
ന്യൂഡൽഹി:കേരളത്തിലെ ഏഴ് മെഡിക്കൽ കോളേജുകൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവർത്തനാനുമതി നിഷേധിച്ചു.ഇതോടെ ആയിരം സീറ്റുകൾ കേരളത്തിന് നഷ്ട്ടമാകും.അടിസ്ഥാന സൗകര്യം വിലയിരുത്തിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ വിവാദത്തിൽ പെട്ട വർക്കല എസ്.ആർ കോളേജ് അടക്കമുള്ളവയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. ഇടുക്കിയിലെ സർക്കാർ മെഡിക്കൽ കോളേജിനും ജസ്റ്റിസ് ലോധ അധ്യക്ഷനായ സമിതി അനുമതി നൽകിയിട്ടില്ല.കൽപ്പറ്റയിലെ ഡി.എം വയനാട് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,തൊടുപുഴ അൽ അഷർ മെഡിക്കൽ കോളേജ്,പാലക്കാട് കേരള മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങളിലെ അടുത്ത രണ്ടു അധ്യയന വർഷങ്ങളിലേക്കുള്ള പ്രവേശനത്തിന് ആരോഗ്യമന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ഇതിനു പുറമെ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ്,അടൂരിലെ മൗണ്ട് സിയോൺ എന്നീ മെഡിക്കൽ കോളേജുകൾക്ക് കഴിഞ്ഞ വർഷം അധികമായി അനുവദിച്ച സീറ്റുകളിലേക്ക് ഈ വർഷം പ്രവേശനത്തിന് അനുമതിയില്ല. അതിനാൽ കണ്ണൂർ മെഡിക്കൽ കോളേജിലെ 50 സീറ്റുകളിലും മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ 100 സീറ്റുകളിലും ഇത്തവണ പ്രവേശനം നടത്താനാകില്ല.