
കൂത്തുപറമ്പ്:ചോറിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അരിയുടെ സാമ്പിൾ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കയച്ചു.ഭക്ഷ്യ സുരക്ഷാ വിഭാഗം കൂത്തുപറമ്പ് മേഖല ഓഫീസറുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ടൗണിലും തൊക്കിലങ്ങാടിയിലുമുള്ള കടകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്.അതോടൊപ്പം ഭക്ഷ്യ വിഷബാധയേറ്റ ആമ്പിലാട് കല്ലുമ്മൽത്താഴെ അഷ്ക്കറിന്റെയും ചോരക്കുളത്തെ കോമ്പ്രക്കണ്ടി രവീന്ദ്രന്റെയും വീടുകളിൽ നിന്നും ശേഖരിച്ച അരിയുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കോഴിക്കോട്ടെ റീജിയണൽ ലാബിലാണ് പരിശോധന നടത്തുക.വീടുകളിൽ പാകം ചെയ്ത് കഴിച്ച ചോറിൽ നിന്നാണ് വിഷബാധയേറ്റത്.പാകം ചെയ്ത് ഏതാനും മണിക്കൂറുകൾക്കകം ചോറിന് നിറം മാറ്റം കാണപ്പെടുകയും ചെയ്തു. രവീന്ദ്രന്റെ വീട്ടിൽ പാകം ചെയ്ത ചോറിനു വയലറ്റ് നിറവും അഷ്ക്കറിന്റെ വീട്ടിൽ പാകം ചെയ്ത ചോറിനു ചുവപ്പുനിറവുമാണ് ഉണ്ടായിരുന്നത്.