
ശ്രീനഗർ:കല്ലേറ് ചെറുക്കാൻ ജമ്മു കാശ്മീരിൽ സൈന്യം മനുഷ്യകവചമാക്കിയ യുവാവിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കോടതി വിധി.ജമ്മു കശ്മീരിലെ മനുഷ്യാവകാശ കമ്മീഷനാണ് വിധി പ്രഖ്യാപിച്ചത്.ശ്രീനഗർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ കല്ലേറിനെ പ്രതിരോധിക്കാനാണ് സൈന്യം ഫാറൂഖ് അഹമ്മദ് ധർ എന്ന യുവാവിനെ മനുഷ്യ കവചമാക്കിയത്.പ്രതിഷേധക്കാരുടെ കല്ലേറിൽ നിന്നും രക്ഷപെടാൻ യുവാവിനെ സൈനിക ജീപ്പിനു മുന്നിൽ കെട്ടിയിട്ടു കവചം തീർത്ത സംഭവം വലിയ വിവാദമായിരുന്നു.സൈന്യത്തിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഫാറൂഖിനെ ജീപ്പിനു മുൻപിൽ കെട്ടിയിട്ടത്.എന്നാൽ താൻ കല്ലെറിഞ്ഞില്ലെന്നും വോട്ട് ചെയ്ത് തിരികെ പോരുമ്പോൾ സൈനികർ പിടികൂടുകയായിരുന്നെന്നുമാണ് ഫാറൂഖ് പറയുന്നത്.