
കോഴിക്കോട്:കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം.മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചില്‍ ശക്തമായി നില നില്‍ക്കുന്നുണ്ട്. ഇവിടെ 17 കുടംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്.പുല്ലൂരാം പാറ, കൂടരഞ്ഞി എന്നിവിടങ്ങളിലും മണ്ണ് ഇടിച്ചിലുണ്ടായി. പുല്ലൂരാംപാറ നെല്ലിപൊയിലില്‍ റോഡില്‍ വെള്ളം കയറി. മണ്ണിടിച്ചിലും മലവെള്ള പാച്ചിലും ശക്തമായതോടെ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലേക്ക് ആളുകളെ മാറ്റി. ഇരുവഴിഞ്ഞി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുക്കം ഭാഗത്തും വീടുകളില്‍ വെള്ളം കയറി. മലവെള്ള പാച്ചിലും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.പ്രദേശത്ത് വ്യാപകമായ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.