ന്യൂഡൽഹി:മുതിർന്ന നേതാവ് പി.സി. ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലെ കടുത്ത അതൃപ്തിയാണ് ചാക്കോയുടെ രാജിക്ക് കാരണം. ഇക്കാര്യം വ്യക്തമാക്കി ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും രാജിക്കത്ത് നല്‍കുകയായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിന്നടക്കം തന്നെ ഒഴിവാക്കിയെന്നും പാര്‍ട്ടി അവഗണിച്ചുവെന്നുമാണ് ചാക്കോയുടെ പരാതി. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളോട് സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം സംസ്ഥാന നേതാക്കള്‍ പരിഗണിച്ചില്ലെന്നും ചാക്കോ പറഞ്ഞു. പ്രദേശ് സെലക്ഷന്‍ കമ്മിറ്റിയില്‍ സ്ഥാനാര്‍ഥികളുടെ പേര് റിപ്പോര്‍ട്ട് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല.കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത് കടുത്ത അപചയമാണ്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിലുള്ള പേരുകളാണ് സ്ക്രീനിങ് കമ്മിറ്റിയിലേക്ക് നല്‍കിയിട്ടുള്ളത്. മെറിറ്റുള്ളവരെ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിനു ഹൈക്കാമാന്‍ഡ് ഒത്താശ ചെയ്‌തെന്നും ചാക്കോ ആരോപിച്ചു.കേരളത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്ല. രണ്ടു ഗ്രൂപ്പുകളുടെ ഏകോപനസമിതി മാത്രമേയുള്ളൂ. കോണ്‍ഗ്രസുകാരനായിരിക്കാന്‍ കേരളത്തില്‍ ഇനി സാധിക്കില്ല. ഗ്രൂപ്പുകാരനായിരിക്കാന്‍ മാത്രമേയാകൂ. അത്തരമൊരു സംവിധാനത്തില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനാവാത്തതിനാലാണ് രാജിയെന്നും പി.സി ചാക്കോ വ്യക്തമാക്കി. നാളെ എങ്ങോട്ടുപോകുമെന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു.
ഐ ഫോൺ വിവാദം;വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുമ്പിൽ ഹാജരായേക്കും
കൊച്ചി:ലൈഫ് മിഷന്‍ കേസിലെ ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന്‍ കസ്റ്റംസിന് മുന്നില്‍ ഇന്ന് ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനാണ് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചത്. എന്നാല്‍ ഹാജരാകുന്നത് സംബന്ധിച്ച് കസ്റ്റംസിന് അറിയിപ്പ് ലഭിച്ചിട്ടില്ല. യുണിടാക് ഉടമ സന്തോഷ് ഈപ്പൻ കോഴയായി നൽകിയ മൊബൈൽ ഫോണിൽ ഒരെണ്ണം വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. എങ്ങനെയാണ് വിനോദിനിയുടെ പക്കൽ ഈ ഫോൺ എത്തിയത് എന്നാകും കസ്റ്റംസ് ആദ്യം അന്വേഷിക്കുക.ലൈഫ് മിഷൻ ഇടപാടിൽ കോഴ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ നിർദേശ പ്രകാരം താന് ആറ് ഐ ഫോണുകൾ വാങ്ങി നൽകിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതിൽ അഞ്ച് ഫോണുകൾ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങൾ കസ്റ്റംസിന് നേരത്തെ ലഭിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, അഡീഷൺ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, പത്മനാഭ ശർമ, ജിത്തു, പ്രവീൺ എന്നിവരാണ് ഫോൺ ഉപയോഗിച്ചതെന്ന് കസ്റ്റംസ് പറയുന്നു. എന്നാൽ ഇതിൽ 1.13 രൂപ വില വരുന്ന ഫോൺ ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വർണക്കടത്ത് വിവാദമായതോടെ ഫോൺ ഉപയോഗം നിർത്തി. ഐഎംഇഐ നമ്പർ ഉപയോഗിച്ച് സിം കാർഡ് കണ്ടെത്തിയെന്നും ഫോണിൽ നിന്ന് യൂണിടാക് കമ്പനി ഉടമയെ വിളിച്ചിരുന്നുവെന്നും കസ്റ്റംസ് പറയുന്നു. അതേസമയം, സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്. കസ്റ്റംസിന്റെ നോട്ടീസ് ഒന്നും തനിക്ക് വന്നില്ലെന്നും വിനോദിനി അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ, വിനോദിനി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനോദിനിക്ക് താൻ ഫോൺ നൽകിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ പറഞ്ഞു. ഐ ഫോൺ സ്വപ്‌ന സുരേഷിനാണ് നൽകിയത്. സ്വപ്‌ന ആർക്കെങ്കിലും ഫോൺ നൽകിയോയെന്ന് അറിയില്ല. വിനോദിനിയുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഒരു പാരിതോഷികവും നൽകിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4386 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ 98, ഇടുക്കി 92, പാലക്കാട് 77, കാസര്‍ഗോഡ് 73, വയനാട് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 65,906 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.51 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4328 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 147 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 259, കോഴിക്കോട് 253, തൃശൂര്‍ 238, എറണാകുളം 230, കൊല്ലം 210, പത്തനംതിട്ട 185, കണ്ണൂര്‍ 139, തിരുവനന്തപുരം 112, മലപ്പുറം 134, ആലപ്പുഴ 96, ഇടുക്കി 81, പാലക്കാട് 34, കാസര്‍ഗോഡ് 68, വയനാട് 61 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, കോഴിക്കോട് 6, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4386 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 238, കൊല്ലം 1065, പത്തനംതിട്ട 512, ആലപ്പുഴ 219, കോട്ടയം 175, ഇടുക്കി 70, എറണാകുളം 500, തൃശൂര്‍ 272, പാലക്കാട് 266, മലപ്പുറം 246, കോഴിക്കോട് 446, വയനാട് 112, കണ്ണൂര്‍ 151, കാസര്‍ഗോഡ് 114 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 37,150 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 352 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ആരോപണങ്ങളില്‍ തെളിവില്ല;ബാര്‍ക്കോഴ കേസില്‍ കെ ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന് ക്ലീന്‍ ചീറ്റ് നല്‍കി വിജിലന്‍സ്. കേസില്‍ ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ബാബുവിനെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനും ബാറുകള്‍ക്ക് സമീപമുളള മദ്യവില്‍പ്പന ശാലകള്‍ പൂട്ടുന്നതിനുമായി എക്സൈസ് മന്ത്രിയായിരുന്ന ബാബു 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ കെ ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന്‍ പോലും പറയുന്നില്ല. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ചെടുത്തതായി പറയുന്ന മൂന്നു കോടി 79 ലക്ഷം രൂപ കേസ് നടത്തപ്പിന് വേണ്ടി പിരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2016ലാണ് ബാബുവിനെതിരായ അന്വേഷണം ആരംഭിച്ചത്.കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്റും പാലക്കാട് സ്വദേശിയുമായ വി.എം. രാധാകൃഷ്ണന്റെ പരാതിയിലാണ് കെ. ബാബുവിനെതിരേ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്തിയത്.ബാര്‍ലൈസന്‍സിനുള്ള ചില അപേക്ഷകള്‍ മാസങ്ങളോളം പിടിച്ചുവെച്ചപ്പോള്‍ ചിലതില്‍ ഉടന്‍ തീരുമാനമെടുത്ത് ലൈസന്‍സ് നല്‍കി, കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുത്തു,സുഹൃത്തുക്കളുടെയും ബിനാമികളുടെയും പേരിലുള്ള ബാറുകള്‍ക്കു സമീപമുള്ള മദ്യവില്‍പ്പന ശാലകള്‍ പൂട്ടാന്‍ തീരുമാനമെടുത്തു, ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കാന്‍ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖാന്തരം കോടിക്കണക്കിനുരൂപ ഓരോ വര്‍ഷവും പിരിച്ചെടുത്തു, തന്റെ അനുമതിയോടെയേ ബാര്‍ ലൈസന്‍സ് അനുവദിക്കാവൂ എന്ന് ഉത്തരവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ബാബുവിനെതിരേ ഉന്നയിച്ചത്. ഓരോ ആരോപണങ്ങളും പ്രത്യേകം അന്വേഷിച്ച് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൊല്‍ക്കത്തയില്‍ റെയില്‍വെ കെട്ടിടത്തില്‍ വൻ തീപിടിത്തം; 9 മരണം
കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ റെയില്‍വേയുടെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പതു പേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ന്യൂ കൊയ്‌ലാഘട്ട് ബില്‍ഡിംഗിലാണ് തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വന്‍ തീപ്പിടിത്തമുണ്ടായത്. നാല് അഗ്നിശമന സേനാംഗങ്ങൾ, രണ്ട് ആർ.പി.എഫ് ജവാൻമാർ, കൊൽക്കത്ത പൊലീസ് എ.എസ്.ഐ എന്നിവരടക്കം 9 പേരാണ് തീപ്പിടിത്തത്തില്‍ മരിച്ചതെന്ന് പശ്ചിമബംഗാള്‍ മന്ത്രി സുജിത് ബോസ് അറിയിച്ചു.കെട്ടിടത്തിന്‍റെ 13-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഈസ്‌റ്റേണ്‍ റെയില്‍വേയും സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടമാണ് ഇത്.കൊല്‍ക്കത്ത കമ്മീഷണര്‍ സുമന്‍ മിത്ര, മന്ത്രി സുജിത് ബോസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തിലെ ഒരംഗത്തിന് സര്‍കാര്‍ ജോലി നല്‍കുമെന്നും മമത വ്യക്തമാക്കി. പ്രധാനമന്ത്രിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.ഈ മാസം 17മുതലാണ് പരീക്ഷകള്‍ തുടങ്ങേണ്ടത്. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവുമുള്ളതിനാല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. പരീക്ഷ നീട്ടിവയ്ക്കണമെന്ന് നേരത്തെ അധ്യാപകരുടെ സംഘടനയും ആവശ്യപ്പെട്ടിരുന്നു.വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് ആവശ്യം. ചീഫ് ഇലക്‌ട്രറല്‍ ഓഫീസര്‍ സര്‍ക്കാരിന്‍റെ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. .മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് എസ് എസ് എല്‍ സി പരീക്ഷകള്‍ നിശ്‌ചയിച്ചിരിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ 15,000 ബൂത്തുകള്‍ അധികമായി ക്രമീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ അധ്യാപകര്‍ക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്.
വനിതാ ദിനത്തില്‍ ഡൽഹിയിലെ കര്‍ഷക സമരം സ്ത്രീകള്‍ നിയന്ത്രിക്കും
ന്യൂഡൽഹി:വനിതാ ദിനമായ ഇന്ന് ഡൽഹിയിലെ കര്‍ഷക സമര കേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകള്‍ ഏറ്റെടുക്കും.മഹിളാ കിസാന്‍ ദിവസ് എന്ന പേരിലാണ് വനിതാ ദിനം കര്‍ഷക സംഘടനകള്‍ ആചാരിക്കുന്നത്.ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദികളുടെ നിയന്ത്രണം ഇന്ന് പൂര്‍ണമായും വനിതകള്‍ക്കായിരിക്കും. ഡല്‍ഹി അതിര്‍ത്തികളിലും രാജ്യത്തെ മറ്റിടങ്ങളിലുമായി 40,000ത്തോളം വനിതകള്‍ പ്രതിഷേധത്തില്‍ പങ്കുചേരും. കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധം അറിയിക്കാന്‍ പഞ്ചാബില്‍ നിന്ന് കൂടുതല്‍ വനിതകള്‍ ഇന്ന് സമരപ്പന്തലില്‍ അണിനിരക്കും.സിംഗു, തിക്രി, ഷാജഹാന്‍പുര്‍ എന്നീ സമരപ്പന്തലുകളില്‍ വനിത ദിനത്തോടനുബന്ധിച്ച് പ്രത്യക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.സിംഗുവില്‍ രാവിലെ പത്ത് മണിക്കാണ് മഹിള മഹാപഞ്ചായത്ത് ആരംഭിക്കുക. കെ എഫ് സി ചൗകില്‍ നിന്ന് സിംഗു അതിര്‍ത്തിയിലേക്ക് വനിതകളുടെ മാര്‍ച്ചും നടക്കും.
