കോവിഡ് സർട്ടിഫിക്കറ്റിനെ ചൊല്ലി തർക്കം; സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളില്‍ നിന്നുള്ള നൂറോളം യാത്രക്കാര്‍ക്ക് വിമാനയാത്ര നിഷേധിച്ചു

keralanews dispute over the covid certificate about 100 passengers from two airports in the state have been denied journey

കണ്ണൂർ:കോവിഡ് സർട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനെ തുടർന്ന് സംസ്ഥാനത്ത് രണ്ട് വിമാനത്താവളങ്ങളില്‍ നിന്നുള്ള നൂറോളം യാത്രക്കാര്‍ക്ക് വിമാനയാത്ര നിഷേധിച്ചു.കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള നൂറോളം യാത്രക്കാർക്കാണ് വിമാനയാത്ര നിഷേധിക്കപ്പെട്ടത്. സ്വകാര്യ ലാബിന്റെ കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുളള തര്‍ക്കം കാരണമാണ് രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും ദുബായിയിലേക്ക് യാത്ര ചെയ്യാനെത്തിയ നൂറോളം പേര്‍ക്ക് വിമാനക്കമ്പനികൾ യാത്ര നിഷേധിച്ചത്.കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്. എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തവരുടെ യാത്രയും മുടങ്ങി. മൈക്രോലാബിന്റെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായുള്ള യാത്ര അംഗീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ നിലപാടെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.വൈകിട്ട് പുറപ്പെടാനുളള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാര്‍ വിമാത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. മൈക്രോ ഹെല്‍ത്ത് ലാബിന്റെ വിലക്ക് മൂലം മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും കാസര്‍കോട് സ്വദേശികളായ അൻപതിലേറെ പേരെ മടക്കി അയച്ച വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. ഉളിയത്തടുക്കയിലെ സ്വകാര്യ ലാബിന് മുന്നില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.നേരത്തെ മെക്രോലാബ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുമായി യാത്രചെയ്തയാള്‍ക്ക് ദുബായിലെത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് വിലക്ക് നിലവില്‍ വന്നത്. മൈക്രോ ഹെല്‍ത്ത് ലാബ് സര്‍ട്ടിഫിക്കറ്റ് ദുബായ് വിലക്കിയത് യാത്രക്കാരെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്.

സംസ്ഥാനത്ത് നാളെ സര്‍വകക്ഷിയോഗം; ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ചര്‍ച്ചയാകും

keralanews all party meeting in the state tomorrow restrictions including lockdowns will be discussed

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിച്ചു.നാളെ വൈകിട്ട് നാലുമണിക്കാണ് യോഗം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വീകരിക്കേണ്ട നിയന്ത്രണനടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും കൊവിഡ് രൂക്ഷമായ നിലയില്‍ സര്‍ക്കാര്‍ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ കളക്‌ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍,ഡിജിപി,ആരോഗ്യ വിദഗ്‌ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാണെന്നും ജില്ലയിലെ രണ്ട് താലൂക്കുകള്‍ അടച്ചിടണമെന്നും ജില്ലാ ഭരണഗൂഡം നിര്‍ദേശം വെച്ചിട്ടുണ്ട്.അതേസമയം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങളായുള്ള പ്രത്യക്ഷസമരങ്ങള്‍ അവസാനിപ്പിക്കുന്നതായി യു‌ഡിഎഫ് അറിയിച്ചു.

കോവിഡ് മുക്തയായ ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടകുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

keralanews health minister ordered for inquiry in the death of twin babies after denied treatment to pregnant lady

