ആലുവയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ച സംഭവം;ബസ് കണ്ടെത്തി;പ്രതി പിടിയിൽ

keralanews ksrtc bus stolen in aluva bus found accused arrested

കൊച്ചി: ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ.മോഷ്ടിക്കപ്പെട്ട കെഎസ്ആർടിസി ബസ് കലൂരിൽ നിന്ന് കണ്ടെത്തി. നോർത്ത് പോലീസാണ് മോഷ്ടാവിനെയും ബസിനെയും കണ്ടെത്തിയത്. പ്രതി മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നാണ് പോലീസിന്റെ സംശയം. മെക്കാനിക്കിന്റെ വേഷത്തിലെത്തിയ പ്രതി വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് ബസ് മോഷ്ടിച്ചത്. അമിതവേഗതയിൽ ബസ് പോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റിക്കാരൻ ഉടൻ തന്നെ ഡിപ്പോയിൽ വിവരമറിയിക്കുകയായിരുന്നു. ബസ് കടത്തികൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ബസ് കലൂർ ഭാഗത്ത് നിന്ന് കണ്ടെത്താനായത്. ആലുവയിൽ നിന്ന് മോഷ്ടിക്കപ്പെട്ട ബസ് കൊണ്ടുപോകുന്നതിനിടെ പലയിടത്തും തട്ടിയിട്ടുണ്ടെന്നാണ് വിവരം.കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്ത് വരിയാണ്.

വിസ്മയക്കേസിൽ ശിക്ഷ വിധിച്ച് കോടതി; കിരൺ കുമാറിന് 10 വർഷം തടവ്; പന്ത്രണ്ടര ലക്ഷം രൂപ പിഴ

keralanews court announced verdict in vismaya case kiran kumar jailed for 10 years fine of rs 12 5 lakh

കൊല്ലം:സ്ത്രീധനപീഡനത്തെ തുടർന്ന് കൊല്ലം നിലമേലിൽ ബിഎഎംഎസ് വിദ്യാർത്ഥിനിയായിരുന്ന വിസ്മയ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് ശിക്ഷ വിധിച്ച് കോടതി. പത്ത് വർഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കിരണിന് കോടതി ശിക്ഷ വിധിച്ചത്. ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം 10 വര്‍ഷവും ആത്മഹത്യ പ്രേരണ കുറ്റം 306 പ്രകാരം ആറുവര്‍ഷവും 498 എ ഗാര്‍ഹിക പീഡന വകുപ്പ് പ്രകാരം രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി.കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി കെഎന്‍ സുജിത്താണ് ശിക്ഷ വിധിച്ചത്.കേസില്‍ കിരണ്‍ കുറ്റക്കാരാണെന്ന് കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി ഇന്നലെ വിധിച്ചിരുന്നു. കിരണ്‍കുമാറിനെതിരെ 304 ബി ( സ്ത്രീധന മരണം), 306 ( ആത്മഹത്യാ പ്രേരണ), 498 എ (ഗാര്‍ഹിക പീഡനം) എന്നി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.അവസാന നിമിഷം വരെ താൻ തെറ്റാന്നും ചെയ്തിട്ടില്ലെന്നായിരുന്നു കിരണിന്റെ വാദം. കോടതിയുടെ അനുകമ്പ പിടിച്ചുപറ്റാനുള്ള ശ്രമവും പ്രതി കോടതിയിൽ നടത്തി. ശക്തമായ വാദങ്ങളായിരുന്നു പ്രതിഭാഗവും പ്രോസിക്യൂഷനും കോടതിയിൽ അവതരിപ്പിച്ചത്. ജീവപര്യന്തം ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ പ്രായം പരിഗണിക്കണമെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജീവപര്യന്തം നൽകാൻ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. കുറ്റകൃത്യത്തെ ലഘൂകരിച്ച് കൊണ്ടുള്ള വാദങ്ങളാണ് പ്രതിഭാഗം ഉയർത്തിയത്. രാജ്യത്തെ ആദ്യത്തെ സ്ത്രീധന മരണമല്ല ഇതെന്നും ചില കൊലക്കേസിൽ പോലും ജീവപര്യന്തം ശിക്ഷ നൽകാതെ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിച്ചിരുന്നു. ആദ്യ കേസായി വിസ്മയയുടെ കേസ് തന്നെ പരിഗണിച്ചു. നാല് മാസത്തോളം നീണ്ട വിചാരണയ്‌ക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകളായിരുന്നു വിസ്മയ. 2020 മേയ് 30-നാണ് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺകുമാർ വിസ്മയയെ വിവാഹം ചെയ്തത്. തുടർന്ന് 2021 ജൂൺ 21-ന് ഭർതൃവീട്ടിലെ ശുചിമുറിയിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭർത്താവ് കിരൺ കുമാറിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു.

