തിരുവനന്തപുരം : ശബരിമല, പൗരത്വ പ്രതിഷേധ(സിഎഎ) കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്. നേരത്തെ ശബരിമല യുവതീ പ്രവേശന വിധി വന്ന സമയത്ത് നടന്ന പ്രതിഷേധ, പ്രക്ഷോഭങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയടക്കം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ക്രമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം.നേരത്തെ ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.ഈയിടെ തമിഴ്‌നാട് സര്‍ക്കാര്‍ സിഎഎ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് കേരളത്തിലുണ്ടായിരുന്നത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ സമരം ചെയ്തതിന് 529 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രം സമരം ചെയ്തവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. മുസ്‌ലിം മത സംഘടനകൾക്കെതിരെയാണ് ബഹുഭൂരിപക്ഷം കേസുകളുമെടുത്തിരിക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട 2018ലെ സുപ്രിം കോടതി വിധിക്ക് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളിൽ അമ്പതിനായിരത്തോളം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കേസുകൾ പിൻവലിക്കണമെന്ന് നായർ സർവീസ് സൊസൈറ്റി അടക്കമുള്ള നിരവധി സാമൂഹിക സംഘടനകൾ പലതവണ ആവശ്യപ്പെട്ടിരുന്നു.അതേസമയം സര്‍ക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗും അഭിപ്രായപ്പെട്ടു. അധികാരത്തില്‍വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുള്‍ പിന്‍വലിക്കുമെന്ന് നേരത്തെ യുഡിഎഫ് വ്യക്തമാക്കിയിരുന്നു.ശബരിമല കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വഗതാര്‍ഹമാണെന്ന് ബിജെപി പ്രതികരിച്ചു.
കോവിഡ് വ്യാപനം;കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി നാല് സംസ്ഥാനങ്ങൾ
തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി നാല് സംസ്ഥാനങ്ങൾ.കർണാടക, ഉത്തരാഖണ്ഡ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണകന്നഡ അധികൃതര്‍ അറിയിച്ചു. ഒരിക്കല്‍മാത്രം യാത്രചെയ്യുന്നവര്‍ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന യാത്രചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയില്‍ കരുതണം. ആംബുലന്‍സില്‍ രോഗികളുമായി വരുന്നവര്‍ ആശുപത്രിയിലെത്തിയാല്‍ ഉടന്‍ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍,ദില്ലി എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ട് വേണം. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കിലേ കര്‍ണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ. ഒഡിഷയില്‍ പുറത്തുനിന്നെത്തുന്ന 55 വയസ്സിന് മുകളിലുള്ള എല്ലാവരും എത്തിയാലുടന്‍ കോവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4119 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 454, പത്തനംതിട്ട 392, കൊല്ലം 407, കോട്ടയം 353, തൃശൂര്‍ 376, കോഴിക്കോട് 345, മലപ്പുറം 333, ആലപ്പുഴ 270, തിരുവനന്തപുരം 190, കണ്ണൂര്‍ 153, പാലക്കാട് 82, കാസര്‍ഗോഡ് 128, വയനാട് 126, ഇടുക്കി 65 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 367, കൊല്ലം 342, പത്തനംതിട്ട 581, ആലപ്പുഴ 381, കോട്ടയം 377, ഇടുക്കി 327, എറണാകുളം 746, തൃശൂര്‍ 351, പാലക്കാട് 124, മലപ്പുറം 272, കോഴിക്കോട് 521, വയനാട് 168, കണ്ണൂര്‍ 190, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 433 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മാദ്ധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം;എൻ പ്രശാന്ത് ഐ എ എസ് നെതിരെ നടപടിയെടുക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും അശ്ലീലചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രശാന്തിനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.ആഴക്കടല്‍ മത്സ്യ ബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണം തേടിയ ലേഖികയ്ക്ക് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കുകയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത പ്രശാന്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. താല്‍പര്യമില്ലെങ്കില്‍ പ്രതികരിക്കാതിരാക്കാം. എന്നാല്‍, അശ്ലീല ചുവയുള്ള ചിത്രങ്ങള്‍ നല്‍കി അപമാനിക്കാന്‍ ശ്രമിച്ചത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മാന്യതക്ക് നിരക്കുന്ന നടപടിയല്ല. പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്തും മാദ്ധ്യമ പ്രവര്‍ത്തകരെ ഒന്നാകെ അപമാനിക്കുന്ന പ്രതികരണമാണ് നടത്തിയിരിക്കുന്നത്.വിവാദ സംഭവങ്ങളില്‍ ആ വിഷയവുമായി ബന്ധപ്പെട്ട അധികൃതരില്‍നിന്നു പ്രതികരണം തേടുന്നത് കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ്.ഫോണില്‍ വിളിച്ചു കിട്ടാതിരുന്നപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചത്. ഇത് വനിതകള്‍ക്കെതിരെ എന്നല്ല, മുഴുവന്‍ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.അതേസമയം ചാറ്റ് വിവാദമായതോടെ പ്രശാന്തിന്റെ രക്ഷയ്ക്കായി ഭാര്യ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മാധ്യമ പ്രവര്‍ത്തകയോട് സംസാരിച്ചത് താനാണെന്നും പ്രശാന്തിനെ മാധ്യമങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം ആയിരുന്നുവെന്നാണ് ഭാര്യ മറുപടി നല്‍കിയിരിക്കുന്നത്.
