തമിഴ്‌നാട്ടില്‍ കനത്ത മഴ, കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയം, 17കാരൻ മരിച്ചു

തെങ്കാശി: തെക്കൻ തമിഴ്‌നാട് ഭാഗങ്ങളില്‍ കനത്ത മഴ. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയമുണ്ടായി.പൊടുന്നനെയുള്ള കനത്ത മലവെള്ളപ്പാച്ചിലില്‍ കാണാതായ തിരുനെല്‍വേലി സ്വദേശി അശ്വിൻ(17) മരിച്ചു.കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം ജനങ്ങള്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരിയ്ക്കെയായിരുന്നു അപകടം. വെള്ളം വന്നപ്പോഴേക്ക് സഞ്ചാരികള്‍ വേഗത്തില്‍ ഓടിമാറുകയായിരുന്നു. ഇതിനിടെയാണ് അശ്വിൻ ഒഴുക്കിള്‍പ്പെടുന്നത്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികള്‍ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകട സാദ്ധ്യതയുള്ളതിനാല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.അടുത്ത മൂന്ന് ദിവസത്തേക്ക് തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പാണ്. ഒപ്പം മണ്ണിടിച്ചിലിനുള്ള സാദ്ധ്യതാ മുന്നറിയിപ്പുമുണ്ട്. നീലഗിരി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഊട്ടിയടക്കം വിവിധ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതല്‍ 20 വരെ നിരോധിച്ചെന്ന് നീലഗിരി ജില്ലാ കളക്‌ടർ എം. അരുണ അറിയിച്ചു.

ഇളവുകള്‍ നല്‍കി ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാന്‍ തീരുമാനം;സമരം പിൻവലിച്ച് ഡ്രൈവിം​ഗ് സ്കൂൾ ഉടമകൾ

തിരുവനന്തപുരം: ഡ്രൈവിം​ഗ് പരിഷ്കരണത്തിൽ മാറ്റം വരുത്തി മോട്ടോർ വാഹ​ന വകുപ്പ്. ഡ്രൈവിംഗ് സ്കൂൾ യൂണിയനുകളും ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പരിഷ്കരണത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തീരുമാനമായത്. സർക്കുലർ പിൻവലിക്കില്ലെന്നും പരിഷ്കരിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും മോട്ടോർ വാഹ​ന വകുപ്പ് അറിയിച്ചു. ഈ തീരുമാനത്തോടെ സമരം പിൻവലിക്കാൻ ഡ്രൈവിം​ഗ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനമായി.ഡ്രൈവിം​ഗ് ടെസ്റ്റിൽ രണ്ട് വശവും ക്ലച്ചും ബ്രേക്കുമുള്ള വാഹനം ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ഡാഷ് ബോ‍ർഡ് ക്യാമറ ഉണ്ടാകും. ഒരു എംവിഡി ഉള്ള സ്ഥലത്ത് പ്രതിദിനം 40 പേർക്ക് ടെസ്റ്റ് നടത്തും. രണ്ട് എംവിഡിയുള്ള സ്ഥലത്ത് 80 പേർക്കും ടെസ്റ്റ് നടത്താം. പരിശീലനത്തിന് ഏകീകൃത ഫീസ് ആയിരിക്കും. ആദ്യം എച്ച് പരീക്ഷ, പിന്നീട് ടെസ്റ്റ് എന്നിങ്ങനെയായിരിക്കും.നിലവില്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭ്യമായതും ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടതുമായ 2,24,972 അപേക്ഷകരാണ് ഉള്ളത്. പത്തു ലക്ഷത്തില്‍പ്പരം അപേക്ഷകള്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.സ്ലോട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷകരുടെ പ്രായോഗിക ബുദ്ധിമുട്ടു പരിഹരിക്കുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധിക ടീമുകള്‍ ടെസ്റ്റ് നടത്തുന്നതിനായി രൂപീകരിക്കുന്നതാണ്. അതതു റീജിയണിലെ ആര്‍.ടി.ഒമാര്‍ സബ് ഓഫീസുകളിലെ ജോയിന്റ് ആര്‍.ടി.ഒമാരുമായി നിലവിലെ സ്ഥിതി വിലയിരുത്തി വേണ്ട നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുന്നതാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. അഞ്ചു മണി വരെ 62.31 ആണ് പോളിങ് ശതമാനം.10 സംസ്ഥാനങ്ങളിലെ 96 ലോക്സഭ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. തെലങ്കാന – 17, ആന്ധ്രാപ്രദേശ് – 25, ഉത്തർപ്രദേശ് – 13, ബിഹാർ – അഞ്ച്, ഝാർഖണ്ഡ് – നാല്, മധ്യപ്രദേശ് – എട്ട്, മഹാരാഷ്ട്ര – 11, ഒഡിഷ – നാല്, പശ്ചിമ ബംഗാള്‍ – എട്ട്, ജമ്മു കശ്മീർ – ഒന്ന് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. 75.66 ശതമാനത്തോടെ ബംഗാള്‍ ആണ് മുന്നില്‍. 35.75 ശതമാനം മാത്രം രേഖപ്പെടുത്തിയ ജമ്മു കശ്മീരിലാണ് ഏറ്റവും കുറവ്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, അർജുൻ മുണ്ട, കോൺഗ്രസ്‌ നേതാവ് നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ തുടങ്ങിയ പ്രമുഖർ നാലാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയില്‍ മോചിതനായി;ജാമ്യം കര്‍ശന ഉപാധികളോടെ

