തിരുവനന്തപുരം:ബ്രിട്ടണില്‍ നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ആണോ ഇതെന്ന് അറിയാന്‍ സാമ്പിളുകൾ പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. രോഗവ്യാപനം വലിയതോതില്‍ ഉയര്‍ത്താന്‍ സാധിക്കുന്ന പുതിയ രോഗബാധ പടര്‍ന്നു പിടിക്കാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കാനഡ, ജപ്പാന്‍, ലെബനന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഡെന്മാര്‍ക്ക്, സ്‌പെയ്ന്‍, സ്വീഡന്‍ നെതര്‍ലാന്‍ഡ്, എന്നിവിടങ്ങളിലെല്ലാം ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മനുഷ്യകോശത്തിലേക്കു കയറാനുള്ള ശേഷിയില്‍ കൂടുതല്‍ കരുത്തുനേടിയെന്നതാണ് ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസിന്റെ പ്രത്യേകത.ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത 70% അധികമായെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കേസുകള്‍ അമിതമായി വര്‍ദ്ധിക്കുന്നത് ആരോഗ്യമേഖയില്‍ പ്രതിസന്ധിക്ക് കാരണമാകുകയും മരണനിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്തേക്കും.പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രത കര്‍ക്കശമാക്കി.