
ചെന്നൈ:വെല്ലൂരിൽ പെരിയാറിന്‍റെ പ്രതിമ തകർത്തതിനു പിന്നാലെ തമിഴ്നാട്ടിൽ വ്യാപക ആക്രമണം.ഇന്ന് പുലർച്ചെ കോയമ്പത്തൂരിൽ ബിജെപി ഓഫീസിനു നേരെ പെട്രോൾ ബോംബാക്രമണം ഉണ്ടായി. പുലർച്ചെ 3.20ന് ബൈക്കിലെത്തിയ സംഘം കോയമ്പത്തൂർ ഗാന്ധിപുരത്ത് വികെകെ റോഡിനു സമീപത്തുള്ള ഓഫീസിനു നേരെ ആക്രമണം ബോംബെറിയുകയായിരുന്നു.സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും അക്രമികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ ബിജെപി ഭരണത്തിലെത്തിയാൽ ആദ്യം ഇല്ലാതാക്കുക പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിൽ സ്ഥാപിച്ചിരുന്ന പെരിയാർ പ്രതിമ അക്രമികൾ നശിപ്പിച്ചിരുന്നു.എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ബിജെപി നേതാവ് എസ്.ജി സൂര്യയും പ്രകോപനപരമായ രീതിയിൽ ട്വീറ്റ് ചെയ്തിരുന്നു.ബിജെപിയുടെ പ്രകോപനപരമായ പ്രസ്താവനകളെ കടുത്ത ഭാഷയിൽ എതിർത്ത് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ രംഗത്തെത്തി. പെരിയാറിന്‍റെ പ്രതിമ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അത്തരം ഗൂഢശ്രമങ്ങളെ സംഘടിതമായി എതിര്‍ക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.അതേസമയം പെരിയാറിന്‍റെ പ്രതിമ തകർത്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ ബിജെപി പ്രവർത്തകനും മറ്റൊരാൾ സിപിഐ പ്രവർത്തകനുമാണ്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പോലീസ് അറിയിച്ചു.