ന്യൂഡല്‍ഹി: ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ കുറഞ്ഞ ഡൗണ്‍ലോഡ് വേഗത നിലവിലുള്ള 512 കെബിപിഎസ് പരിധിയില്‍ നിന്ന് രണ്ട് എംബിപിഎസ് ആയി നിശ്ചയിക്കാന്‍ ശുപാര്‍ശ ചെയ്ത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ചില അടിസ്ഥാന ആപ്ലിക്കേഷനുകള്‍ പോലും പ്രവര്‍ത്തിപ്പിക്കുന്നതിന് 512Kbps അപര്യാപ്തമാണെന്നും ട്രായ് പറഞ്ഞു.കണക്ഷനുകള്‍ രണ്ട് എംബിപിഎസ് മുതല്‍ 30 എംബിപിഎസ് വരെയുള്ളത് ബേസിക്, 30 മുതല്‍ 100 എംബിപിഎസ് വരെയുള്ളത് ഹൈ സ്പീഡ്, 100 എംബിപിഎസ് മുതൽ 1Gbps വരെയുള്ളത് അൾട്രാ ഹൈ സ്പീഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കണമെന്നും ട്രായ് സര്‍ക്കാരിനോട് അഭിപ്രായപ്പെട്ടു.രാജ്യത്തെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് വേണ്ടി ട്രായ് 298 പേജുകളുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. മികച്ച ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി എല്ലാ പൗരന്‍മാരുടെയും അടിയന്തര ആവശ്യമാണെന്ന് ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിവേഗ ഇന്റർനെറ്റ് സേവനം നല്‍കുന്നതിനായി സേവനദാതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് ഫീസ് ഇളവുകള്‍ പോലുള്ളവ നല്‍കണമെന്നും ട്രായ് ശുപാര്‍ശ ചെയ്യുന്നുണ്ട്.അതോടൊപ്പം പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ഗ്രാമീണ മേഖലകളില്‍ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ട്രായ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് പ്രതിമാസം പരമാവധി 200 രൂപ എന്ന നിലയില്‍ സഹായം നല്‍കണമെന്നാണ് പറയുന്നത്.