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയില്‍ മോചിതനായി. കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കേജരിവാള്‍ ജയില്‍ മോചിതനായത്. അൻപത് ദിവസത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ കേജരിവാളിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആംആദ്മി പാർട്ടി പ്രവർത്തകർ തിഹാർ ജയിലിനു മുൻപിൽ തടിച്ചു കൂടിയിരുന്നു. പടക്കം പൊട്ടിച്ചു മധുരം വിതരണം ചെയ്തുമാണ് നേതാവിനെ പ്രവർത്തകർ സ്വീകരിച്ചത്.സുപ്രീംകോടതിക്ക് നന്ദിയുണ്ടെന്നും താൻ തിരികെ എത്തുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ തിരിച്ചു വന്നിരിക്കുന്നുവെന്നും അണികളെ അഭിസംബോധന ചെയ്ത് കേജരിവാള്‍ പറഞ്ഞു.നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ റോഡ് ഷോ ആയിട്ടാണ് കേജരിവാള്‍ ജയിലില്‍ നിന്നും വീട്ടിലേക്ക് തിരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി ജൂണ്‍ ഒന്ന് വരെയാണ് കേജരിവാളിന് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.അതേസമയം അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന് തന്റെ ഓഫീസില്‍ പ്രവേശിക്കുന്നതിനടക്കം കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ജൂണ്‍ രണ്ടിന് തന്നെ തിഹാര്‍ ജയിലധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കടുത്ത ഉപാധികളാണ് കോടതി മുന്നോട്ടുവച്ചിട്ടുള്ളത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സമൂഹത്തിന് ഭീഷണിയല്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ റോള്‍ സംബന്ധിച്ച് പ്രതികരണം നടത്തരുതെന്നും ജാമ്യോപാധിയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പുവെയ്ക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

നിവേദ്യത്തിലും അര്‍ച്ചന പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കും; ഉത്തരവിറക്കി തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വംബോര്‍ഡുകള്‍

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ പൂജയ്ക്കായും നിവേദ്യത്തിലും അര്‍ച്ചന പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന് ഉത്തരവിറക്കി തിരുവിതാംകൂര്‍ , മലബാര്‍ ദേവസ്വംബോര്‍ഡുകള്‍. അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.അരളിപ്പൂവിന്റെ ഉപയോ​ഗം ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രാസപരിശോധനാഫലം വരുന്നത് വരെ ഇടക്കാല തീരുമാനമെന്ന നിലയ്‌ക്കാണ് അരളിപ്പൂ ഒഴിവാക്കുന്നതെന്നും ഭക്തരുടെ സുരക്ഷ പരി​ഗണിച്ചാണ് തീരുമാനം സ്വീകരിച്ചതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.അതേസമയം, അരളിപ്പൂവ് പൂര്‍ണമായും ക്ഷേത്ര ആവശ്യങ്ങളില്‍നിന്ന് ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാര്‍ത്തല്‍, പുഷ്പാഭിഷേകം, പൂമൂടല്‍ പോലെയുള്ള ചടങ്ങുകള്‍ എന്നിവയ്ക്കെല്ലാം ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന്റെ ഉപയോഗം തുടരും.

എയര്‍ ഇന്ത്യ എക്സ്‌പ്രസ് പ്രതിസന്ധിക്ക് പരിഹാരം; പിരിച്ചുവിട്ട 30 കാബിൻ ക്രൂ അംഗങ്ങളെ തിരിച്ചെടുക്കും; തീരുമാനം ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍

ന്യൂഡല്‍ഹി: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിവന്നിരുന്ന സമരം പിൻവലിക്കാൻ തീരുമാനം. ഡല്‍ഹി ലേബർ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം പിൻവലിക്കാൻ തീരുമാനിച്ചത്.സിക് ലീവെടുത്ത് ഡ്യൂട്ടിയില്‍ നിന്ന് മാറി നിന്ന ജീവനക്കാർ ഉടൻ ജോലിയില്‍ തിരികെ കയറുമെന്ന് സമരം ചെയ്ത ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യുണിയൻ അറിയിച്ചു.പ്രതിഷേധത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട 30 കാബിൻ ക്രൂ അംഗങ്ങളെ തിരിച്ചെടുക്കുമെന്ന് എയർലൈൻസ് മാനേജ്‌മെന്റും വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരില്‍ കാബിൻ ക്രൂ അംഗങ്ങള്‍ കൂട്ട അവധി എടുത്തത്.ഇതോടെ ബുധനാഴ്ച 90 സർവീസുകള്‍ മുടങ്ങി. തുടർന്നാണ് മാനേജ്‌മന്റ് നടപടിയുമായി രംഗത്തുവന്നത്. ഡല്‍ഹി ദ്വാരകയിലെ ലേബർ ഓഫീസില്‍ നടത്തിയ ചർച്ചയില്‍ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ എച്ച്‌ആർ മേധാവിയാണ് കമ്പനിയെ പ്രതിനിധീകരിച്ച്‌ ചർച്ചയില്‍ പങ്കെടുത്തത്.പുതിയ ജോലി വ്യവസ്ഥകള്‍ക്കെതിരെയാണ് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരെ തുല്യമായി പരിഗണിക്കുന്നതിലെ വീഴ്ചയാണ് മുഖ്യകാരണം. സീനിയർപദവിക്കായി ഇന്റർവ്യു പാസായെങ്കിലും ചില ജീവനക്കാർക്ക് താഴ്ന്ന ജോലിവാഗ്ദാനങ്ങളാണ് കിട്ടിയതെന്ന് ജീവനക്കാർ ആരോപിക്കുന്നു. നഷ്ടപരിഹാര പാക്കേജിലെ ഭേദഗതികളെയും കാബിൻ ക്രൂ അംഗങ്ങള്‍ വിമർശിക്കുന്നു.

