ജർമ്മനി: ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ ഹോക്കിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കാത്തിരിപ്പ് ഒടുവില്‍ ഇന്ത്യ ഹോക്കിയില്‍ ഒരു മെഡല്‍ നേടിയിരിക്കുകയാണ്. വെങ്കല പോരാട്ടത്തില്‍ ജെര്‍മനിയെ തറപറ്റിച്ചാണ് ഇന്ത്യയുടെ സ്വപ്‌ന നേട്ടം. 5-4 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് അവിശ്വസനീയമായ തിരിച്ചുവരവ് ഇന്ത്യ കാഴ്ചവെച്ചത്. 1980ന് ശേഷം ആദ്യമായാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത്, രൂപീന്ദര്‍ സിംഗ് എന്നിവരാണ് ഗോളുകള്‍ നേടിയത്.ഇരു ടീമുകളും അറ്റാക്കിംഗില്‍ ആണ് ശ്രദ്ധിച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ ജര്‍മനി ഒരു ഗോള്‍ വീഴ്ത്തി മുന്നിലെത്തി. തിമൂര്‍ ഒറൂസ് ആയിരുന്നു ജര്‍മനിക്കായി ആദ്യ ഗോള്‍ നേടിയത്.ഇതിന് പിന്നാലെ സിമ്രന്‍ജിത്തിലൂടെ ഇന്ത്യ തിരിച്ചടിച്ചു. തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും ജര്‍മനി ഗോള്‍ നേടി. നിക്ലാസ് വെലനും, ബെനെഡിക്ടും ആയിരുന്നു സ്‌കോര്‍ ചെയ്തത്. 28-ാം മിനിറ്റില്‍ ഹര്‍ദിക് സിംഗ് ഇന്ത്യയ്ക്കായി ഒരു ഗോള്‍ മടക്കി. പിന്നീട് ഹര്‍മന്‍ പ്രീതിലൂടെ ഇന്ത്യ സ്‌കോര്‍ 3-3ല്‍ എത്തിച്ചു.പിന്നീടുള്ള രണ്ട് ഗോളുകള്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ നേടി. രൂപീന്തറും സിമ്രന്‍ജിത്തുമാണ് ലക്ഷ്യം കണ്ടത്. ഇതോടെ സ്‌കോര്‍ 5-3 ആയി. അവസാന ക്വാര്‍ട്ടറില്‍ ജര്‍മനി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും 5-4ന് ഇന്ത്യ ജര്‍മനിയെ പിടിച്ചുകെട്ടി. ജര്‍മനിയുടെ 12 രണ്ട് പെനാല്‍റ്റി കോര്‍ണറുകളില്‍ പതിനൊന്നും പി.ആര്‍ ശ്രീജേഷും ഡിഫന്‍ഡര്‍മാരും ചേര്‍ന്ന് സേവ് ചെയ്തിരുന്നു.ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. ഈ വിജയത്തോടെ ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിംപിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യയാണ്.