കണ്ണൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് ഇരിക്കൂറില്‍ കോണ്‍ഗ്രസിനുള്ളിലെ തർക്കത്തിന് പരിഹാരമായില്ല. സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയത് അംഗീകരിക്കില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എ ഗ്രൂപ്പ്. നേതാക്കളായ എം.എം. ഹസനും കെ.സി. ജോസഫും കണ്ണൂരിലെത്തി നേതാക്കളുമായി മണിക്കൂറുകള്‍ ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല.സജീവ് ജോസഫ് കെ.സി. വേണുഗോപാലിന്‍റെ നോമിനിയാണെന്നും എ ഗ്രൂപ്പ് മത്സരിച്ചു വരുന്ന സീറ്റിൽ മറ്റൊരാളെ അനുവദിക്കില്ലെന്നും പ്രവർത്തകർ അറിയിച്ചിരുന്നു.സോണി സെബാസ്റ്റ്യന് ഡി.സി.സി അധ്യക്ഷസ്ഥാനം നല്‍കാമെന്ന സമവായ നിര്‍ദേശം എ ഗ്രൂപ്പ് തള്ളി.ഇരിക്കൂര്‍ എം.എല്‍.എ കെ.സി. ജോസഫ് ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കള്‍ സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് തുടക്കത്തിലേ നിര്‍ദേശിച്ചത്. എന്നാല്‍, കെ.സി. വേണുഗോപാല്‍ ഹൈകമാന്‍ഡിലുള്ള സ്വാധീനം ഉപയോഗിച്ച് സജീവ് ജോസഫിന് സീറ്റ് നല്‍കുകയായിരുന്നെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നു. ഇതോടെയാണ് കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങിയത്.പ്രശ്‌ന പരിഹാരത്തിന്‍റെ ഭാഗമായി എം.എം. ഹസനും കെ.സി. ജോസഫും രാവിലെ കണ്ണൂരിലെത്തി ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ എ ഗ്രൂപ്പ് സജീവ് ജോസഫിന് വിജയസാധ്യതയില്ലെന്ന് വ്യക്തമാക്കിയിരുന്നു.അതിന്‍റെ തുടർച്ചയായി എ വിഭാഗം പ്രവർത്തകർ ശ്രീക്ണ്ഠപുരത്ത് കൺവൻഷൻ വിളിച്ചുചേർത്തു. സോണി സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലാണ് കൺവൻഷൻ വിളിച്ചുചേർത്തത്.യോഗം വിമത സ്ഥാനാർഥി പ്രഖ്യാപനം പോലെയുള്ള നടപടികളിലേക്ക് കടക്കില്ലെന്നാണ് സൂചന. പ്രവർത്തകരുമായി കൂടിയാലോചന നടത്തി. നേതൃത്വത്തിന്‍റെ തീരുമാനം അനുകൂലമെങ്കിൽ മാത്രം കടുത്ത പ്രഖ്യാപനങ്ങളിലേക്ക് കടക്കാനാണ് പ്രവർത്തകരുടെ തീരുമാനം.അതേസമയം പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സ്ഥാനാര്‍ഥിയെ മാറ്റേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. തുടര്‍ന്നാണ് സമവായ ചര്‍ച്ചക്കായി നേതാക്കളെത്തിയത്. ചര്‍ച്ച പരാജയമല്ലെന്നും പ്രവര്‍ത്തകരുടെ വികാരം ഹൈകമാന്‍ഡിനെ അറിയിക്കുമെന്നും എം.എം. ഹസന്‍ പറഞ്ഞു.
രാജ്യത്ത് ഏപ്രില്‍ 1 മുതല്‍ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും
ന്യൂഡൽഹി: രാജ്യത്ത് ഏപ്രില്‍ 1 മുതല്‍ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും.മറ്റ് ബാങ്കുകളുമായി ലയിച്ച ആന്ധ്ര ബാങ്ക്, ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണിവ.ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം.ഒപ്പം മാറിയ ഐഎസ്‌എഫ്‌ഇ കോഡും ചോദിച്ചറിയണം. 2019 ഏപ്രില്‍ ഒന്നിനാണ് ഈ ബാങ്കുകള്‍ മറ്റ് ബാങ്കുകളുമായി ലയിച്ചത്. ലയനം ഈ മാര്‍ച്ച് 31 ഓടെ സാധുവാകുന്നതോടെ ഇനി പഴയ ബാങ്കുകള്‍ ഉണ്ടായിരിക്കില്ല.ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. അതെ സമയം ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിച്ചു. ആന്ധ്ര ബാങ്കിന്റെയും കോര്‍പറേഷന്‍ ബാങ്കിന്റെയും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പുതിയ ഐഎഫ്‌എസ്‌ഇ കോഡ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അറിയാനാവും. അല്ലെങ്കില്‍ 18002082244, 18004251515,18004253555 എന്നീ നമ്പറുകളിലോ ബന്ധപ്പെട്ടാലും വിശദ വിവരങ്ങള്‍ അറിയാം .