അതേസമയം പന്ത്രണ്ടാം തിയതി മുതല്‍ ബിജെപിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി കര്‍ഷക നേതാക്കള്‍ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. പ്രതിഷേധ പരിപാടികള്‍ സജീവമാക്കുന്നതിന് ഈ ശനിയാഴ്ച്ച രാജ്യവ്യാപക ട്രെയിന്‍ തടയാന്‍ സംയുക്ത കിസാന്‍ മോര്‍ച തീരുമാനിച്ചു. വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാകും ഉപരോധം.സമരഭൂമികള്‍ ഒക്ടോബര്‍ വരെ സജീവമാക്കാനായി ഒരു ഗ്രാമത്തില്‍ നിന്ന് ഒരു ട്രാക്ടര്‍, പതിനഞ്ച് കര്‍ഷകര്‍, പത്തു ദിവസം സമരഭൂമിയിലെന്ന തീരുമാനം നടപ്പാക്കും. ഇത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് മഹാപഞ്ചായത്തുകള്‍ വഴി നിര്‍ദേശം നല്‍കിയെന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.
യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ;വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി:യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കണ്ടെത്തിയതിനെ തുടർന്ന് വിനോദിനിയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് കസ്റ്റംസ് നോട്ടീസ് അയച്ചു.ആറ് ഐ ഫോണുകള്‍ സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നു.അഞ്ച് ഐഫോണുകള്‍ നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു.ആറാമത്തെ ഐഫോണാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.കോണ്‍സല്‍ ജനറലിന് നല്‍കിയെന്നു പറയപ്പെടുന്ന ഫോണാണ് വിനോദിയുടെ കൈവശമുണ്ടായിരുന്നത്.ഇത് എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്ന് കസ്റ്റംസ് അന്വേഷിക്കും.ഈപ്പന്‍ വാങ്ങിയ ഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1,13,000 ലക്ഷം രൂപയായിരുന്നു വില.സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെന്നും കസ്റ്റംസ് കണ്ടെത്തി.ലൈഫ് മിഷന്‍ കേസിലും ഡോളര്‍ കടത്തിലും സന്തോഷ് ഈപ്പന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ ഫോണുകള്‍ ആരെല്ലാം ഉപയോഗിച്ചെന്ന് ചോദ്യം ഉയര്‍ന്നു.ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കസ്റ്റംസ് സിം കാർഡ് കണ്ടെത്തിയത്.
തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ്, ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ
കൊച്ചി: ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. തെരഞ്ഞെടുപ്പിൽ ശ്രീധരൻ ബി.ജെ.പിയെ മുന്നിൽ നിന്ന് നയിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ. ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പരാമർശം.അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. തന്നെ ചൊല്ലി ബിജെപിയില്‍ ഒരു ആശയകുഴപ്പവുമില്ല. ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയില്‍ ചേര്‍ന്നത്. ജനസേവനം മാത്രം ആണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപി കേന്ദ്ര നേതൃത്വം ആണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാറുള്ളത്. പാര്‍ട്ടി അത്തരം നിര്‍ദേശം വെച്ചാല്‍ സ്വീകരിക്കും. വിവാദങ്ങളില്‍ വിഷമം ഇല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;4156 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 കണക്കിലാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,041 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4255 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2339 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 325, കൊല്ലം 253, തൃശൂര്‍ 241, എറണാകുളം 207, കോട്ടയം 218, ആലപ്പുഴ 217, തിരുവനന്തപുരം 147, കണ്ണൂര്‍ 154, മലപ്പുറം 158, പത്തനംതിട്ട 118, കാസര്‍ഗോഡ് 106, വയനാട് 82, പാലക്കാട് 42, ഇടുക്കി 71 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, തിരുവനന്തപുരം, എറണാകുളം 2 വീതം, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4156 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 223, കൊല്ലം 262, പത്തനംതിട്ട 320, ആലപ്പുഴ 226, കോട്ടയം 531, ഇടുക്കി 62, എറണാകുളം 627, തൃശൂര്‍ 357, പാലക്കാട് 81, മലപ്പുറം 322, കോഴിക്കോട് 558, വയനാട് 97, കണ്ണൂര്‍ 303, കാസര്‍ഗോഡ് 187 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.