
തിരുവനന്തപുരം:കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആയുധധാരികളായ അക്രമികൾ കേരളത്തിലേക്ക് കടന്നത് കറുത്ത നിറത്തിലുള്ള കാറിൽ. TN 57 AW 1559 എന്ന നമ്പറിലുള്ള കാറാണ് കേരളത്തിലേക്ക് കടന്നത്. ഈ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടണമെന്ന് കാണിച്ച് കേരളത്തിലെ എല്ലാ പൊലീസ് കേന്ദ്രങ്ങളിലേക്കും സന്ദേശമയച്ചു.എഎസ്‌ഐയെ വെടിവച്ചു കൊന്നശേഷമാണ് കേരളത്തിലേക്ക് ഇവര്‍ കടന്നത് എന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശവും പൊലീസ് നല്‍കി.തമിഴ്‌നാട് സ്വദേശികളായ തൗഫിക്, അബ്ദുല്‍ ഷമീം എന്നിവരുള്‍പ്പെടുന്ന സംഘമാണ് കടന്നതെന്നാണ് സംശയിക്കുന്നത്. ഇവര്‍ രണ്ട് പേരേയും പൊലീസ് അറ്‌സറ്റ് ചെയ്തിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ഇവര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്നു തമിഴ്‌നാട് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.കാറിനെ സംബന്ധിച്ചു ചിത്രങ്ങളോ വിഡിയോയോ ഉണ്ടെങ്കില്‍ പൊലീസിന്റെ 9497980953 വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കണമെന്നും നിര്‍ദേശിച്ചു. എഎസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്‌നാട് ഡിജിപി തിരുവനന്തപുരത്തെത്തി.അതേ സമയം സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയാണെന്നും,ഓപ്പറേഷണല്‍ കാര്യങ്ങളായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലന്നും ബെഹറ പറഞ്ഞു. കേരള- തമിഴ്‌നാട് പൊലീസ് സംയുക്തമായാണ് അന്വേഷണവുമായി നീങ്ങുന്നത്.തമിഴ്‌നാട് പൊലീസ് മേധാവിയുമായി കൂടികാഴ്ച്ച നടത്തിയ ശേഷമാണ് ബെഹറ തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്.