നടി ആക്രമിക്കപ്പെട്ട കേസ്;വിചാരണ നടപടികൾ ആരംഭിച്ചു;ഒൻപതാം പ്രതി സനൽകുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി

keralanews trial in actress attack case started court canceled the bail of 9th accused

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. ദിലീപ് ഒഴികെയുള്ള മുഴുവന്‍ പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ സാഹചര്യത്തിലാണ് ദിലീപിനെ ഒഴിവാക്കിയത്. ഒൻപതാം പ്രതി സനില്‍കുമാര്‍ ഒഴികെ എല്ലാ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായിട്ടുണ്ട്. സനല്‍കുമാറിന്റെ ജാമ്യം ഇതോടെ കോടതി റദ്ദാക്കി. തുടര്‍ച്ചയായ മൂന്നാം തവണയാണ് സനല്‍കുമാര്‍ കോടതിയില്‍ നേരിട്ട് ഹാജരാകാതിരിക്കുന്നത്.ഇയാള്‍ക്ക് ജാമ്യം നിന്നവര്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു.വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം എട്ട് പ്രതികളെ ഇന്ന് ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ആകെ കേസില്‍ 12 പ്രതികളാണുള്ളത്. എട്ടാം പ്രതി ദിലീപ് വിദേശത്താണ്.കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി.ആറ് മാസത്തിനകം വിചാരണ നടപടി പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന ദിലീപ് കേസ് പരിഗണിക്കുന്ന ഡിസംബര്‍ മൂന്നിന് കോടതിയില്‍ ഹാജരായേക്കും.

മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിച്ച് ഉദ്ധവ് താക്കറെ;സർക്കാരിന് 169 പേരുടെ പിന്തുണ

keralanews udhav thakkare govt wins trust vote govt got support of 169 members

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വസ വോട്ട് നേടി. 169 എംഎല്‍എമാരാണ് ത്രികക്ഷി സര്‍ക്കാരിനെ പിന്തുണച്ചത്.സഭാനടപടികള്‍ ആരംഭിച്ചത് ചട്ടവിരുദ്ധമായെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ നിന്നും ഇറങ്ങിപോയിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയാണ് വോട്ടെടുപ്പ് നടന്നത്.അതേസമയം വന്ദേമാതരം ചൊല്ലിയല്ല സെഷൻ ആരംഭിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതിഷേധമുയർത്തി. തങ്ങളുടെ പ്രതിഷേധം സ്പീക്കർ വകവെക്കാതിരുന്നതിനെ തുടർന്ന് ഫഡ്‌നാവിസും ബി.ജെ.പി അംഗങ്ങളും സഭയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.ഗവർണറുടെ അനുമതി പ്രകാരമാണ് പ്രത്യേക സഭ വിളിച്ചുചേർത്തതെന്ന് പ്രോട്ടം സ്പീക്കർ ദിലീപ് പാട്ടീൽ പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെയാണ് ബി.ജെ.പി അംഗങ്ങൾ ഒച്ചപ്പാടുണ്ടാക്കിയത്. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ത്രികക്ഷി സര്‍ക്കാരിന്റെ മുഖ്യന്ത്രിയായി ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഡിസംബര്‍ മൂന്നിനാണ് ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.

കണ്ണൂരിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകന്‍ അറസ്റ്റില്‍;പിടികൂടിയത് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

keralanews sports teacher who sexually abused students arrested in kannur

കണ്ണൂർ:ചന്ദനക്കാംപാറയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകന്‍ അറസ്റ്റില്‍.ചന്ദനക്കംപാറ ചെറുപുഷ്പം ഹൈസ്‌കൂള്‍ കായികാദ്ധ്യാപകന്‍ പാട്ടത്തില്‍ സജിയെ 46 ആണ് ഇന്ന് രാവിലെ എട്ടുമണിയോടുകൂടി പയ്യാവൂര്‍ എസ്‌ഐ രമേശനും സംഘവും ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ വീട്ടിൽ നിന്നും അതിസാഹസികമായി പിടികൂടിയത്. പ്രതി മുന്‍പ് ആര്‍മിയില്‍ സേവനം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.പീഡനവിവരം പുറത്തായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു എന്നറിഞ്ഞ പ്രതി നാട്ടില്‍ നിന്നും മുങ്ങിയിരുന്നു. ഇന്ന് പുലർച്ചയോടെ കോട്ടയം ചന്ദനക്കാംപാറ റൂട്ടിലോടുന്ന ബസില്‍ വീട്ടിലെത്തിയതായിരുന്നു പ്രതി. തുടര്‍ന്ന് വീട് വളഞ്ഞ പൊലീസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ പിന്‍വാതില്‍ വഴി കുതറി ഓടി രക്ഷപെടുകയായിരുന്നു. പ്രതിയെ പിന്തുടര്‍ന്ന പൊലീസ് സംഘം സമീപത്തുള്ള പ്രതിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് മല്‍പ്പിടുത്തത്തിലൂടെ പിടികൂടുകയായിരുന്നു.എസ്‌ഐ രമേശന്‍, എഎസ്‌ഐമാരായ സുനില്‍, സത്യന്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാധാകൃഷ്ണന്‍, സജീഷ് ഡ്രൈവര്‍ രമേശന്‍ തുടങ്ങിയവരടങ്ങുന്ന ടീമാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.

