍ കേസ് എടുക്കാനാവില്ലെന്നും ഇദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നവംബര്‍ ഏഴിനാണ് മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്.
മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോടികളുടെ ആസ്തി;കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രന് പങ്കാളിത്തമുണ്ടെന്നും ഇഡി കണ്ടെത്തൽ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോടികളുടെ ആസ്തിയെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ കണ്ടെത്തല്‍. കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രന് പങ്കാളിത്തമുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാട് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം കൊച്ചി യൂണിറ്റിന് റിപ്പോര്‍ട്ട് കൈമാറും.രവീന്ദ്രന് പങ്കാളിത്തമുണ്ടെന്ന് പരാതി ഉയര്‍ന്ന വടകര, ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഇരുപത്തി നാല് സ്ഥാപനങ്ങളിലാണ് ഇ.ഡി പരിശോധിച്ചത്. ഇതില്‍ പന്ത്രണ്ടെണ്ണത്തില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇലക്‌ട്രോണിക്‌സ് സ്ഥാപനം, മൊബൈല്‍ കട, സൂപ്പര്‍ മാര്‍ക്കറ്റ്, ടൂറിസ്റ്റ് ഹോം, വസ്ത്രവില്‍പന കേന്ദ്രം, ജ്വല്ലറി തുടങ്ങിയ ഇടങ്ങളിലാണ് അദ്ദേഹത്തിന് പങ്കാളിത്തമുള്ളത്. രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഇതിന്റെ രേഖകളും കൂടുതല്‍ പരിശോധനകളും നടത്തി വ്യാപ്തി ഉറപ്പാക്കുക.നിലവില്‍ നടത്തിപ്പുകാരില്‍ നിന്ന് ഇ.ഡി വിവരം ശേഖരിക്കുക മാത്രമാണുണ്ടായത്. രവീന്ദ്രന് വലിയ അളവില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇ.ഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.ആദ്യദിവസം വടകരയിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലുമായിരുന്നു ഇ.ഡിയുടെ പരിശോധന. നേരത്തെ തന്നെ രവീന്ദ്രന്റെ ബിനാമി ഇടപാടുകളെക്കുറിച്ച് ചില പരാതികള്‍ ഇഡിക്ക് ലഭിച്ചിരുന്നു.
കണ്ണൂർ പഴയങ്ങാടിയിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി
കണ്ണൂർ:പഴയങ്ങാടിയിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി.കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുജിത്തിെന്‍റ നേതൃത്വത്തില്‍ പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്.പി. ജംഷിദ് എന്ന ബുള്ളറ്റ് ജംഷിയുടെ വീട്ടില്‍നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്നതും കൈവശംവെച്ചാല്‍ 10 മുതല്‍ 20 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. തളിപ്പറമ്പ, മാടായി, പഴയങ്ങാടി, മാട്ടൂല്‍, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വില്‍പന നടത്തുന്നയാളാണ് ജംഷിദെന്ന് എക്സൈസ് സംഘം പറഞ്ഞു. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നും എത്തിച്ച് ചെറുകിട മയക്കുമരുന്ന് വില്‍പനക്കാര്‍ വഴി ഉപയോക്താക്കളില്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. പരിശോധനക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയും എക്സൈസ് വാഹനത്തെയും കാര്‍ ഉപയോഗിച്ച് തട്ടി തെറിപ്പിച്ച് ജംഷിദ് കടന്നുകളഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ വീട് പരിശോധിക്കുകയായിരുന്നു. പ്രിവന്‍റിവ് ഓഫിസര്‍ വി.പി. ഉണ്ണികൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ റിഷാദ് , ഗണേഷ് ബാബു, ശ്യം രാജ്, വനിത സി.ഇ.ഒ ഷൈന, ഡ്രൈവര്‍ പ്രകാശന്‍ എന്നിവര്‍ അടങ്ങിയ എക്സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
എറണാകുളത്ത് കെ എസ് ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു; 26 യാത്രക്കാര്‍ക്ക് പരിക്ക്
എറണാകുളം:എറണാകുളത്ത് കെ എസ് ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. 26 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.വൈറ്റിലയ്ക്ക് സമീപമാണ് സംഭവം. തിരുവനന്തപുരം വയനാട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. രാവിലെ 4.15ലോട് കൂടിയായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
വാക്സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് ആരോപണം; വോളന്‍റിയര്‍ക്കെതിരെ 100കോടിയുടെ മാനനഷ്ടക്കേസിന് ഒരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ചെന്നൈ: കൊവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവച്ചതിന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നം ഉണ്ടായെന്ന ആരോപണം ഉന്നയിച്ചെത്തിയ പരാതിക്കാരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസിന് ഒരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ കുത്തിവച്ചതിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിട്ടെന്നാണ് ചെന്നൈ സ്വദേശിയായ 40 കാരന്‍ ആരോപിച്ചത്. ഇയാള്‍ നഷ്ടപരിഹാരമായി അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു.
