
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരേ നിറത്തിലാക്കും.മുൻഗണനക്കാർക്ക് വ്യത്യസ്ത നിറം നൽകി പ്രത്യേകമായി അടയാളപ്പെടുത്തുന്നതിനെതിരെ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് കാർഡുകൾ ഒരേ നിറത്തിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ അന്ത്യോദയ,മുൻഗണന,മുൻഗണനേതര,സബ്‌സിഡി, വിഭാഗങ്ങളാണുള്ളത്.ഓരോ വിഭാഗക്കാർക്കും വ്യത്യസ്ത നിറത്തിലുള്ള കാർഡുകളുമാണ് നിലവിലുള്ളത്.നിലവിലെ വ്യത്യസ്ത നിറങ്ങൾ ഒഴിവാക്കി കാർഡുകൾക്ക് ഒരേ നിറം നൽകി അതിൽ ഏതു വിഭാഗമാണെന്ന് രേഖപ്പെടുത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.മുൻഗണനാ വിഭാഗക്കാർക്ക് മുൻപ് ബിപിഎൽ വിഭാഗത്തിന് ലഭിച്ചിരുന്ന ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കും.മുൻപ് ചികിത്സ ആനുകൂല്യം ലഭിക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്ത 4.3 ലക്ഷം പേരുടെ പട്ടിക പുനഃപരിശോധിക്കുകയും ഇതിൽ 2.6 ലക്ഷം പേർ അർഹരാണെന്നു കണ്ടെത്തിയിട്ടുമുണ്ട്.അതോടൊപ്പം ലൈഫ് മിഷൻ പദ്ധതിയിൽ ചേരുന്ന അർഹരായ റേഷൻ കാർഡില്ലാത്തവർക്ക് താൽക്കാലിക റേഷൻ കാർഡ് നൽകാനും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.