കോഴിക്കോട്:കോവിഡ് മുക്തയായ പൂര്‍ണ ഗര്‍ഭിണിയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടകുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നതിനിടെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ.മഞ്ചേരി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുയര്‍ന്ന സംഭവം വളരെ വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ ആരോഗ്യമന്ത്രി വിഷയം അന്വേഷിച്ച്‌ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് സര്‍ക്കാര്‍ ആശുപത്രികളടക്കം അഞ്ച് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിന് പിന്നാലെ 14 മണിക്കൂറാണ് കൊണ്ടോട്ടി കീഴിശ്ശേരി സ്വദേശിനിയായ ഷഹലയ്ക്ക് ചികില്‍സ വൈകിയത് എന്നാണ് ആരോപണം. ഗര്‍ഭിണിയും കോവിഡ് ബാധിതയുമായിരുന്ന സഹല മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് ചികിത്സ പൂര്‍ത്തിയാക്കി രണ്ട് ദിവസം മുൻപാണ് വീട്ടിലേക്ക് പോയത്. പിന്നാലെ കഴിഞ്ഞ ദിവസം കടുത്ത വേദനയെ തുടർന്ന് പുലര്‍ച്ചെ തിരികെ ആശുപത്രിയില്‍ എത്തി.എന്നാല്‍ കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ കൊവിഡ് ആശുപത്രിയായ മഞ്ചേരിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് അധികൃതര്‍ നിലപാടാണ് സ്വീകരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ഭര്‍ത്താവ് ഷെരീഫിന്റെ പരാതി. സ്വകാര്യ ആശുപത്രികള്‍ ആര്‍ടി പിസിആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചെന്ന് ഷെരീഫ് പറയുന്നു.ചികില്‍സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് തരണമെന്ന ആവശ്യവും മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചതോടെയായിരുന്നു കുടുംബം യുവതിയുമായി സ്വകാര്യ അശുപത്രിയിലേക്ക് നീങ്ങിയത്. ഉച്ചയോടെ കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. പിന്നീട് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ശാന്തി ആശുപത്രിയെ സമീപിച്ചെങ്കിലും ആര്‍ടി പിസിആര്‍ പരിശോധന ഫലം ഉണ്ടെങ്കിലെ അഡ്മിറ്റ് ചെയ്യാന്‍ കഴിയുള്ളു എന്ന് നിലപാട് എടുത്തു. മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളെ സമീപിച്ചപ്പോഴും ഇത് തന്നെയായിരുന്നു മറുപടി. തുടര്‍ന്ന് വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേയ്ക്കും ഒരു പാട് വൈകിയിരുന്നു. പിന്നീട് ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.

പാലാരിവട്ടം പാലം പൊളിക്കല്‍ നടപടികൾ തുടങ്ങി

keralanews demolition of palarivattom bridge started

കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം പൊളിക്കല്‍ നടപടികൾ തുടങ്ങി.ഇതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. ടാറിംഗ് ഇളക്കിമാറ്റുന്ന ജോലിയാണ് ആദ്യം പുരോഗമിക്കുന്നത്. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍റെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്‍റെ പുനര്‍നിര്‍മാണം നടക്കുക.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. പാലത്തിന്‍റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക. ടാര്‍ നീക്കം ചെയ്യല്‍ മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഊരാളുങ്കല്‍ ചീഫ് എന്‍ജിനീയര്‍ എ പി പ്രമോദ് പറഞ്ഞു.ആദ്യ ഘട്ടത്തില്‍ ടാറിംഗ് നീക്കുന്ന ജോലികളാണ്. രണ്ടാം ഘട്ടത്തില്‍ ഗർഡറുകൾ നീക്കം ചെയ്യും. യന്ത്രങ്ങളുടെ സഹായത്തോടെയാകും മുഴുവൻ ഗർഡറുകളും മുറിച്ച് മാറ്റുക. ശേഷം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ പുതുതായി സ്ഥാപിക്കും. പാലത്തിന്റെ മധ്യഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും പൂര്‍ണമായും നീക്കം ചെയ്യുന്നതാണ് അടുത്ത ഘട്ടം. അവശേഷിക്കുന്ന ഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും ഭാഗികമായും നീക്കം ചെയ്യും.ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനായി മുന്‍കരുതല്‍ സ്വീകരിച്ചായിരിക്കും പണി നടക്കുക. ഇതിനായി കൃത്യമായി സമയം നിശ്ചയിച്ച് ഓരോ ഭാഗങ്ങളായി പൊളിച്ച് നീക്കാനാണ് തീരുമാനം.പതിനെട്ടരക്കോടി രൂപയാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാനുള്ള ചിലവ് കണക്കാക്കുന്നത്. പാലത്തിന്റെ ടാറിങ് അവശിഷ്ടങ്ങൾ റോഡ് നിർമാണത്തിന് തന്നെ പുനരുപയോഗിക്കും. പൊളിച്ച് മാറ്റുന്ന ഗർഡറുകളുടെ അവശിഷ്ടങ്ങൾ കടൽഭിത്തി നിർമ്മാണത്തിനടക്കം ഉപയോഗിക്കാനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. 39 കോടി ചെലവില്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും നിര്‍മ്മാണത്തിലെ വൈകല്യം കാരണം ഒന്നര വര്‍ഷത്തിനുളളില്‍ അടച്ചിടുകയായിരുന്നു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