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി; സ്ഥാനാർഥി നിർണയത്തിൽ രൂക്ഷ വിമർശനവുമായി കെ സുധാകരൻ
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍ എം.പി.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വളരെ മോശമായിരുന്നു. സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.’കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ അത്ര മോശമായിരുന്നു. ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാന്‍ഡിന്റെ പേരില്‍ കെസി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി.ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്’- സുധാകരൻ ആരോപിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് താന്‍ തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ തുറന്നടിച്ചു. ആലങ്കാരിക പദവികള്‍ ആവശ്യമില്ല. സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇരിക്കൂര്‍ സീറ്റുമായി ബന്ധപ്പെട്ടുള്ള ധാരണകള്‍ ലംഘിക്കപ്പെട്ടു. ഇരിക്കൂറുകാര്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ കാരണമാക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ആണ് താന്‍. താന്‍ നല്‍കിയ രണ്ട് ലിസ്റ്റിലെയും വലിയ ഭാഗവും ഒഴിവാക്കപ്പെട്ടു. അതിന്റെ കാരണം എന്താണെന്ന് പോലും പറഞ്ഞിട്ടില്ല. ഹൈക്കമാന്‍ഡിനെ നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ എല്ലാവര്‍ക്കും നിരാശ ആണെന്നും സുധാകരന്‍ വ്യക്തമാക്കി.
ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും;പ്രഖ്യാപനം ഇന്ന് വൈകിട്ട്
തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജിവച്ച മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും.ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടായേക്കും.ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന.തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇനി സീറ്റ് നല്‍കാമെന്ന് പറഞ്ഞാലും മത്സരിക്കാനില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ പോലും എടുത്തില്ല. സ്ത്രീകള്‍ക്കു വേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു നിലപാട് എടുത്തതെന്നും ലതികാ സുഭാഷ് പറഞ്ഞു. ഒരു ജില്ലയില്‍ ഒരു വനിതയ്ക്ക് എങ്കിലും കോണ്‍ഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ അതുപോലും ഉണ്ടായിട്ടില്ലെന്നും അതിന് എന്ത് വിശദീകരണമാണ് പാര്‍ട്ടിക്ക് നല്‍കാനുള്ളതെന്നും അവര്‍ ചോദിച്ചു.അതേസമയം ഏറ്റുമാനൂര്‍ സീറ്റ് ആണ് ലതിക സുഭാഷ് ആവശ്യപ്പെട്ടതെന്നും അത് ഒരു ഘടകകക്ഷിക്ക് നല്‍കാന്‍ തീരുമാനിച്ചതിനാലാണ് അവര്‍ക്ക് സീറ്റ് നല്‍കാതിരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ലതിക സുഭാഷിനെ വൈപ്പിന്‍ മണ്ഡലത്തില്‍ പരിഗണിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പട്ടിക വന്നപ്പോള്‍ ദീപക് ജോയിയാണ് വൈപ്പിന്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായത്.
സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;3256 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍കോട് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58344 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1807 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 245, എറണാകുളം 228, കൊല്ലം 218, കണ്ണൂര്‍ 141, മലപ്പുറം 160, കോട്ടയം 154, തിരുവനന്തപുരം 108, തൃശൂര്‍ 151, ആലപ്പുഴ 132, കാസര്‍ഗോഡ് 76, പാലക്കാട് 41, പത്തനംതിട്ട 64, വയനാട് 52, ഇടുക്കി 37 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, എറണാകുളം, കാസര്‍ഗോഡ് 2, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3256 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 191, കൊല്ലം 361, പത്തനംതിട്ട 82, ആലപ്പുഴ 198, കോട്ടയം 263, ഇടുക്കി 67, എറണാകുളം 747, തൃശൂര്‍ 436, പാലക്കാട് 56, മലപ്പുറം 243, കോഴിക്കോട് 330, വയനാട് 69, കണ്ണൂര്‍ 108, കാസര്‍ഗോഡ് 105 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 30,939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,53,859 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 351 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങൾക്ക് ഇന്ന് തുടക്കം
ന്യൂഡൽഹി:നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങൾക്ക് ഇന്ന് മുതൽ തുടക്കം.കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യര്‍ത്ഥിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് റാലി നടത്തും.നാളെ കൊല്‍ക്കത്തയിലും മറ്റന്നാള്‍ സിംഗൂരിലും അസന്‍സോളിലും കര്‍ഷക സംഘടനകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണ പരിപാടികള്‍ നടത്തും. ബിജെപിയെ തോല്‍പ്പിക്കണമെന്നു മാത്രമേ ജനങ്ങളോട് അഭ്യര്‍ഥിക്കുകയുള്ളൂവെന്നും ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിക്കായി വോട്ട് ചോദിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം ഇന്ന് 107ാം ദിവസത്തിലേക്ക് കടന്നു.മാര്‍ച്ച് 26ന് കര്‍ഷകര്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്. നവംബര്‍ 26 ന് ഡല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ച പ്രതിഷേധം മാര്‍ച്ച് 26ന് നാലുമാസം പൂര്‍ത്തിയാകും. ജനുവരി 26 ന് പ്രതിഷേധം രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഈ മാസം 15ന് കര്‍ഷകര്‍ “കോര്‍പറേറ്റ് വിരുദ്ധ ദിനം”, “സര്‍ക്കാര്‍ വിരുദ്ധ ദിനം” എന്നിവ ആചരിക്കാനും തീരുമാനിച്ചു.ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് 23 ന് ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ പങ്കുചേരും. 28 ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കത്തിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