ഈ അടുത്ത ദിവസങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചെറുപുഷ്പം സ്‌കൂള്‍ മാനേജ് മെന്റിന്റെ നേതൃത്വത്തില്‍ സംഭവം ഒത്ത് തീര്‍പ്പാക്കി ഒതുക്കി തീര്‍ക്കുകയായിരുന്നു. ഇതിന് മുന്‍പും പ്രതി ഇത്തരം കേസുകള്‍ ചെയ്തിട്ടുണ്ടെങ്കിലും എല്ലാം ഒത്തുതീര്‍പ്പാക്കുകയായിരുന്നതിനാല്‍ പ്രതി ഇതുവരെയും പിടിക്കപ്പെട്ടിരുന്നില്ല.നിരവധി കുട്ടികള്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റ നേതൃത്വത്തില്‍ സബ് ജഡ്ജി ഉള്‍പ്പെടുന്ന ടീം ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്‌കൂളില്‍ കുട്ടികള്‍ക്കായി കൗണ്‍സലിങ് നടത്തുകയായിരുന്നു.ഈ കൗണ്‍സലിംഗിലാണ് കുട്ടികള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി പങ്കു വച്ചത്.സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ സബ് ജഡ്ജി പ്രതിയെ പിടികൂടാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കായികാദ്ധ്യാപകനില്‍ നിന്നും നിരന്തരം ശാരീരിക പീഡനം നേരിടുന്നതായി കൗണ്‍സിലിംഗില്‍ എട്ടിലധികം വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുകയായിരുന്നു.

സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക്; കോഴിക്കോട് ജില്ല മുന്നേറ്റം തുടരുന്നു

keralanews state school youth festival enters to third day kozhikkode district is leading

കാസര്‍കോട്: കാഞ്ഞങ്ങാട് നടക്കുന്ന അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ കോഴിക്കോട് ജില്ല മുന്നേറ്റം തുടരുകയാണ്.കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കപ്പ് ഇത്തവണ തിരിച്ച്‌ പിടിക്കാനുള്ള കുതിപ്പിലാണ് കോഴിക്കോട്. കണ്ണൂരും പാലക്കാടും തൊട്ട് പിന്നാലെ തന്നെയുണ്ട്.വാരാന്ത്യമായതിനാല്‍ തന്നെ കാണികളുടെ വന്‍ തിരക്കാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള സംഘാടകരുടെ ശ്രമങ്ങള്‍ ഇപ്പോഴും ഫലം കണ്ടിട്ടില്ല.

സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യത;ഇന്നും നാളെയും യെല്ലോ അലർട്ട്

keralanews chance for heavy rain in kerala yellow alert issued today and tomorrow

തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി മുതല്‍ മഴ തുടരുകയാണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.ഇന്ന് തിരുവനന്തപുരം,കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കൊല്ലം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഡിസംബര്‍ ഒന്നിന് ഇടുക്കി, എറണാകുളം,മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനും ഇടയുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തിനടുത്തായി വരുന്ന 48 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെടാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തൃശൂർ വാണിയംപാറയിൽ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് ദമ്പതികൾ ​മ​രി​ച്ചു

keralanews couples died when car lost control and fell in to pond in thrissur vaniyampara

തൃശൂർ:വാണിയംപാറയിൽ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു.വൈറ്റില സ്വദേശി ഷീല (50), ഭര്‍ത്താവ് ഡെന്നി ജോര്‍ജ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ അത്ഭുതകരമായി രക്ഷപെട്ടു.പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം. റോഡിലൂടെ രാത്രിയില്‍ എത്തിയവരാണ് അപകടവിവരം അറിഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാരെ അറിയിച്ച്‌ രക്ഷപ്രവര്‍ത്തനം നടത്തിയതിനാല്‍ ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും

keralanews udhav govt faces trust vote in assembly today

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇതിന്റെ ഭാഗമായി ഇന്ന് നിയമസഭയില്‍ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ടിനാണ് സഭ. മഹാവികാസ് അഗാഡിയുടെ ശിപാര്‍ശ അംഗീകരിച്ച്‌ എന്‍.സി.പി എം.എല്‍.എയും മുന്‍ സ്പീക്കറുമായ ദിലീപ് വത്സെ പാട്ടീലിനെ ഗവര്‍ണര്‍ പ്രോ ടെം സ്പീക്കറായി നിയോഗിച്ചു.288 അംഗ നിയമസഭയില്‍ 170 ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്.സര്‍ക്കാറുണ്ടാക്കാന്‍ അവകാശമുന്നയിച്ചപ്പോള്‍ 162 എം.എല്‍.എമാരുടെ പിന്തുണ കത്താണ് അഗാഡി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇപ്പോള്‍ 170 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നു. ശിവസേന (56), എന്‍.സി.പി (54), കോണ്‍ഗ്രസ് (44) പാര്‍ട്ടികള്‍ക്ക് മാത്രം 154 എം.എല്‍.എമാരുണ്ട്.ചെറു പാര്‍ട്ടികളും സ്വതന്ത്രരും ഉള്‍പ്പെടെ ഒമ്ബത് എം.എല്‍.എമാര്‍ ശിവസേനയെ പിന്തുണക്കുന്നു. ബഹുജന്‍ വികാസ് അഗാഡി (മൂന്ന്), സമാജ്വാദി പാര്‍ട്ടി (രണ്ട്), പി.ഡബ്ല്യു.പി (ഒന്ന്), സ്വാഭിമാന്‍ പക്ഷ (ഒന്ന്) എന്നിവര്‍ കോണ്‍ഗ്രസ്, എന്‍.സി.പിക്ക് ഒപ്പവുമുണ്ട്. ഇവരും ചേരുന്നതോടെയാണ് 170 പേരാകുന്നത്. വിശ്വാസ വോട്ട് തേടാന്‍ ഡിസംബര്‍ മൂന്നു വരെയാണ് ഗവര്‍ണര്‍ സമയം അനുവദിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

