ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയില്‍ മോചിതനായി;ജാമ്യം കര്‍ശന ഉപാധികളോടെ

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയില്‍ മോചിതനായി. കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കേജരിവാള്‍ ജയില്‍ മോചിതനായത്. അൻപത് ദിവസത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ കേജരിവാളിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആംആദ്മി പാർട്ടി പ്രവർത്തകർ തിഹാർ ജയിലിനു മുൻപിൽ തടിച്ചു കൂടിയിരുന്നു. പടക്കം പൊട്ടിച്ചു മധുരം വിതരണം ചെയ്തുമാണ് നേതാവിനെ പ്രവർത്തകർ സ്വീകരിച്ചത്.സുപ്രീംകോടതിക്ക് നന്ദിയുണ്ടെന്നും താൻ തിരികെ എത്തുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ തിരിച്ചു വന്നിരിക്കുന്നുവെന്നും അണികളെ അഭിസംബോധന ചെയ്ത് കേജരിവാള്‍ പറഞ്ഞു.നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ റോഡ് ഷോ ആയിട്ടാണ് കേജരിവാള്‍ ജയിലില്‍ നിന്നും വീട്ടിലേക്ക് തിരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി ജൂണ്‍ ഒന്ന് വരെയാണ് കേജരിവാളിന് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.അതേസമയം അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന് തന്റെ ഓഫീസില്‍ പ്രവേശിക്കുന്നതിനടക്കം കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ജൂണ്‍ രണ്ടിന് തന്നെ തിഹാര്‍ ജയിലധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കടുത്ത ഉപാധികളാണ് കോടതി മുന്നോട്ടുവച്ചിട്ടുള്ളത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സമൂഹത്തിന് ഭീഷണിയല്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ റോള്‍ സംബന്ധിച്ച് പ്രതികരണം നടത്തരുതെന്നും ജാമ്യോപാധിയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പുവെയ്ക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

റിപ്പോർട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് (34) അന്തരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.ഉടൻ തന്നെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുകേഷിന്റെ ഇടുപ്പിനാണ് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ദീര്‍ഘകാലം ഡല്‍ഹി മാതൃഭൂമി ബ്യൂറോയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരില്‍ മാതൃഭൂമി ഡോട്ട് കോമില്‍, നൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മലപ്പുറം പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ.

പടർന്നു പിടിച്ച് വെസ്റ്റ്‌നൈൽ ഫീവർ;രോഗ ബാധിതരുടെ എണ്ണം 11 ആയി

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പടർന്നു പിടിച്ച് വെസ്റ്റ്‌നൈൽ ഫീവർ രോഗം. പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി.ഇതിൽ 5 പേർ രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചിരുന്നു. ഇവരുടെ രക്തം പരിശോധനയ്‌ക്കയക്കും. വെസ്‌റ്റൈൽ ഫീവർ പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.കോഴിക്കോട് നാല് പേർക്കും മലപ്പുറത്ത് അഞ്ചും തൃശ്ശൂരിൽ രണ്ട് പേർക്കുമാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്.ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗം ബാധിച്ച മൃഗങ്ങളിൽ നിന്നുള്ള രക്തം മനുഷ്യരിലേക്കെത്തുമ്പോഴാണ് രോഗം പകരുന്നത്. പനി, തലവേദന, തളർച്ച, തലകറക്കം, പെരുമാറ്റത്തിലുള്ള വ്യത്യാസം, അപസ്മാരം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. പ്രതിരോധശേഷി കുറഞ്ഞവരെ രോഗം പെട്ടന്ന് പിടികൂടാനുള്ള സാധ്യത കൂടുതലാണ്.രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തവും സ്രവവും ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് വെസ്റ്റ്‌നൈൽ രോഗമാണിതെന്ന് കണ്ടെത്തിയത്. പിന്നീട് പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കൊതുകുജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി.ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളതെന്നും മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വ്യക്തികൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാതെ നോക്കണമെന്നും നിർദേശത്തിൽ ഉൾപ്പെടുന്നു.