കെഎസ്ആർടിസി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു;ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സൂചനാ പണിമുടക്ക് തുടങ്ങി. സിഎംഡി ബിജു പ്രഭാകറും ജീവനക്കാരുടെ അംഗീകൃത യൂണിയനുകളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഇന്നലെ രാത്രി 12മണിക്ക് സമരം തുടങ്ങിയതിനാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പലതും വൈകിട്ടോടെ മുടങ്ങി. സമാധാനപരമായാണ് സമരമെന്നും ബസുകള്‍ തടയില്ലെന്നും യൂണിയനുകള്‍ അറിയിച്ചു.ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും (ടിഡിഎഫ്) ബിഎംഎസ് നേതൃത്വം നല്‍കുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല.
ആഴക്കടല്‍ മത്സ്യബന്ധനം; വിവാദ കരാര്‍ റദ്ദാക്കി; അന്വേഷണം നടത്താൻ തീരുമാനം
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) ഒപ്പുവച്ച ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി. കോര്‍പ്പറേഷന്‍ എംഡി എന്‍.പ്രശാന്ത് ഒപ്പിട്ട കരാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റദ്ദാക്കാന്‍ തീരുമാനിച്ചത്.2,950 കോടി രൂപയ്ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 400 ട്രോളറുകളും അഞ്ച് മദർ വെസ്സലുകളും നിർമിക്കാൻ ഇഎംസിസിയുമായി കെഎസ്ഐഎൻസി ഉണ്ടാക്കിയ ധാരണാപത്രമാണ് റദ്ദാക്കിയത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ധാരണപത്രം ഒപ്പിട്ടതെന്നാണ് സർക്കാർ വിശദീകരണം.സർക്കാരിന്‍റെ മത്സ്യ നയത്തിന് വിരുദ്ധമായ ധാരണാപത്രം ഒപ്പിട്ടിട്ടും അറിയിച്ചില്ല എന്നതും ഗൗരവമായിട്ടാണ് സർക്കാർ കാണുന്നത്. ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. കരാര്‍ റദ്ദാക്കിയതിന് പുറമേ കരാറിലേക്കെത്തിയ സാഹചര്യം അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി.കെ.ജോസിനാണ് അന്വേഷണ ചുമതല. കെഎസ്ഐഎൻസി എംഡി എൻ പ്രശാന്തിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള ആലോചന സർക്കാർ തലത്തിലുണ്ട്. ഉദ്യോഗസ്ഥ തല അന്വേഷണം നടത്തി ആ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് നീക്കം.