keralanews supreme court order to complete the trial of actress attack case within six months

ഡല്‍ഹി:നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം.മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്ന് പ്രോസിക്യൂഷന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.ദൃശ്യങ്ങള്‍ കേസിലെ രേഖയാണെങ്കില്‍ പ്രതിക്ക് അത് നല്‍കേണ്ടതാണ്.എന്നാല്‍ നടിയുടെ സ്വകാര്യത കണക്കിലെടുത്തുകൊണ്ട് അവ കൈമാറാനാവില്ല.ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്‍ധര്‍ക്കോ പരിശോധിക്കാമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.58 പേജുകളുള്ള വിധിയാണ് കേസിന്‍റെ വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ച്‌ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്ധര്‍ക്കോ ദൃശ്യങ്ങള്‍ കാണണമെങ്കില്‍ മജിസ‌്ട്രേറ്റിനോട് ആവശ്യപ്പെടാം. മജിസ്ട്രേറ്റിന്‍റെ അനുമതിയോടെ എത്രതവണ വേണമെങ്കിലും പരിശോധിക്കാം. ദൃശ്യങ്ങള്‍ കാണാനായി അപേക്ഷ നല്‍കിയാല്‍ അത് മജിസ്ട്രേറ്റ് പരിഗണിക്കണം.ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോൾ പ്രതിഭാഗം അവ പകര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഒരു ഇലക്‌ട്രോണിക് ഉപകരണങ്ങളും ദൃശ്യങ്ങള്‍ പരിശോധിക്കുന്നവരുടെ കയ്യില്‍ ഉണ്ടാകരുത് എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചു;കണ്ണൂരിൽ സ്വകാര്യ സ്കൂളിലെ കായിക അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

keralanews sexually abused eight students sports teacher in a private school in kannur suspended

കണ്ണൂർ:എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ ചന്ദനക്കാം പാറയിലെ സ്വകാര്യ സ്കൂളിലെ കായിക അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. ഇതോടെ അദ്ധ്യാപകനെതിരെ സ്‌കൂള്‍ മാനേജ് മെന്റ് നടപടി സ്വീകരിക്കുകയായിരുന്നു.ജില്ലാ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടുത്തിടെ സ്‌കൂളിലെ 200ലധികം കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. ഈ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്ത് വന്നത്. ജില്ലാ ജഡ്ജി അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയത്.സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്തതോടെ പി.ടി.എ ഇടപെടലോടെയാണ് ഇയാളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.നേരത്തെയും ഈ അദ്ധ്യാപകനെതിരെ പരാതി ഉയര്‍ന്നിരുന്നുവെങ്കിലും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല. നിരന്തരം അദ്ധ്യാപകന്റെ കയ്യില്‍ നിന്ന് പീഡനം നേരിട്ടുവെന്നാണ് കുട്ടികള്‍ പറയുന്നത്. വിഷയത്തില്‍ ശിശു സംരക്ഷണ സമിതി ഇന്ന് കണ്ണൂര്‍ എസ്‌പിക്ക് റിപ്പോര്‍ട്ട് കൈമാറും. ഇന്ന് തന്നെ കേസില്‍ തുടര്‍ നടപടികളും ഉണ്ടാകുമെന്നാണ് സൂചന.

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം

keralanews njanapeedam award for mahakavi akkitham achuthan namboothiri

ന്യൂഡൽഹി:മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐകകണ്‌ഠ്യേനയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 43ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി.ഈ കൃതിയില്‍ നിന്നുള്ള വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ ഏറെ പ്രസക്തമാണ്‌.2017ല്‍ പദ്മശ്രീ നല്‍കി അക്കിത്തത്തെ രാജ്യം ആദരിച്ചിട്ടുണ്ട്.കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവയും അക്കിത്തത്തിന്‌ ലഭിച്ചിട്ടുണ്ട്.മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്കാരമാണിത്.കവി ജി ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്.തകഴി, എസ്‌കെ പൊറ്റക്കാട്, എംടി വാസുദേവന്‍നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരും ഇതിനു മുൻപ് ജ്ഞാനപീഠം നേടിയിട്ടുണ്ട്.