Kerala, News

പട്ടാമ്പി പീഡനക്കേസ്; പിന്നില്‍ വന്‍ മയക്കുമരുന്ന് സംഘമെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

keralanews pattambi rape case big drug gang behind it said parents of the girl

പാലക്കാട്:പട്ടാമ്പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിന് പിന്നിൽ വന്‍ മയക്കുമരുന്ന് സംഘമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും കിട്ടിയ ഇത് വ്യക്തമാക്കുന്ന വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍, അയല്‍വാസികള്‍, പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇരയായ പെണ്‍കുട്ടിയെ കൂടാതെ മറ്റ് നിരവധി പെണ്‍കുട്ടികള്‍ റാക്കറ്റിന്റെ വലയില്‍ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്. വിവാഹവാഗ്‌ദാനം നല്‍കിയാണ്‌ പീഡനത്തിനിരയാക്കിയതെന്നും കഞ്ചാവ്‌, കൊക്കെയ്‌ന്‍, എം.ഡി.എം.എ. തുടങ്ങിയ ലഹരിവസ്‌തുക്കള്‍ക്കു പെണ്‍കുട്ടിയെ അടിമയാക്കിയെന്നും പരാതിയില്‍ പറയുന്നു.സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നത്. ഇതിന് പിന്നില്‍ വലിയ സംഘമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇരയായ പെണ്‍കുട്ടി പറഞ്ഞു.ആദ്യം ലഹരിമരുന്ന് നല്‍കിയെങ്കിലും ഉപയോഗിച്ചില്ല. നഗ്‌നചിത്രങ്ങളും വീഡിയോയും കൈയ്യിലുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. കോളേജിലെത്തിയുള്‍പ്പെടെ ഭീഷണി തുടര്‍ന്നതോടെ പഠനം നിര്‍ത്തേണ്ടി വന്നു. സമ്മര്‍ദ്ധം താങ്ങാനാവാതെയാണ് മയക്കുമരുന്ന് ഉപയോഗിച്ച്‌ തുടങ്ങിയത്. പിന്നെ പിന്നെ ലഹരി ഉപയോഗം പതിവായി.കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ഉമ്മയെയും എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ ഒന്നും തുറന്നു പറയാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.  ക്രൂരമായ പീഡനവും ഭീഷണിയും മൂലം മാനസികനില തകരാറിലായ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Previous ArticleNext Article