തൃശൂർ:നടി ഭാവന വിവാഹിതയായി.കന്നഡ സിനിമ നിർമാതാവ് നവീനാണ് വരൻ. അഞ്ചുവർഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ ഇനി ഭാവന നവീന് സ്വന്തം.രാവിലെ 9.30 നും 10 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ചാണ് താലികെട്ട് നടന്നത്.ലളിതമായ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.മറ്റു ചടങ്ങുകൾ തൃശൂർ ജവഹർലാൽ കൺവെൻഷൻ സെന്ററിൽ നടന്നു.സിനിമയിലെ സുഹൃത്തുക്കൾക്കായി വൈകുന്നേരം ലുലു കൺവെൻഷൻ സെന്ററിൽ റിസപ്ഷൻ നടത്തും.മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയനോര, സിദ്ധിഖ്, നവ്യ നായർ, ഭാഗ്യലക്ഷ്മി, ഭാമ, ലെന തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിനെത്തി.
നടൻ സൗബിൻ സാഹിർ വിവാഹിതനായി
കോഴിക്കോട്:നടനും സംവിധായകനുമായ സൗബിൻ സാഹിർ വിവാഹിതനായി.കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീറാണ് വധു.ഇരുവരുടെയും വിവാഹ നിശ്ചയം ഒക്ടോബറിൽ നടന്നിരുന്നു.കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.മഹേഷിന്റെ പ്രതികാരം,കമ്മട്ടിപ്പാടം,പ്രേമം,ചാർളി, തുടങ്ങിയവയാണ് സൗബിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.പറവ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തുമെത്തി.
വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും വിവാഹിതരായി
മിലാൻ:ഇന്ത്യൻ ക്രിക്കറ്റ് നായകൻ വീരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക്ക ശർമയും വിവാഹിതരായി.ഇറ്റലിയിലെ മിലാനിലായിരുന്നു വിവാഹം.രഹസ്യമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.ഏറെക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഈ മാസം 26 ന് മുംബൈയിൽ പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.തന്റെ തിരക്കിട്ട ക്രിക്കറ്റ് ജീവിതത്തിന് ചെറിയ അവധി നൽകി കോഹ്ലി ഇറ്റലിയിലേക്ക് തിരിച്ചപ്പോൾ തന്നെ ഇരുവരുടെയും വിവാഹം നടക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.എന്നാൽ വിവാഹം സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളൊന്നും ഇരുവരും നടത്തിയിരുന്നില്ല.
കൊച്ചി മെടോയില്‍ നിന്നുമൊരു പ്രണയഗാഥ
കൊച്ചി:ട്രെയിൻ ഓപ്പറേറ്ററുടെ കഴുത്തിൽ വരണമാല്യം ചാർത്തി സ്റ്റേഷൻ കൺട്രോളർ.കൊച്ചി മെട്രോയിലെ സ്റ്റേഷൻ കൺട്രോളർ വിനീത് ശങ്കറും ട്രെയിൻ ഓപ്പറേറ്റർ അഞ്ചു ഹർഷനും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം കഴിഞ്ഞത്.കണ്ണൂരുകാരനായ വിനീത് ശങ്കറിനെയും തിരുവനന്തപുരം സ്വദേശിനി അഞ്ജു ഹർഷനേയും ഒരുമിപ്പിച്ചത് കൊച്ചി മെട്രോയാണ്. കെ.എം.ആർ.എലിന് കീഴിൽ മെട്രോ ട്രെയിൻ എഞ്ചിൻ ഓപ്പറേറ്റർമാരായി കൊച്ചിയിൽ ജോലിക്കെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് ബംഗളൂരുവിൽ ട്രെയിനിംഗിന് പോയപ്പോഴാണ് കൂടുതൽ പരിചയപ്പെടുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജിലാണ് ഇരുവരും വിവാഹവാർത്ത പങ്കുവച്ചത്.
