
തിരുവനന്തപുരം:ജൂണിൽ ലഭിക്കേണ്ട മഴയിൽ ഗണ്യമായ കുറവ് വന്നതോടെ സംസ്ഥാനം കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്.ഡാമുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേ ഉള്ളൂവെന്ന് ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമേ ഉള്ളൂവെന്നും മന്ത്രി അറിയിച്ചു.മഴ പെയ്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്നും മന്ത്രി അറിയിച്ചു.മഴ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് വൈദ്യുതി ബോര്‍ഡ് ആലോചിക്കുന്നുണ്ട്. രണ്ടോമൂന്നോ ദിവസത്തിനുള്ളില്‍ മഴപെയ്തില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിങ് വേണ്ടിവരുമെന്നാണ് സൂചന. നിശ്ചിത ഇടവേളകളില്‍ ചെറിയതോതില്‍ വൈദ്യുതി നിയന്ത്രിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈദ്യുതിബോര്‍ഡ് നാലാംതീയതി യോഗംചേരുന്നുണ്ട്. 36 വര്‍ഷത്തിനിടയില്‍ ജൂണ്‍ മാസത്തില്‍ എറ്റവും കുറവ് മഴ ലഭിച്ചത് 2019ലാണ്. ജൂണ്‍ 8നാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്. വായു ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ മഴയുടെ ശക്തി കുറഞ്ഞു.ഇനിയും മഴ പെയ്തില്ലെങ്കില്‍ വ്യവസായത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തില്‍ നിയന്ത്രണമുണ്ടാകും. പ്രതിസന്ധി നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.