കുഞ്ഞിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; കൊച്ചിയിൽ അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തില്‍ പോലീസിന്റെയും കൊച്ചി കോര്‍പറേഷന്റെയും നേതൃത്വത്തിലായിരുന്നു സംസ്‌കാരം. കുരുന്നിനെ സല്യൂട്ട് നല്‍കിയാണ് പോലീസ് യാത്രയാക്കിയത്.മേയര്‍ ഉള്‍പ്പെടെയുള്ളവരാണ് കുഞ്ഞുശവപേടകം ആംബുലന്‍സില്‍നിന്ന് ശ്മശാനത്തിലേക്ക് എത്തിച്ചത്. പിന്നീട്, പോലീസ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ശവമഞ്ചത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ശ്മശാനത്തിന്റെ ഒരു കോണിലൊരുക്കിയ വിശ്രമസ്ഥാനത്ത് അവനെയടക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനമ്പിള്ളി നഗറിലെ ഫ്‌ലാറ്റിലെ ശുചിമുറിയില്‍ പ്രസവിച്ച അവിവാഹിതയായ യുവതി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ സമ്മതപത്രം വാങ്ങിയാണ് പോലീസ് മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്.

ലോക്സഭ തെ‍രഞ്ഞെടുപ്പ്; കേരളത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 290 പേർ; സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി

തിരുവനന്തപുരം:കേരളം ലോകസ്ഭ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.മാർച്ച് 28-ന് ആരംഭിച്ച പത്രിക സമർപ്പണം ഇന്നലെ അവസാനിച്ചു. പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഏപ്രിൽ എട്ടിന് അവസാനിക്കും.തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ പത്രിക നൽകിയത്,22 പേർ. ആറ്റിങ്ങൽ- 14, കൊല്ലം -15, പത്തനംതിട്ട -10, മാവേലിക്കര -14, ആലപ്പുഴ -14, കോട്ടയം- 17, ഇടുക്കി -12, എറണാകുളം -14, ചാലക്കുടി -13, തൃശൂർ- 15, ആലത്തൂർ -8, പാലക്കാട് -16, പൊന്നാനി- 20, മലപ്പുറം -14, കോഴിക്കോട് -15, വയനാട് -12, വടകര- 14, കണ്ണൂർ- 18, കാസർകോട് -13 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം.അതേസമയം സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പട്ടികയിൽ 86 പേരുടെ പത്രിക തള്ളി.ഇതോടെ നിലവിൽ 204 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്.
നിലവിലെ സ്ഥാനാർത്ഥികളുടെയും തള്ളിയ പത്രികകളുടെയും കണക്ക്- തിരുവനന്തപുരം 13(തള്ളിയത് 9), ആറ്റിങ്ങല്‍ 7(7), കൊല്ലം 12(3), പത്തനംതിട്ട 8(2), മാവേലിക്കര 10(4), ആലപ്പുഴ 11(3), കോട്ടയം 14(3), ഇടുക്കി 8(4), എറണാകുളം 10(4), ചാലക്കുടി 12(1), തൃശൂര്‍ 10(5), ആലപ്പുഴ 11(3), കോട്ടയം 14(3), ഇടുക്കി 8(4), എറണാകുളം 10(4), ചാലക്കുടി 12(1), തൃശൂര്‍ 10(5), ആലത്തൂര്‍ 5(3), പാലക്കാട് 11(5), പൊന്നാനി 8(12), മലപ്പുറം 10(4), വയനാട് 10(2), കോഴിക്കോട് 13(2), വടകര 11(3), കണ്ണൂര്‍ 12(6), കാസര്‍കോട് 9(4).

അരുണാചലിൽ മലയാളി ദമ്പതികളും യുവതിയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് സൂചന;ലക്ഷ്യം മരണാനന്തര ജീവിതം?

