
തിരുവനന്തപുരം:സമൂഹവ്യാപന ആശങ്കയുണര്‍ത്തി ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നെയ്യാറ്റിന്‍കര വഴുതൂര്‍, ബാലരാമപുരം തളയല്‍, പൂന്തുറ, വഞ്ചിയൂര്‍ അത്താണി ലൈന്‍, പാളയം മാര്‍ക്കറ്റും പരിസരവും കണ്ടെയ്ന്‍മെന്‍ സോണാക്കി.പാളയം മാര്‍ക്കറ്റും സാഫല്യം സമുച്ചയവും ഒരാഴ്ച അടച്ചിടാനാണ് തീരുമാനം.ചെല്ലാനം വെട്ടയ്ക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ ഭാര്യ കോവിഡ് പോസിറ്റീവായടെ എറണാകുളം ചെല്ലാനം ഹാര്‍ബര്‍ അടച്ചു. മല്‍സ്യത്തൊഴിലാളിയുടെ ഭാര്യ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയാണ്. അതേസമയം കൊച്ചിയില്‍ ആറ് ദിവസത്തിനകം സമ്പർക്കത്തിലൂടെ കോവിഡ് രോഗികളായവരുടെ എണ്ണം ഇരുപതായി.ഉറവിടം കണ്ടെത്താനാകാത്ത രണ്ടു രോഗികളില്‍ നിന്ന് അഞ്ചുപേര്‍ക്കാണ് രോഗം പിടിപെട്ടതോടെ കായംകുളവും കടുത്ത ആശങ്കയിലാണ്. കായംകുളം നഗരസഭ പരിധിയിലും തെക്കേക്കര പഞ്ചായത്തിലും മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.