കാർഷിക ബില്ലിനെതിരായ പ്രക്ഷോഭം; ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ കത്തിച്ച്‌ പ്രതിഷേധം

keralanews tractor set on fire in front of india gate as part of the agitation against farm bill

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ കത്തിച്ച്‌ പ്രതിഷേധം.പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് കര്‍ഷകര്‍ ട്രാക്റ്റര്‍ കത്തിച്ചത്.5-20 പേര്‍ ചേര്‍ന്നാണ് ട്രാക്റ്റര്‍ കത്തിച്ചതെന്ന് ഡല്‍ഹി പൊലീസ് അധികൃതര്‍ വ്യക്തമാക്കി. തീയണച്ച്‌ ട്രാക്റ്റര്‍ ഇവിടെ നിന്ന് മാറ്റിയതായും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.15 മുതല്‍ 20 വരെ ആളുകള്‍ രാവിലെ 7.15 നും 7.30 നും ഇടയില്‍ ഒത്തുകൂടി ട്രാക്ടറിന് തീയിടുകയായിരുന്നു. പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യം മുഴക്കിയതായി പോലിസ് പറഞ്ഞു.പ്രതിഷേധങ്ങക്കിടെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളില്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പുവച്ചിരുന്നു. ഇതോടെ മൂന്ന് വിവാദ ബില്ലുകളും നിയമമായി. രാജ്യസഭയില്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ പാസാക്കിയതിനാല്‍ ബില്ലുകള്‍ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.മോദി സര്‍ക്കാരിന്റെ സുപ്രധാന പരിഷ്‌കരണ നടപടിക്കാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പച്ചക്കൊടി കാണിച്ചത്. ഇനി മുതല്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള വിപണികള്‍ക്ക് പുറത്ത് കര്‍ഷകര്‍ക്ക് യഥേഷ്ടം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നത്. കോര്‍പറേറ്റ് കമ്പനികൾക്ക് കര്‍ഷകരുമായി കരാറുണ്ടാക്കി കൃഷി നടത്താനും നിയമം പ്രാബല്യത്തിലായതോടെ അവസരമൊരുങ്ങി.

തിരുവനന്തപുരം കിളിമാനൂരില്‍ വാഹനാപകടം; നാലുമരണം

keralanews four died in an accident in thiruvananthapuram kilimanoor

തിരുവനന്തപുരം:കിളിമാനൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു.കഴക്കൂട്ടം സ്വദേശിയായ ലാല്‍, നിജീബ്, വെഞ്ഞാറമൂട് സ്വദേശികളായ ഷമീര്‍, സുല്‍ഫി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വെഞ്ഞാറമൂട് സ്വദേശിയായ നിവാസ് എന്നയാളെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച്‌ തകരുകയായിരുന്നു.കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശ വാസികളും മറ്റ് യാത്രക്കാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

സംസ്ഥാനത്ത് ആശങ്കയേറുന്നു;ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7445 പേര്‍ക്ക്;6965 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

keralanews 7445 covid cases confirmed in the state today 6965 cases through contact

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6965 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതിൽ 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 917, എറണാകുളം 868, മലപ്പുറം 888, തിരുവനന്തപുരം 822, കൊല്ലം 666, തൃശൂര്‍ 561, പാലക്കാട് 464, ആലപ്പുഴ 426, കോട്ടയം 416, കണ്ണൂര്‍ 283, പത്തനംതിട്ട 188, കാസര്‍ഗോഡ് 238, വയനാട് 151, ഇടുക്കി 77 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 19, കണ്ണൂര്‍ 17, പത്തനംതിട്ട 13, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കോഴിക്കോട് 6, മലപ്പുറം 5, തൃശൂര്‍ 3, കോട്ടയം 2, ആലപ്പുഴ 1, വയനാട് 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3391 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 434, കൊല്ലം 269, പത്തനംതിട്ട 125, ആലപ്പുഴ 306, കോട്ടയം 123, ഇടുക്കി 94, എറണാകുളം 337, തൃശൂര്‍ 215, പാലക്കാട് 206, മലപ്പുറം 399, കോഴിക്കോട് 403, വയനാട് 117, കണ്ണൂര്‍ 153, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 655 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

