കൊച്ചി : സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു.നിലവിൽ 170 രൂപ കടന്നിരിക്കുകയാണ് കോഴിവില. വേനൽക്കാലത്ത് സാധാരണയായി കോഴിയിറച്ചിക്ക് വില കുറയുകയാണ് പതിവ്. എന്നാൽ ഇപ്പോൾ വില ദിവസേന കുതിച്ചുയരുകയാണ്. കോഴിക്കുഞ്ഞുങ്ങളുടെയും അവയ്‌ക്കുള്ള തീറ്റയുടെയും വില കൂടിയതാണ് ചിക്കന് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയ്‌ക്ക് കൂടിയത്. 1500 രൂപയ്‌ക്കുള്ളിൽ കിട്ടിയിരുന്ന കോഴിത്തീറ്റയ്‌ക്ക് ഇപ്പോൾ ഒരു ചാക്കിന് 2500 രൂപ കൊടുക്കണം. കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. 12-15 രൂപയ്‌ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോൾ 40 രൂപയായി വില.കോഴിയിറിച്ചിക്ക് വില കൂടിയത് ഇറച്ചി വ്യാപാരികളെ സാരമായി ബാധിച്ചിട്ടുണ്ട്. വില കൂടിയതോടെ കച്ചവടം കുത്തനെ കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്.