റിപ്പോർട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് (34) അന്തരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.ഉടൻ തന്നെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുകേഷിന്റെ ഇടുപ്പിനാണ് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ദീര്‍ഘകാലം ഡല്‍ഹി മാതൃഭൂമി ബ്യൂറോയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരില്‍ മാതൃഭൂമി ഡോട്ട് കോമില്‍, നൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മലപ്പുറം പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ.

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മന്ത്രി വി ശിവന്‍കുട്ടിയാണ്‌ ഫലപ്രഖ്യാപനം നടത്തിയത്.99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,27,153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,25,563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.71,831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസ് നേടിയിട്ടുള്ളത്..https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.2,995 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. മലപ്പുറം റവന്യു ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത്.ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.പുനര്‍മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷ നാളെ മുതല്‍ ആരംഭിക്കും.മെയ് 28 മുതല്‍ ജൂണ്‍ 6 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷയെഴുതാവുന്നതാണ്. ജൂണ്‍ രണ്ടാം വാരം ഇതിന്റെ ഫലം പ്രസിദ്ധീകരിക്കും..

പടർന്നു പിടിച്ച് വെസ്റ്റ്‌നൈൽ ഫീവർ;രോഗ ബാധിതരുടെ എണ്ണം 11 ആയി

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പടർന്നു പിടിച്ച് വെസ്റ്റ്‌നൈൽ ഫീവർ രോഗം. പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി.ഇതിൽ 5 പേർ രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചിരുന്നു. ഇവരുടെ രക്തം പരിശോധനയ്‌ക്കയക്കും. വെസ്‌റ്റൈൽ ഫീവർ പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.കോഴിക്കോട് നാല് പേർക്കും മലപ്പുറത്ത് അഞ്ചും തൃശ്ശൂരിൽ രണ്ട് പേർക്കുമാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്.ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗം ബാധിച്ച മൃഗങ്ങളിൽ നിന്നുള്ള രക്തം മനുഷ്യരിലേക്കെത്തുമ്പോഴാണ് രോഗം പകരുന്നത്. പനി, തലവേദന, തളർച്ച, തലകറക്കം, പെരുമാറ്റത്തിലുള്ള വ്യത്യാസം, അപസ്മാരം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. പ്രതിരോധശേഷി കുറഞ്ഞവരെ രോഗം പെട്ടന്ന് പിടികൂടാനുള്ള സാധ്യത കൂടുതലാണ്.രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തവും സ്രവവും ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് വെസ്റ്റ്‌നൈൽ രോഗമാണിതെന്ന് കണ്ടെത്തിയത്. പിന്നീട് പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കൊതുകുജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി.ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളതെന്നും മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വ്യക്തികൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാതെ നോക്കണമെന്നും നിർദേശത്തിൽ ഉൾപ്പെടുന്നു.

കുഞ്ഞിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; കൊച്ചിയിൽ അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തില്‍ പോലീസിന്റെയും കൊച്ചി കോര്‍പറേഷന്റെയും നേതൃത്വത്തിലായിരുന്നു സംസ്‌കാരം. കുരുന്നിനെ സല്യൂട്ട് നല്‍കിയാണ് പോലീസ് യാത്രയാക്കിയത്.മേയര്‍ ഉള്‍പ്പെടെയുള്ളവരാണ് കുഞ്ഞുശവപേടകം ആംബുലന്‍സില്‍നിന്ന് ശ്മശാനത്തിലേക്ക് എത്തിച്ചത്. പിന്നീട്, പോലീസ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ശവമഞ്ചത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ശ്മശാനത്തിന്റെ ഒരു കോണിലൊരുക്കിയ വിശ്രമസ്ഥാനത്ത് അവനെയടക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനമ്പിള്ളി നഗറിലെ ഫ്‌ലാറ്റിലെ ശുചിമുറിയില്‍ പ്രസവിച്ച അവിവാഹിതയായ യുവതി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ സമ്മതപത്രം വാങ്ങിയാണ് പോലീസ് മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്.