
തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാലിന്റെ വില 4 രൂപ വർധിപ്പിച്ചു.സെപ്റ്റംബർ 21 മുതൽ പുതിയ വില നിലവിൽ വരും.മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മിൽമ പാലിന് വില കൂട്ടാൻ ധാരണയായത്.എല്ലാ ഇനം പാലിനും ലിറ്ററിന് 4 രൂപ കൂട്ടാനാണ് തീരുമാനം.പാല്‍ വില വര്‍ധിച്ചതോടെ നെയ്യ്, വെണ്ണ അടക്കമുള്ള പാല്‍ ഉത്പന്നങ്ങള്‍ക്കും വില കൂടും.പാലിന് 5 മുതൽ 7രൂപ വരെ വർദ്ധിപ്പിക്കാനായിരുന്നു മിൽമ ഫെഡറേഷൻ സർക്കാറിനോട് ശിപാർശ ചെയ്തിരുന്നത്. എന്നാൽ ഇതിന് സർക്കാർ അനുമതി നൽകിയില്ല.കാലിത്തീറ്റ അടക്കമുളളവയുടെ വില ഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയതെന്നാണ് മില്‍മ ബോര്‍ഡിന്റെ നിലപാട്.2017ലാണ് പാൽ വില അവസാനമായി വർദ്ധിപ്പിച്ചത്.അന്ന് കൂടിയ 4 രൂപയിൽ 3 രൂപ 35 പൈസയും കർഷകർക്കാണ് ലഭിച്ചത്.ഇപ്പോഴത്തെ വര്‍ധനയുടെ 85 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് മില്‍മയുടെ അവകാശവാദം. ലിറ്ററിന് ഒരു പൈസ എന്ന നിലയിൽ സർക്കാർ പദ്ധതിയായ ഗ്രീൻ കേരള ഇനീഷ്യയേറ്റീവിനും നൽകും.അതേസമയം, പുതിയ തീരുമാനത്തോടെ രാജ്യത്ത് പാലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയും കേരളം നിലനിറുത്തി. ഇപ്പോള്‍ ലിറ്ററിന് 46 മുതല്‍ 48 രൂപ വരെയാണ് കേരളത്തിലെ പാല്‍വില. തമിഴ്നാട്ടില്‍ ലിറ്ററിന് 21 രൂപയേ ഉള്ളൂ.