ബെംഗളൂരു:കർണാടക നിയമസഭയിൽ നാളെ വൈകുന്നേരം നാലുമണിക്ക് മുൻപായി ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപിയോട് സുപ്രീം കോടതി. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയും ഗവർണറുടെ നിലപാടും ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ, എസ്.എ.ബോബ്ഡെ എന്നിവരുൾപ്പെട്ട ബെഞ്ചാണ് രാജ്യം ശ്രദ്ധിച്ച വിധി പ്രസ്താവിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കുന്നതിന് വേണ്ടി യെദ്യൂരപ്പയ്ക്ക് അനുവദിച്ച് നല്‍കിയത്. എന്നാല്‍ ഇത്രയും സമയം നല്‍കേണ്ട ആവശ്യം എന്തായിരുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു. നാളെത്തന്നെ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താമോ എന്ന ചോദ്യവും കോടതി ചോദിച്ചു.ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം പരമാവധി നീട്ടിയെടുക്കാനുള്ള ബിജെപി അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയുടെ ശ്രമം ഒന്നും കോടതിയിൽ വിലപ്പോയില്ല.ഭൂരിപക്ഷം ശനിയാഴ്ച തെളിയിക്കാൻ കഴിയുമോ എന്ന് കോടതി ആദ്യം ചോദിച്ചപ്പോൾ എതിർക്കാതിരുന്ന ബിജെപി, ഒടുവിൽ തിങ്കളാഴ്ച വരെയെങ്കിലും സമയം നൽകണമെന്ന് അപേക്ഷിച്ചു. എന്നാൽ കോടതി ഇക്കാര്യവും പരിഗണിച്ചില്ല. വിശ്വാസ വോട്ടെടുപ്പ് നീട്ടിവെയ്ക്കാന്‍ സാധിക്കില്ലെന്നും നാളെ വൈകിട്ട് തന്നെ യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ 8 എംഎല്‍എമാരുടെ കുറവാണ് ബിജെപിക്കുള്ളത്.
India, News
കർണാടകയിൽ ബിജെപിക്ക് തിരിച്ചടി;നാളെ വൈകിട്ട് നാലുമണിക്ക് മുൻപായി ഭൂരിപക്ഷം തെളിയിക്കണം
Previous Articleഇരിട്ടി പാലത്തിൽ കണ്ടയ്നർ ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു