കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇതേ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം നല്‍കി. ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്‍റെ വിലയിരുത്തല്‍. നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രത്യേക ജാഗ്രതയിലാണ്.കൂടാതെ അതിജാഗ്രതാ നിര്‍ദേശവും സംസ്ഥാനത്ത് പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ട് ഫാമുകളിലെയും കോഴികള്‍ക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടെന്ന സംശയമുണ്ടായത്.തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ മേഖലാ ലബോറട്ടറിയിലെ പരിശോധന നടത്തി.പക്ഷിപ്പനി സംശയം ബലപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച സാമ്പിളുകൾ വിമാനമാര്‍ഗം ഭോപ്പാലിലെ ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ചു.ഈ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.രോഗം സ്ഥിരീകരിച്ച രണ്ട് ഫാമുകളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശനിയാഴ്ച വിദഗ്ധസംഘം പരിശോധന നടത്തും.