നിയമസഭയിലെ കൈയ്യാങ്കളി കേസിൽ സര്‍ക്കാരിന് തിരിച്ചടി;പരാതി പിന്‍വലിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി:2015 ലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന കൈയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോടതി. കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി അറിയിച്ചു.ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും, അതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. നിയമസഭാ കൈയ്യാങ്കളി കേസില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ തുടങ്ങിയവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും സമാനമായ ഹര്‍ജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 2015 മാര്‍ച്ച് 13 ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ സ്പീക്കറുടെ ചേംബറില്‍ കയറി കസേര അടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറു എംഎല്‍എ മാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകൾ മാറ്റി
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി , വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ മാറ്റി. ഏപ്രിൽ 8 നാണ് പരീക്ഷകൾ ആരംഭിക്കുക. പരീക്ഷ മാറ്റണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകുകയായിരുന്നു.റമദാൻ തുടങ്ങുന്നതിനു മുൻപ് ഏപ്രിൽ 8, 9,12 തിയതികളിൽ രാവിലെയും വൈകിട്ടുമായായിരിക്കും പരീക്ഷ നടത്തുക. പിന്നീട് രാവിലെ മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ പരീക്ഷയുണ്ടാകും. ഏപ്രിൽ 30ന് പരീക്ഷ അവസാനിക്കും.ഇങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരിഗണിച്ച് മാർച്ച് 17 ന് തുടങ്ങേണ്ട പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ കത്തു നൽകിയിരുന്നു. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ജോലികളും അനുബന്ധ പരിശീലനവുമുള്ളതിനാല്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തുനൽകിയത്. എന്നാൽ, പരീക്ഷ മാറ്റിവയ്ക്കരുതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ നീട്ടാൻ തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി വൈകുന്ന സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകൾ പൊതു വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി ലഭിക്കുന്നതും, അഞ്ചു ദിവസം ശേഷിക്കെ, പരീക്ഷ നീട്ടാൻ സർക്കാർ തീരുമാനമെടുക്കുന്നതും.
നിയമസഭാ തിരഞ്ഞെടുപ്പ്;കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രൻ പ്രചാരണം തുടങ്ങി
കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി.എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്ന പള്ളിയെയും ആനയിച്ചു കൊണ്ട് കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പടുകൂറ്റന്‍ പ്രകടനത്തോടെയാണ് ഔപചാരികമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വന്‍ ജനാവലിയോടൊപ്പം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നഗരവാസികളോട് വോട്ടഭ്യര്‍ത്ഥിച്ചു. തന്റെ അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങളും പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം കണ്ണൂരിൽ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. യു.ഡി.എഫിനായി സതീശന്‍ പാച്ചേനിയും എന്‍.ഡി.എയ്ക്കായി കെ.ജെ ബാബുവും കളത്തിലിറങ്ങുമെന്ന് പ്രതീക്ഷ.
സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4192 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123, കാസര്‍ഗോഡ് 121, ഇടുക്കി 85, വയനാട് 63, പാലക്കാട് 57 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 331, മലപ്പുറം 272, എറണാകുളം 234, പത്തനംതിട്ട 218, കൊല്ലം 194, തൃശൂര്‍ 182, കോട്ടയം 172, തിരുവനന്തപുരം 112, ആലപ്പുഴ 166, കണ്ണൂര്‍ 85, കാസര്‍ഗോഡ് 106, ഇടുക്കി 82, വയനാട് 62, പാലക്കാട് 19 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 6, എറണാകുളം, കണ്ണൂര്‍ 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,486 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.96 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4342 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4192 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 250, കൊല്ലം 250, പത്തനംതിട്ട 362, ആലപ്പുഴ 139, കോട്ടയം 281, ഇടുക്കി 90, എറണാകുളം 1000, തൃശൂര്‍ 264, പാലക്കാട് 130, മലപ്പുറം 211, കോഴിക്കോട് 519, വയനാട് 248, കണ്ണൂര്‍ 348, കാസര്‍ഗോഡ് 100 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 351 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.