വിസ്മയകേസിൽ കിരൺ കുറ്റക്കാരൻ; വിധി നാളെ

keralanews kiran guilty in vismaya case verdict tomorrow

കൊല്ലം:കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി.വിധി നാളെ പുറപ്പെടുവിക്കും. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്.സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണയും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങളാണ് ഭർത്താവ് കിരണിനെതിരെ ചുമത്തിയിരുന്നത്. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പേ തന്നെ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുകയാണ്.  വിധി കേൾക്കാൻ വിസ്മയയുടെ അച്ഛനുൾപ്പെട കോടതിയിലെത്തിയിരുന്നു.നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ വിസ്മയയെ (24)യെ 2021 ജൂൺ 21-ന് ആണ്  ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് ഭർത്താവ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ കിരൺകുമാറിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു.

കണ്ണൂർ പള്ളിക്കുളത്ത് ഗ്യാസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് 7 വയസുകാരന്‍ ഉള്‍പെടെ 2 പേര്‍ മരിച്ചു

keralanews two persons including 7 year old boy were killed when gas lorry collided with bike at pallikulam in kannur

കണ്ണൂർ: പള്ളിക്കുളത്ത് ഗ്യാസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് 7 വയസുകാരന്‍ ഉള്‍പെടെ 2 പേര്‍ മരിച്ചു.ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബുവും കൊച്ചുമകനുമാണ് മരിച്ചത്.കണ്ണൂരില്‍ നിന്നും പുതിയൊരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തില്‍ പിന്നില്‍ നിന്നുവന്ന ഗ്യാസ് ലോറി അതിശക്തമായി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇവരുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിൽ ഏറെ നേരം വാഹന ഗതാഗതം മുടങ്ങി.

1000 കോടി രൂപയുടെ ഹെറോയിനുമായി മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു; കൊച്ചിയില്‍ 20 മത്സ്യത്തൊഴിലാളികള്‍ പിടിയില്‍

keralanews 1000 crore worth of heroin seized from fishing boats 20 fishermen arrested in kochi

കൊച്ചി: ലക്ഷദ്വീപിന് അടുത്തുള്ള പുറംകടലില്‍ വന്‍ ലഹരി മരുന്ന് വേട്ട. 220 കിലോ ഹെറോയിനുമായി മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തു. അഗത്തിക്കടുത്ത് പുറംകടലില്‍ നിന്നാണ് കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് ആയിരം കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്നുള്ള രണ്ട് ബോട്ടുകളിലായിരുന്നു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.ബോട്ടിൽ നിരവധി പാക്കറ്റുകളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. സമീപകാലത്ത് നടത്ത് ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് കൊച്ചിയിൽ നടന്നതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരിൽ കുളച്ചൽ സ്വദേശികളും മലയാളികളുമായ മത്സ്യത്തൊഴിലാളികൾ ഉണ്ടെന്നാണ് വിവരം. നിലവിൽ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

കാസർകോഡ് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Drowning victims, Hand of drowning man needing help. Failure and rescue concept.

കാസർകോഡ്:പെരിയയിൽ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെര്‍ക്കപ്പാറ സ്വദേശികളായ ദിനേശന്റെ മകന്‍ ദില്‍ജിത് (14), രവീന്ദ്രന്റെ മകന്‍ നന്ദഗോപാല്‍ (14) എന്നിവരാണ് മരിച്ചത്. പെരിയ ചെര്‍ക്കപ്പാറ ഗവ. സ്‌കൂളിന് സമീപത്തെ കുളത്തിലാണ് അപകടം നടന്നത്. ചെറക്കപ്പറ ഇന്‍ഗ്ലീഷ് സ്കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍.വൈകീട്ട് അഞ്ച് മണിയോടെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു നാലംഗ സംഘം. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. കുളത്തില്‍ മുങ്ങി 20 മിനിറ്റിനുശേഷമാണ് രണ്ടുപേരെയും പുറത്തെടുത്തത്.നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് നിന്നുമുള്ള അഗ്നിരക്ഷാസേനയും ചേര്‍ന്ന് ഇവരെ പുറത്തെടുത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കലാവസ്ഥാ വകുപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്

keralanews meteorological department warns of heavy rains in the state red alert in four districts

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അറബിക്കടലിനും കേരളത്തിനും മുകളിലായി നിൽക്കുന്ന ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മഴ. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും അതിതീവ്ര മഴയ്‌ക്കും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപക മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും വിലക്കുണ്ട്. നേരത്തെ തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.2022 മെയ് 17 മുതൽ മെയ് 21 വരെ കേരളത്തിൽ 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിലേക്ക് നീങ്ങുന്ന കാലവർഷം മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ ദ്വീപ് സമൂഹങ്ങളിലേക്കും അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും എത്തിച്ചേരും. മെയ് 27-ഓടെ കാലവർഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

