ന്യൂഡൽഹി:ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന.റിയോ പാരാലിംപിക്‌സ് സ്വര്‍ണ ജേതാവ് മാരിയപ്പന്‍ തങ്കവേലു, ലോക ഗുസ്തി ചാംപ്യന്‍ഷിപ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസ് സ്വര്‍ണം നേടിയ മനിക ബത്ര, ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവരാണ് ഇത്തവണ രോഹിത് ശര്‍മയ്ക്ക് പുറമേ ഖേല്‍ രത്‌നയ്ക്ക് അര്‍ഹരായവര്‍.ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനും എം.എസ്.ധോണിക്കും വിരാട് കോലിക്കും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് രോഹിത്.കഴിഞ്ഞ വർഷം ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും തിളങ്ങാൻ രോഹിത്തിന് കഴിഞ്ഞിരുന്നു. ഏകദിന ഫോർമാറ്റിൽ 2019ല്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും രോഹിത്തായിരുന്നു.ക്രിക്കറ്റ് താരങ്ങളായി ഇശാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവരുള്‍പ്പെടെ 29 പേര്‍ അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായി.മലയാളി ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പ് ഉള്‍പ്പടെ അഞ്ചുപേരാണ് ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹരായത്. 2000 സിഡിനി ഒളിബിക്സില്‍ മത്സരിച്ച ജിന്‍സി ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ റിലേ സ്വര്‍ണം നേടിയ റിലേ ടീമില്‍ അംഗമായിരുന്നു.ജിന്‍സി ഫിലിപ്, ശിവ കേശവന്‍ (അര്‍ജുന) എന്നിവരാണു പട്ടികയിലെ മലയാളികള്‍. ജൂഡ് ഫെലിക്‌സ് (ഹോക്കി), ജസ്പാല്‍ റാണ (ഷൂട്ടിങ്) എന്നിവരുള്‍പ്പെടെയുള്ളവര്‍ ദ്രോണാചാര്യ പുരസ്‌കാരം നേടി.പാതി മലയാളി ശിവകേശവന് അര്‍ജുന പുരസ്‌കാരം വൈകി വന്ന അംഗീകാരമാണ്. ശീതകാല ഒളിംപിക്‌സില്‍ തുടര്‍ച്ചയായി 6 തവണ പങ്കെടുത്തിട്ടുള്ള ശിവകേശവന്‍ ശീതകാല ഒളിംപിക്‌സില്‍ ലൂജ് ഇനത്തിലാണ് പങ്കെടുത്തത്. ഈ ഇനത്തില്‍ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനാണു ശിവ. ഫൈബര്‍ ഗ്ലാസുകൊണ്ടുള്ള തളികയില്‍ മഞ്ഞിലൂടെ അതിവേഗം നീങ്ങുന്ന മത്സരമാണു ലൂജ്.തലശ്ശേരി സ്വദേശി സുധാകരന്‍ കേശവനാണു ശിവയുടെ പിതാവ്. അമ്മ ഇറ്റലിക്കാരിയാണ്.