ഗായിക വൈക്കം വിജയലക്ഷ്മിക്കു ഡോക്ടറേറ്റ്
ചെന്നൈ:വൈകല്യങ്ങളെപാട്ടുപാടി തോൽപിച്ചഗായിക വൈക്കം വിജയലക്ഷ്മിക്കു ഡോക്ടറേറ്റ്.അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ തമിഴ് സർവകലാശാലയാണ് വിജയലക്ഷ്മിക്കു ഡോക്ടറേറ്റ് നൽകി ആദരിച്ചത്.ചെന്നൈയിൽ നടന്ന ചടങ്ങിൽ സർവകലാശാല ചാൻസിലർ ഡോ.എ.സെൽവിൻകുമാർ വിജയലക്ഷ്മിക്കു സർട്ടിഫിക്കറ്റ് കൈമാറി.
‘അമ്മ’യുടേത് സ്ത്രീവിരുദ്ധ നിലപാടെന്ന് മന്ത്രി പി.കെ ശ്രീമതി
തിരുവനന്തപുരം:ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.കെ ശ്രീമതി.തന്റെ ഫേസ്ബുക് പേജിലൂടെയാണ് മന്ത്രി അഭിപ്രായം വ്യക്തമാക്കിയത്.നടി ആക്രമിക്കപ്പെട്ട കേസിൽ സ്ത്രീവിരുദ്ധ നിലപാടാണ് ‘അമ്മ’ കൈക്കൊണ്ടതെന്നാണ് ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ഇതുകൊണ്ടാകാം വനിതാ താരങ്ങൾ മറ്റൊരു സംഘടനാ രൂപീകരിക്കാൻ കാരണമെന്നും മന്ത്രി പറയുന്നു.ഇരയും ആരോപണ വിധേയനായ നടനും അമ്മയ്ക്ക് ഒരുപോലെയാണെന്ന പ്രസ്താവന ‘അമ്മ’ ക്കു യോചിച്ചതല്ലെന്നും ശ്രീമതി പറഞ്ഞു.
മുഴുവന്‍ മിനിസ്ക്രീന്‍ താരങ്ങളെയും ഉള്‍പ്പെടുത്തി 20-20 സീരിയല്‍ വരുന്നു
തിരുവനന്തപുരം:മിനിസ്ക്രീന്‍ രംഗത്തെ എല്ലാ താരങ്ങളും അണിനിരക്കുന്ന ട്വന്റി-20 സീരിയല്‍ വരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയാണ് സീരിയല്‍ താരങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ച് സീരിയല്‍ പുറത്തിറക്കുന്നത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.150എപ്പിസോഡുകളാണ് സീരിയലിന് ഉണ്ടാകുക. ജൂലൈയിലാണ് സീരിയലിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ആഗസ്തോടെ സീരിയല്‍ സംപ്രേക്ഷപണം ചെയ്യും.
വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ ഉള്‍പ്പെടുത്തിയില്ല; ഭാഗ്യലക്ഷ്മിയും മാലാ പാര്‍വ്വതിയും രംഗത്ത്
തിരുവനന്തപുരം: മലയാള ചലചിത്രരംഗത്തെ വനിതാപ്രവര്‍ത്തകകരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനാ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിയും നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്‍വ്വതിയും രംഗത്ത്. സംഘടനയുടെ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകളില്‍ താനുണ്ടായിരുന്നെങ്കിലും യോഗം ചേരുന്നത് സംബന്ധിച്ചോ മുഖ്യമന്ത്രിയെ കാണുന്നതിനെക്കുറിച്ചോ തന്നെ അറിയിച്ചിരുന്നില്ല. ഭാഗ്യലക്ഷ്മി തന്റെ പ്രതിഷേധം അറിയിച്ചു. സംഘടനയുമായി സഹകരിക്കണോ എന്ന കാര്യത്തെ സംബന്ധിച്ച് ഭാഗ്യലക്ഷമി അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. ഇങ്ങനെയൊരു സംഘടന ഉണ്ടായതില്‍ സന്തോഷമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
തന്നെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണമുണ്ടാകാമെന്നാണ് പാര്‍വതിയുടെ സംശയം. തന്നെയടക്കമുള്ളവരെ സഹകരിപ്പിച്ചാല്‍ മുഖ്യമന്ത്രിയില്‍ നിന്നും നല്ല പ്രതികരണം ലഭിക്കില്ലെന്ന് കരുതിയാവാം ഒഴിവാക്കിയതെന്നും പാര്‍വതി പറയുന്നു. പ്രശസ്തരായവര്‍ മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടിരിക്കുന്നത്. സംഘടനുമായി സഹകരിക്കുന്ന കാര്യത്തിലൊന്നും ഇപ്പോള്‍ അഭിപ്രായം പറയാനാവില്ലെന്നും പാര്‍വ്വതി പറഞ്ഞു.