ആരോപണം ദുരൂഹത നിറഞ്ഞതാണെന്നും യുവാവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ വാക്സിന്‍ സ്വീകരിച്ചത് മൂലമുണ്ടായതല്ലെന്ന് ഡോക്ടര്‍മാറടക്കം സാക്ഷ്യപ്പെടുത്തിയിട്ടും പരസ്യമായി രംഗത്തെത്തിയത് ദുരുദ്ദേശത്തോടെയാണെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഒക്ടോബര്‍ ഒന്നിനാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ നിന്ന് ഇയാള്‍ വാക്‌സിന്‍ എടുത്തത്. നിലവില്‍ തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ദീര്‍ഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് സഹതാപമുണ്ടെങ്കിലും വാക്സിനെതിരെ നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. നൂറുകോടി രൂപയുടെ മാനനഷ്ടക്കേസിനാണ് കമ്പനി ഒരുങ്ങുന്നത്. അത്തരം അവകാശവാദങ്ങള്‍ ഇനിയും ഉയര്‍ന്നാലും അതിനെയെല്ലാം എതിര്‍ക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യത;സംസ്ഥാനത്ത് ജാഗ്രതാ നിർദേശം;നാളെ അര്‍ധരാത്രി മുതല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് നിരോധിച്ചു
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുള്ളതിനാല്‍ നാളെ അര്‍ധരാത്രി മുതല്‍ കേരള തീരത്തുനിന്ന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് പൂര്‍ണമായും നിരോധിച്ചു. ഡിസംബര്‍ 1 മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ മല്‍സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ നവംബര്‍ 30 അര്‍ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇതേ തുടർന്ന് പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. നിലവില്‍ കാലവസ്ഥാ മോഡലുകളുടെ സൂചന അനുസരിച്ച് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത ആവശ്യമുള്ളത്. എന്നിരുന്നാലും തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും ഇനിയുള്ള മുന്നറിയിപ്പുകള്‍ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു. ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാല്‍ ശക്തമായ മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മുകളില്‍ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. കാറ്റ് ശക്തമാവുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 2 നോട് കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാന്‍ തയ്യാറെടുക്കുവാന്‍ റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അപകടാവസ്ഥകള്‍ 1077 എന്ന നമ്പറിൽ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം. അതിതീവ്ര മഴ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. കനത്ത മഴ മലയോര മേഖലയെയും ബാധിച്ചേക്കാം എന്നതുകൊണ്ട് തന്നെ തെക്കന്‍ കേരളത്തിലെ മലയോര മേഖലയിലുള്ളവരും ജാഗ്രതപാലിക്കണം.
സംസ്ഥാനത്ത് 6,250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 602, കോഴിക്കോട് 665, മലപ്പുറം 653, തൃശൂര്‍ 636, കോട്ടയം 623, പാലക്കാട് 293, തിരുവനന്തപുരം 375, കൊല്ലം 454, കണ്ണൂര്‍ 268, ആലപ്പുഴ 303, വയനാട് 237, ഇടുക്കി 144, പത്തനംതിട്ട 100, കാസര്‍ഗോഡ് 121 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് 8, കാസര്‍ഗോഡ് 7, പത്തനംതിട്ട 5, എറണാകുളം, പാലക്കാട് 4 വീതം, തൃശൂര്‍, മലപ്പുറം 3 വീതം, കൊല്ലം, ആലപ്പുഴ, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 365, കൊല്ലം 298, പത്തനംതിട്ട 146, ആലപ്പുഴ 231, കോട്ടയം 512, ഇടുക്കി 110, എറണാകുളം 451, തൃശൂര്‍ 405, പാലക്കാട് 379, മലപ്പുറം 766, കോഴിക്കോട് 1187, വയനാട് 145, കണ്ണൂര്‍ 179, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.25 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 530 ഹോട്ട് സ്പോട്ടുകളാണുള്ളത്.