
തളിപ്പറമ്പ്:പോലീസുകാരിൽ നിന്നും രക്ഷപെടാനായി മണൽ കടത്തുകാർ ഉപേക്ഷിച്ച ലോറി കത്തിച്ച ശേഷം ആക്രിക്കാർക്ക് വിറ്റ സംഭവത്തിൽ തളിപ്പറമ്പ് സ്റ്റേഷനിലെ എഎസ്ഐ ഉൾപ്പെടെ അഞ്ചുപോലീസുകാർക്കെതിരെ നടപടിയെടുക്കാൻ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി കുപ്പം കടവിൽ നിന്നും അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പോലീസ് കൈകാണിച്ചിട്ടും നിർത്താത്തതിനെ തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ പിന്തുടരുകയായിരുന്നു.പോലീസ് പിന്തുടരുന്നത് കണ്ട മണൽ കടത്തുകാർ ലോറി ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറെ കിട്ടാത്തതിനാല്‍ വിവരം ഉന്നതരെ അറിയിച്ച ശേഷം ലോറി പോലീസ് കത്തിച്ചു. കത്തിയ ലോറി പിന്നീട് കുപ്പം ഖലാസികളെ ഉപയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റിയശേഷം ആക്രികച്ചവടക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു. കത്തിച്ച വാഹനം കുപ്പത്തെ ആക്രികച്ചവടക്കാരന്‍റെ ഗോഡൗണില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.സംഭവം പുറത്തായതോടെ ഇതേപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദൻ സിഐക്ക് പരാതി നൽകുകയായിരുന്നു. സാധാരണ രീതിയിൽ പോലീസ് പിടിച്ചെടുക്കുന്ന നിസാര തൊണ്ടിമുതലുകൾ പോലും സ്റ്റേഷനിൽ സൂക്ഷിക്കണമെന്ന ചട്ടം നിലനിൽക്കെ ഈ സംഭവം വിവാദമായിരിക്കുകയാണ്.സംഭവത്തില്‍ പോലീസുകാരില്‍ നിന്നും ആക്രികച്ചവടക്കാരനില്‍ നിന്നും ഖലാസികളില്‍ നിന്നും ഇതിനകം മൊഴിരേഖപ്പെടുത്തിക്കഴിഞ്ഞു.ഇതിനു മുമ്പും പോലീസ് സ്റ്റേഷനില്‍ നിന്നും ഇത്തരത്തില്‍ വാഹനങ്ങള്‍ വിലകൊടുത്തുവാങ്ങിയിട്ടുണ്ടെന്നാണ് കുപ്പത്തെ ആക്രികച്ചവടക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്.