
ദുബായ്:നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകും.ശ്രീദേവിയുടേത് അപകടമരണമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കൂടുതൽ പരിശോധനകളിലേക്കും അന്വേഷണങ്ങളിലേക്കും കടക്കാൻ സാധ്യതയുള്ളതിനാലാണിത്. തുടർനടപടികൾ വൈകുന്നതിനാൽ ബോണി കപൂറും ദുബായിൽ തന്നെ തുടരുമെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ശ്രീദേവിയെ അവസാനമായി കണ്ട വ്യക്തിയെന്ന നിലയ്ക്കാണ് ബോണി കപൂറിനോടു ദുബായിയിൽ തുടരാൻ നിർദേശിച്ചിരിക്കുന്നത്.ബോണികപൂറിനെ ദുബായ് പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.അപകടമരണമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അനുമതി നൽകിയാൽ മാത്രമേ മൃതദേഹം വിട്ടുകൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള രേഖകൾ ദുബായ് പോലീസ് കൈമാറുകയുള്ളൂ. നടപടിക്രമങ്ങൾ പൂർത്തിയായാൽ തിങ്കളാഴ്ച രാത്രി തന്നെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുമെന്നായിരുന്നു റിപ്പോർട്ടുകൾ.ഇതിനായി മുംബൈയിൽ നിന്നും പ്രത്യേക വിമാനം ഞായറാഴ്ച തന്നെ ദുബായ് വിമാനത്താവളത്തിൽ എത്തിയിരുന്നു.ഇന്ത്യൻ കോൺസുലേറ്റിന്റെയും എംബസിയുടെയും നേതൃത്വത്തിൽ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.