keralanews former union minister jaswant singh passes away

ന്യൂഡൽഹി:മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു.വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധന, വിദേശ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. ജസ്വന്ത് സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഏറെ ശ്രദ്ധേയനായ നേതാക്കളിലൊരാളായിരുന്നു ജസ്വന്ത് സിങ്. കരസേനയിലെ ജോലി രാജിവച്ചാണ് ജസ്വന്ത് സജീവ രാഷ്ട്രിയത്തില്‍ ഇറങ്ങിയത്. ആസൂത്രണ കമ്മീഷന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.1998-99 കാലത്തെ ആസൂത്രണ കമ്മീഷന്‍റെ ഡെപ്യൂട്ടി ചെയര്‍മാനായും 2004-2009 കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും ജസ്വന്ത് സിംഗ് സേവനമുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 1960കള്‍ മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായെങ്കിലും ശ്രദ്ധ നേടുന്നത് എണ്‍പതുകള്‍ മുതലാണ്.2014ല്‍ കുളിമുറിയില്‍ തെന്നിവീണതിനെ തുടര്‍ന്ന് ജസ്വന്ത് സി൦ഗിന് തലയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു.ജൂണ്‍ 25നാണ് ഇദ്ദേഹത്തെ ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണുബാധ, വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ ഇട്ട യൂട്യൂബറെ മർദിച്ച സംഭവം;ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ കേസെടുത്തു

keralanews case filed against bhagyalakshmi and gang for attacking vijay p nair after he made derogatory comment about woman

തിരുവനന്തപുരം:സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിജയ് പി നായരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഡബ്ബിംങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി വൈകിയാണ് വിജയ് പി നായർ ഇവർക്കെതിരെ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. ഓഫീസിൽ അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി കൈയ്യേറ്റം ചെയ്തു മൊബൈൽ കൊണ്ടുപോയി എന്നീ കാര്യങ്ങൾ ചേർത്താണ് പരാതി നൽകിയിരിക്കുന്നത്. മൊബൈൽ ഫോൺ, ലാപ്പ് ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയില്‍ മൂന്ന് പേർക്കുമെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

മലയാള സിനിമയിലെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കുറിച്ചും കേരളത്തിലെ സ്ത്രീപക്ഷവാദികളെ കുറിച്ചും മറ്റും വിജയ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു പ്രതിഷേധം. സ്ത്രീകളെ പുലഭ്യം പറയരുത് എന്ന് പറഞ്ഞായിരുന്നു ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സനയുമാണ് പ്രതിഷേധിച്ചത്.വിഡിയോയിൽ ഭാഗ്യലക്ഷ്മിയും സനയും വിജയ് പി നായരെ മർദിക്കുകയും ഒടുവിൽ മാപ്പ് പറയിക്കുകയും ചെയ്യുന്നുണ്ട്. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാചര്യത്തിലാണ് പ്രതിഷേധിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സ്റ്റാച്യുവില്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ വിജയ് പി നായര്‍ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു ആക്രമണം.ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീകളോട് അപമര്യാദയയായി പെരുമാറിയതിനാണ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3199 പേർക്ക് രോഗമുക്തി

keralanews 7006 covid cases confirmed in the state today 3199 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6668 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതിൽ 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.തിരുവനന്തപുരം 1024, മലപ്പുറം 797, എറണാകുളം 702, കോഴിക്കോട് 669, തൃശൂര്‍ 587, കൊല്ലം 571, പാലക്കാട് 531, കണ്ണൂര്‍ 381, ആലപ്പുഴ 404, കോട്ടയം 382, പത്തനംതിട്ട 258, കാസര്‍ഗോഡ് 196, ഇടുക്കി 81, വയനാട് 85 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം 22, കണ്ണൂര്‍ 15, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 8, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 5 വീതം, തൃശൂര്‍ 4, ആലപ്പുഴ 3, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 373, കൊല്ലം 188, പത്തനംതിട്ട 149, ആലപ്പുഴ 335, കോട്ടയം 163, ഇടുക്കി 64, എറണാകുളം 246, തൃശൂര്‍ 240, പാലക്കാട് 223, മലപ്പുറം 486, കോഴിക്കോട് 414, വയനാട് 94, കണ്ണൂര്‍ 147, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,330 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,447 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3446 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.