ഹാജി മസ്താനായി അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ടു സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് അധോലോക ഭീഷണി
ചെന്നൈ; അധോലോക നായകനായ ഹാജി മസ്താനായി അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ടു സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് അധോലോക ഭീഷണി. ഹാജി മസ്താനെ അധോലോക നായകനായി ചിത്രീകരിച്ചാല്‍ അതിന്‍റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നാണു ദത്തുപുത്രന്‍ സുന്ദര്‍ശേഖറിന്‍റെ ഭീഷണി.
ചിത്രത്തില്‍നിന്നു പിന്മാറണമെന്നാവശ്യപ്പെട്ടു രജനീകാന്തിനു സുന്ദര്‍ശേഖര്‍ വക്കീല്‍ നോട്ടിസ് അയച്ചു. ബാലിക്കു ശേഷം പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന സിനിമയില്‍ അധോലോക നായകന്‍ ഹാജി മസ്താനായി അഭിനയിയ്ക്കാന്‍ തയാറെടുക്കുന്നതിനിടെയാണു സൂപ്പര്‍സ്റ്റാറിനു ഭീഷണി സന്ദേശമെത്തിയത്. പിതാവിനെ കള്ളക്കടത്തുകാരനും അധോലോക നായകനുമായി ചിത്രീകരിക്കാനുള്ള ശ്രമം ഒരു തരത്തിലും അംഗീകരിക്കാനാകില്ല.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു തവണ പോലും ഹാജി മസ്താന്‍ ശിക്ഷിയ്ക്കപ്പെട്ടിട്ടില്ലെന്നും ശേഖര്‍ പറയുന്നു. 1995ല്‍ മരണമടഞ്ഞ ഹാജി മസ്താന്‍ തമിഴ്നാട് രാമനാഥപുരം സ്വദേശിയാണ്. എഴുപതുകളില്‍ മുംബൈ അധോലോകം നിയന്ത്രിച്ചിരുന്നത് ഹാജി മസ്താന്‍ ആയിരുന്നു.
ബോക്സോഫീസിനെ പിടിച്ചുകുലുക്കി ബാഹുബലിയുടെ പ്രകമ്പനം
തിരുവനന്തപുരം: ഇന്ത്യയിൽ ബാഹുബലി ഇന്നലെ റിലീസ് ചെയ്തത് 6500ലേറെ തീയേറ്ററുകളിലാണ്.കേരളത്തിലെ തീയേറ്ററുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയിൽ നെട്ടോട്ടമോടുകയായിരുന്നു. ഇന്ത്യയിൽ ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകരണമാണ് ബാഹുബലിക്ക് ലഭിച്ചത്. ഇതോടെ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പുതിയ ചരിത്രമായി മാറി ബാഹുബലി രണ്ട്. മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യ ദിനം വാരിക്കൂട്ടിയത് 108 കോടിയാണെന്നാണ് വിവരം.