
അഗർത്തല:കാൽനൂറ്റാണ്ടായി സിപിഎം ഭരിക്കുന്ന ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴു മണിമുതൽ വൈകിട്ട് നാലുമണി വരെയാണ് തിരഞ്ഞെടുപ്പ്.സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വാശിയേറിയ പോരാട്ടമാണ് ഇത്തവണ.59 സീറ്റുകളിലായി മൊത്തം 309 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസ് 59, സിപിഎം 56, ബിജെപി 50, തൃണമൂൽ കോൺഗ്രസ് 27, ബിജെപിയുടെ സഖ്യകക്ഷി ഐപിഎഫ്ടി 9 എന്നിങ്ങനെയാണ് പ്രമുഖ പാർട്ടി സ്ഥാനാർഥികളുടെ എണ്ണം.ഗോത്രവർഗ്ഗക്കാരുടെ പാർട്ടിയായ ഐപിഎഫ്റ്റിയുമായി ചേർന്നാണ് ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്.മുൻകാലങ്ങളിൽ സിപിഎമ്മിന് അനായാസ വിജയം നൽകിയ ത്രിപുരയിൽ ബിജെപി ഇത്തവണ വലിയ പ്രചാരണമാണ് സംഘടിപ്പിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു തവണ ഇവിടെ പ്രചാരണത്തിനെത്തി.കേന്ദ മന്ത്രിമാരും മണിക് സർക്കാരിനെ എതിർക്കാൻ ത്രിപുരയിലെത്തി. പണമൊഴുക്കിയുള്ള പ്രചാരണമാണ് ബിജെപി നടത്തിയതെങ്കിൽ പരമ്പരാഗത ശൈലിയിലുള്ള പ്രചാരണവുമായാണ് സിപിഎം മുന്നോട്ട് പോയത്.ഇത്തവണ അധികാരം പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയെങ്കിൽ നഗരപ്രദേശങ്ങളിൽ വോട്ട് കുറയുമെങ്കിലും ഗ്രാമങ്ങളിൽ സീറ്റുകൾ നിലനിർത്താനാകുമെന്ന വിശ്വാസത്തിലാണ് സിപിഎം.