യുവമോർച്ച പ്രവർത്തകർ സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം;പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു;നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
തിരുവനന്തപുരം: പിഎസ്‌സി നിയമന വിവാദത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് കെട്ടിയ ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിനു നേരെ കല്ലേറ് നടത്തി. സെക്രട്ടറിയേറ്റിന് ഉള്ളിലേക്കും ചെരിപ്പുകളും കമ്പുകളും പ്രവര്‍ത്തകര്‍ എറിഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തീവിശിയ പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.ബാരിക്കേട് ലംഘിക്കാനുള്ള ശ്രമം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായതിനെ തുടര്‍ന്നാണ് പൊലീസ് ജല പീരങ്കി പ്രയോഗിച്ചത്. നാല് തവണയാണ് ജല പീരങ്കി പ്രയോഗിച്ചത്.കണ്ണീര്‍ വാതകത്തെ തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് മുദ്രാവാക്യം വിളിക്കുകയും പൊലീസ് നടപടിയില്‍ പ്രതിഷേധിക്കുകയും ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വിഷ്ണുവടക്കം നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അതേസമയം നിയമന വിവാദത്തില്‍ ഇന്നും യുവജനസംഘടനകളുടെ പ്രതിഷേധമുണ്ടായി. കോഴിക്കോട്,തൃശൂര്‍ പി.എസ്.സി ഓഫീസുകളിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോഴിക്കോട് പി.എസ്.സി ഓഫീസ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥര്‍ ഓഫീസിനുള്ളില്‍ കുടുങ്ങി കിടന്നു. തൃശൂര്‍ പി.എസ്.സി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. രണ്ടിടത്തും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കൊടുങ്ങല്ലൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക;സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകൾ അടച്ചു
കാസർകോഡ്: അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക.കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകൾ അടച്ചു.ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്നാണ് പരക്കെയുള്ള ആരോപണം.കോവിഡ് നിയന്ത്രണങ്ങള്‍ ബുധനാഴ്ച മുതല്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു.കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ നിന്നുള്ളവരെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കൂവെന്നാണ് അധികൃതര്‍ പറയുന്നത്. കേരളത്തില്‍ കൊവിഡ് വാര്‍ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം എന്നും ഇവര്‍ പറയുന്നു. എന്നാല്‍ സംസ്ഥാന പാതകളും മറ്റും അടക്കുന്ന തരത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്രം പുറപ്പെടുവിച്ച അണ്‍ലോക്ക് മാര്‍ഗനിര്‍ദേശത്തിലുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് കര്‍ണാടകയുടെ സമീപനം.വയനാട് ബാവലി ചെക്ക്പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി.ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.ഇതില്‍ പതിമൂന്നിടത്തും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ കര്‍ശന നിയന്ത്രണമാണ് കൊണ്ടുവന്നിട്ടുള്ളത്. നീക്കത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനുള്ള നീക്കത്തിലാണ് അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍.
സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂര്‍ 176, വയനാട് 143, കാസര്‍ഗോഡ് 124, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,968 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4074 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 590, എറണാകുളം 532, മലപ്പുറം 513, തൃശൂര്‍ 489, കൊല്ലം 438, ആലപ്പുഴ 378, തിരുവനന്തപുരം 208, പത്തനംതിട്ട 288, കോട്ടയം 252, പാലക്കാട് 111, കണ്ണൂര്‍ 137, വയനാട് 135, കാസര്‍ഗോഡ് 107, ഇടുക്കി 75 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് 4 വീതം, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, കോഴിക്കോട് 2 വീതം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 459, കൊല്ലം 780, പത്തനംതിട്ട 550, ആലപ്പുഴ 361, കോട്ടയം 539, ഇടുക്കി 263, എറണാകുളം 658, തൃശൂര്‍ 404, പാലക്കാട് 164, മലപ്പുറം 596, കോഴിക്കോട് 659, വയനാട് 151, കണ്ണൂര്‍ 217, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് പുതിയ 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 366 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം; അഴിമതി ആരോപിച്ച് വിജിലന്‍സില്‍ പരാതി
കൊച്ചി:ആഴക്കടല്‍ മത്സ്യബന്ധന കരാറിന് പിന്നിൽ അഴിമതി ആരോപിച്ച് വിജിലന്‍സില്‍ പരാതി.കളമശേരി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയിരിക്കുന്നത്. കരാറില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ താല്‍പര്യപത്രം ക്ഷണിക്കുകയോ ചെയ്തിട്ടില്ല. മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതിയാണിതെന്നും പരാതിയില്‍ പറയുന്നു.വിദേശ കുത്തകകളെ ഇങ്ങോട്ടേക്ക് ക്ഷണിക്കുന്നതുവഴി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇത് ബാധിക്കും. ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ താത്പര്യപത്രം ക്ഷണിക്കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. നടപടി ക്രമങ്ങളില്ലാതെയാണ് കരാര്‍ ഉണ്ടാക്കിയത്.കരാര്‍ എടുത്ത കമ്പനി ഉപകമ്പനി രൂപീകരിച്ചു. മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള പത്ത് ലക്ഷം മൂലധനമുള്ള കമ്പനിയാണിത്. ഇത് സംശയദൃഷ്ടിയോടെ കാണണമെന്നും വലിയ അഴിമതിയാണ് നടക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തിയ നടപടി വ്യവസായ വകുപ്പാണ് നടപ്പിലാക്കിയത്. ഫിഷറീസ് വകുപ്പിന്റെ അനുമതിയില്ലാതെ നയത്തില്‍ മാറ്റം വരുത്താനാകില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വലിയ കരാര്‍ ഇത്ര രഹസ്യമായി നടന്നതെങ്ങനെയെന്നും പരാതിക്കാരൻ ചോദിക്കുന്നു.