ഇറ്റാന​ഗർ: കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും അരുണാചൽ പ്രദേശിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീൻ, ദേവി എന്നിവരാണ് മരിച്ചത്. ദമ്പതികളെയും യുവതിയെയും ഇറ്റാനഗറിലെ ഹോട്ടൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിന് പിന്നിൽ ദുർമന്ത്രവാദമാണെന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതായി സൂചനയുണ്ട്.കഴിഞ്ഞ 26-ാം തീയതി മുതൽ ആര്യയെ കാണാൻ ഇല്ലായിരുന്നുവെന്ന് പിതാവ് പരാതി നൽകിയിരുന്നു. നാലാഞ്ചിറയിലെ സ്‌കൂൾ അദ്ധ്യാപികയാണ് ആര്യ. സുഹൃത്തുക്കളായ ദേവിക്കും നവീനുമൊപ്പം ആര്യ ഗുവാഹത്തിയിലേക്ക് പോയെന്ന സംശയം കുടുംബം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ആര്യയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അരുണാചൽപ്രദേശ് വരെയുള്ള ഭാഗങ്ങളിലേക്ക് വിവരം കൈമാറിയിരുന്നു. തുടർന്ന് അരുണാചൽപ്രദേശ് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും സുഹൃത്തുക്കളെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മറ്റു നടപടികൾക്ക് ശേഷം മൃതദേഹം കേരള പൊലീസിന് വിട്ടുനൽകും.രണ്ടുപേരെ കൊന്നശേഷം ഒരാൾ ആത്മഹത്യ ചെയ്തെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, മൂന്നുപേരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ.ആര്യയുടെ മൃതദേഹം ഹോട്ടൽമുറിയിലെ കട്ടിലിനുമുകളിലായിരുന്നു. ഇതേ മുറിയിൽ നിലത്താണ് ദേവി മരിച്ചുകിടന്നത്. ശുചിമുറിയിലാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്.മൂന്നുപേരുടെയും കൈത്തണ്ട മുറിച്ചനിലയിലുമായിരുന്നു.സംഭവം മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയം ആദ്യംമുതൽക്കെ പോലീസിനുണ്ട്. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മൃതദേഹത്തില്‍ കാണപ്പെട്ട പ്രത്യേക തരത്തിലുള്ള മുറിവുകളും സംശയമുയര്‍ത്തി. ദമ്പതികള്‍ പുനര്‍ജനിയെന്ന ബ്ലാക് മാജിക് കമ്മ്യൂണിറ്റിയില്‍ അംഗമായിരുന്നെന്ന് അയല്‍വാസികളും പറയുന്നു.

മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ‍് ഡയറക്ടറേറ്റ്;അന്വേഷണം കൊച്ചി യൂണിറ്റിന്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ‍് ഡയറക്ടറേറ്റ് . ഇ.ഡി. കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഇ.ഡി. എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്തു.ഇസിഐആർ രജിസ്റ്റർ ചെയ്തതോടെ കേസിൽ ഇഡി ഔദ്യോഗികമായി അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്. കടന്നിരിക്കുകയാണ്. എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ നീക്കം. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടികൾ ആരംഭിച്ച ഇ.ഡി. ആരോപണ വിധേയർക്ക് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം.മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സിഎംആർഎല്ലും ഇഡി അന്വേഷണ പരിധിയിൽ വരുമെന്നാണ് വിവരം.കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നൽകാത്ത സേവനത്തിന് ലക്ഷങ്ങൾ കൈപ്പറ്റിയതാണ് വീണാ വിജയന് നേരെയുള്ള ആരോപണം.കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്.

ലോക്‌സഭാ ഇലക്ഷൻ; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26 ന്;വോട്ടെണ്ണല്‍ ജൂണ്‍ നാലിന്‌

ന്യൂഡൽഹി: രാജ്യം ഇനി പൊതുതിരഞ്ഞെടുപ്പിലേക്ക്‌. കേരളത്തിൽ ഏപ്രിൽ 26 നായിരിക്കും പോളിങ്‌. ഏഴ്‌ ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ്‌ കേരളത്തിലെ തിരഞ്ഞെടുപ്പ്. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്‌. ഏപ്രില്‍ 19-ന് ആണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 26-ന് നടക്കും. മേയ് ഏഴിനാണ് മൂന്നാംഘട്ടം. മേയ് 13-ന് നാലാം ഘട്ടവും മേയ് 20-ന് അഞ്ചാം ഘട്ടവും നടക്കും. മേയ് 25-ന് ആണ് ആറാം ഘട്ടം. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. കഴിഞ്ഞ തവണയും ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്.ഇത്തവണ ആകെ 96.88 കോടി വോട്ടര്‍മാരാണ് 2024 ല്‍ വോട്ടുചെയ്യുക. ഇതില്‍ പുരുഷ വോട്ടര്‍മാരുടെ എണ്ണം 49.72 കോടിയാണ്. 47.15 കോടി സ്ത്രീവോട്ടര്‍മാരുമുണ്ട്.48044 ട്രാന്‍സ്ജന്‍ഡേഴ്‌സ് വോട്ടര്‍മാരും 1.82 കോടി കന്നിവോട്ടര്‍മാരും ഇത്തവണ വോട്ടുചെയ്യാനെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. 19.74 കോടിയാണ് യുവ വോട്ടര്‍മാരുടെ എണ്ണം.തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാണ് രാജ്യമെന്നും 10.05 ലക്ഷം പോളിങ് സ്‌റ്റേഷനുകളും ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥരും ഒരുങ്ങിക്കഴിഞ്ഞുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