കണ്ണൂരിൽ യുവ ക്രിക്കറ്റ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ;ജാസിം വൻ മയക്കുമരുന്ന് റാക്കറ്റിലെ അംഗമെന്ന് പോലീസ്

keralanews young cricketer arrested in kannur drug case police say jasim is a member of a big drug racket

കണ്ണൂർ: കണ്ണൂരിൽ യുവ ക്രിക്കറ്റ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ് ജാസിമിനെയാണ് മഹാരാഷ്‌ട്രയിൽ നിന്നെത്തിയ പോലീസ് സംഘം വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ജാസിം എന്നാണ് സൂചന.മഹാരാഷ്‌ട്ര, ഡൽഹി, കർണാടകം, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ വേരുകളുള്ള വൻ മയക്കുമരുന്ന് റാക്കറ്റിലെ അംഗമാണ് മുഹമ്മദ് ജാസിമെന്നും പോലീസ് വ്യക്തമാക്കി. ഡൽഹിയിലും രത്‌നഗിരിയിലും നടന്ന റെയ്ഡിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രത്‌നഗിരി പോലീസ് തലശേരിയിലെത്തിയത്. മലയാളികളായ രണ്ടു യുവതികൾ ഉൾപ്പെടെ അഞ്ച് യുവതികൾ ഈ റാക്കറ്റിലെ കണ്ണികളാണെന്നും സൂചനകളുണ്ട്. ഇവരെ തിരിച്ചറിഞ്ഞതായും മഹാരാഷ്‌ട്ര പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവരിൽ രണ്ടു പേർ ഡാൻസ് ബാർ നർത്തകികളാണെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.ജില്ലാ ക്രിക്കറ്റ് ടീമിലും സംസ്ഥാനതല മത്സരങ്ങളിലും ഉൾപ്പെടെ പങ്കെടുത്തിട്ടുള്ളയാളാണ് പ്രതി.കുറച്ചു നാളുകളായി ക്രിക്കറ്റ് മത്സരങ്ങളിൽ ജാസിം പങ്കെടുത്തിരുന്നില്ലെന്നും കൂടുതൽ സമയവും അന്തർ സംസ്ഥാന യാത്രകളിലായിരുന്നുവെന്നും മുൻ കാലത്തു ജാസിമിന്റെ കൂടെ ക്രിക്കറ്റ് കളിച്ചിരുന്ന യുവാക്കൾ വ്യക്തമാക്കുന്നു.

കനത്ത മഴ;തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു;ഞായറാഴ്ച നടത്തും

keralanews heavy rain thrissur pooram fireworks postponed

തൃശൂർ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു.കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ച വൈകിട്ട് നടത്താനാണ് താൽകാലികമായി തീരുമാനിച്ചിരിക്കുന്നത്.പകൽ പൂരത്തിന് ശേഷം മഴ തോർന്നതിനാൽ വെടിക്കെട്ട് നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അഞ്ച് മണിയോടെ വീണ്ടും മഴ ശക്തമാകുകയായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്.കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ നിർദേശത്തെ തുടർന്നാണ് ഞായറാഴ്ച വൈകിട്ട് നടത്താമെന്ന താൽകാലിക തീരുമാനത്തിലേക്ക് ദേവസ്വം അധികൃതരെത്തിയത്. കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ വെടിക്കെട്ട് വീണ്ടും നീണ്ടുപോയേക്കാം.തൃശൂർ പൂരം ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വെടിക്കെട്ട്. പൂരപ്രേമികളിൽ വെടിക്കെട്ടിന് കാത്തിരിക്കുന്നവർ അനവധിയാണ്. ഇന്നലെ മഴയെ തുടർന്ന് വെടിക്കെട്ട് മാറ്റിവെച്ചപ്പോൾ നഗരത്തിലെത്തിയ പതിനായിരക്കണക്കിന് വെടിക്കെട്ട് ആസ്വാദകരാണ് നിരാശരായി മടങ്ങിയത്.

പകര്‍ച്ചവ്യാധി; പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേരളം

keralanews contagious-disease-kerala-ready-to-strengthen-defense

തിരുവനന്തപുരം:കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹചര്യം മുന്നില്‍ കണ്ട് പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്.ഇതിനായി എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിക്കും.പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹചര്യം മുന്നില്‍ കണ്ട് ജില്ലകള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ച്‌ കൃത്യമായ ഇടപെടലുകള്‍ നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണമെന്നും നിര്‍ദേശം നല്‍കി. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്‌1 എന്‍1, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസര്‍കോട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തത്. നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ഏത് പനിയാണെന്ന് ഉറപ്പിക്കണം.കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണം. വെള്ളം ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണവും വെള്ളവും അടച്ച്‌ സൂക്ഷിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്. കൊതുക് കടിയേല്‍ക്കാതെ നോക്കണം. വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.