
തിരുവനന്തപുരം:സംസ്ഥാനത്തു സ്വകാര്യ ബസുകളുടെയും കെഎസ്ആർടിസി ബസുകളുടെയും നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.മിനിമം ചാർജ് ഏഴുരൂപയിൽ നിന്നും എട്ടു രൂപയാക്കി വർധിപ്പിക്കും.മാർച്ച് ഒന്ന് മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരിക. വിദ്യാർത്ഥികളുടെ മിനിമം ചാർജിൽ വർദ്ധനവില്ല.മിനിമം ചാർജിനു ശേഷമുള്ള നിരക്കിൽ വർധനയുടെ ഇരുപത്തഞ്ചു ശതമാനം നിരക്ക് വിദ്യാർത്ഥികൾക്കും കൂടും.വിദ്യാർത്ഥികൾക്ക് നാൽപതു കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് പുതുക്കിയ നിരക്കിൽ ഒരു രൂപയുടെ വർധനയെ ഉണ്ടാകൂ.ഇന്ധന വിലയിലും സ്പെയർ പാർട്സുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വർധന മൂലം ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.ഈ കമ്മിറ്റിയുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്.