അരുണാചല്‍ പ്രദേശ്, ആന്തമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ദമാന്‍ ദിയു, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, കേരള,ലക്ഷദ്വീപ്, ലഡാക്ക്, മിസോറം, മേഘാലയ, നാഗാലന്‍ഡ്, പുതുച്ചേരി, സിക്കിം, തമിഴ്‌നാട്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖാണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക.കര്‍ണാടക, രാജസ്ഥാൻ, ത്രിപുര, മണിപ്പുര്‍ എന്നിവിടങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ഛത്തീസ്ഗഢ്, അസം എന്നീ സംസ്ഥാനങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ്. ഒഡിഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നാല് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. അതേസമയം ജമ്മു ആന്‍ഡ് കശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അഞ്ചു ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഏഴ് ഘട്ടങ്ങളായും വിധിയെഴുത്തുണ്ടാവും..

മ്ലാവിടിച്ച്‌ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം

കോതമംഗലം: കൈ മുറിഞ്ഞയാളെ ആശുപത്രിയില്‍ കൊണ്ടുപോകവേ മ്ലാവിടിച്ച്‌ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാമലക്കണ്ടം എളംബ്ലാശ്ശേരി പറമ്പിൽ പി.എൻ.വിജില്‍ (41) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കളപ്പാറയ്ക്ക് സമീപം ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നു. റോഡിന്റെ ഇടതുവശത്ത് നിന്നും ചാടിയ മ്ലാവ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയും വിജില്‍ ഓടിച്ച ഓട്ടോറിക്ഷ മറിയുകയും ചെയ്തു.ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനംവകുപ്പ് ജീവനക്കാരും ചേർന്ന് കോതമംഗലം ധർമ്മഗിരി ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലുവ രാജഗിരിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു.എന്നാൽ ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ വിജില്‍ മരണപ്പെട്ടു.വണ്ടി മറിഞ്ഞ ആഘാതത്തില്‍ വാരിയെല്ലുകള്‍ തകർന്ന് രക്തസ്രാവം നില്‍ക്കാതെ വന്നതാണ് മരണകാരണം.കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജലീലിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നേര്യമംഗലം ആറാം മൈല്‍ വഴി എളംബ്ലാശ്ശേരിയിലെ വീട്ടില്‍ എത്തിച്ചു. പ്രതിഷേധം ഭയന്ന് പൊലീസ് അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുപോയത്.

ഭാരത് റൈസിന് ബദലുമായി കേരള സര്‍ക്കാര്‍; ‘ശബരി കെ-റൈസ്’ ഉടന്‍ വിപണിയിലേക്ക്; കിലോ 29 രൂപ

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭാരത് റൈസിന് ബദലായി കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന ‘ശബരി കെ-റൈസ്’ ഉടന്‍ വിപണിയിലേക്കെത്തും.സപ്ലൈകോ വഴി സബ്സിഡിയായി റേഷൻ കാർഡ് ഉടമകള്‍ക്ക് നല്‍കിയിരുന്ന അരിയുടെ ഭാഗമായാണ് കെ-റൈസ് എന്ന ബ്രാൻഡ് നെയിമില്‍ അരി വിപണിയിലെത്തിക്കുന്നത്. 10 കിലോ സബ്സിഡി അരി തുടർന്നും ലഭിക്കും. ശബരി കെ-റൈസ് പ്രതിമാസം 5 കിലോയാണ് വിതരണം ചെയ്യുന്നത്. ശബരി കെ റൈസിന്‍റെ ജയ അരിക്ക് കിലോയ്ക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമാണ് വില. തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ മേഖലയില്‍ ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലകളില്‍ കുറുവ അരിയുമാകും വിതരണം ചെയ്യുക.ശബരി കെ-റൈസ് ബ്രാന്‍ഡ് നെയിം പതിച്ച സഞ്ചിയിലാണ് അരി വിതരണം. 10 ലക്ഷം രൂപയില്‍ താഴെയാണ് തുണി സഞ്ചിക്കുള്ള ചെലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13-14 രൂപയായിരിക്കും. പരസ്യത്തില്‍നിന്ന് ലഭിക്കുന്ന തുക സഞ്ചിക്കായി വിനിയോഗിക്കാനാണ് തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയൻ വരും ദിവസങ്ങളില്‍ കെ- റൈസിന്റെ ഉദ്ഘാടനം നിർവഹിക്കും