ബെംഗളൂരു:കെ.ജി ബൊപ്പയ്യയെ കർണാടകയിൽ പ്രോടെം സ്പീക്കറായി നിയമിച്ചു.ഗവർണർ വാജുഭായ് വാലയാണ് ഇന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ബൊപ്പയ്യ ഗർണർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.അതേസമയം ബൊപ്പയ്യയുടെ നിയമനത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗവർണർ പ്രോടെം സ്പീക്കറെ നിയമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് പ്രോടെം സ്പീക്കർക്ക് തീരുമാനിക്കാമെന്നും സഭയിലെ മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്നും സുപ്രീംകോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു.ഇതോടെയാണ് ഗവർണർ ബൊപ്പയ്യയെ നിയമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ ആര്‍.വി ദേശ്പാണ്ഡെയാണ് പുതിയ സഭയിലെ ഏറ്റവും പ്രായമുള്ള അംഗം. ഇദ്ദേഹത്തെയും ബി.ജെ.പി നിരയിലെ ഏറ്റവും പ്രായമുള്ള അംഗത്തേയും തഴഞ്ഞാണ് യെദ്യൂരപ്പയുടെ അടുപ്പക്കാരനായ ബൊപ്പയ്യയെ പ്രോംടേം സ്പീക്കറാക്കിയത്.വിശ്വാസ വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്ന് പ്രോംടം സ്പീക്കര്‍ക്ക് തീരുമാനിക്കാം.വിരാജ്പേടിൽനിന്നുള്ള എംഎൽഎയാണ് ബൊപ്പയ്യ. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തൻകൂടിയാണ് ബൊപ്പയ്യ.2011ല്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച 11 എം.എല്‍.എമാരെ ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതി അന്ന് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ആര്‍.എസ്.എസിലൂടെയാണ് ബൊപ്പയ്യ ബി.ജെ.പിയില്‍ എത്തിയത്.