തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ സമയത്തുള്ള ആശുപത്രി യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമല്ലെന്ന് പോലീസ്.ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പകരം, മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവുമാണ് കൈയില്‍ കരുതേണ്ടതെന്നും ഒരു വാഹനത്തില്‍ പരമാവധി 3 പേര്‍ക്കു വരെ യാത്ര ചെയ്യാമെന്നും പൊലീസ് അറിയിച്ചു.അവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവര്‍ക്ക് അതാത് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട.ലോക്ക് ഡൗണിനോടനുബന്ധിച്ച് പൊലീസ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പാസ് സംവിധാനത്തിലേക്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്.ഇത്രയും പേര്‍ക്കു ഇ-പാസ് നല്‍കിയാല്‍ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും. അതിനാല്‍, തൊട്ടടുത്ത കടയില്‍ നിന്നു മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുന്നവര്‍ പാസ്സിന് അപേക്ഷിക്കേണ്ടതില്ല.അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു പുറത്തിറങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കെ. ആർ ഗൗരിയമ്മ അന്തരിച്ചു
തിരുവനന്തപുരം: ജെ.എസ്.എസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.ആര്‍ ഗൗരിയമ്മ (102)അന്തരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 22 നാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന അവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനാൽ റൂമിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി വീണ്ടും വഷളാവുകയായിരുന്നു. ഐക്യകേരള രൂപീകരണത്തിനു മുന്‍പ് തിരുവിതാംകൂറില്‍ മാറ്റത്തിന്‍റെ വിപ്ലവജ്വാലകള്‍ ആളിപ്പടര്‍ന്ന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്കു കടന്നുവന്ന സമരനായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മ.എകെജിക്കും ഇഎംഎസിനും പി. കൃഷ്ണപിള്ളയ്ക്കുമൊപ്പം കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച നേതാക്കളിലൊരാളായിരുന്നു.പിന്നീട് പാര്‍ട്ടിയോടും ഇഎംഎസിനോടും പടവെട്ടേണ്ടി വന്നപ്പോഴും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തില്ല.ഒടുവില്‍ താന്‍ കൂടി അംഗമായി രൂപീകരിക്കപ്പെട്ട പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും വിപ്ലവവീര്യം കെടാതെ കാത്ത ഗൗരിയമ്മ പാര്‍ട്ടിയോടും പോരാടി വിജയിച്ചു.
ചേര്‍ത്തല പട്ടണക്കാട് കളത്തിപ്പറമ്ബ് കെ.എ. രാമന്‍റെയും ആറുമുറിപറമ്പിൽ പാര്‍വതിയമ്മയുടെയും ഏഴാമത്തെ മകളായി 1919 ജൂലൈ 14 ന് ജനിച്ചു. കണ്ട മംഗലം എച്ച്‌എസ്‌എസ്, തുറവൂര്‍ ടിഡിഎച്ച്‌എസ്‌എസ് എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്‍റ് തെരേസാസ് കോളജിലുമായി ഉപരിപഠനം.തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളജില്‍ നിന്നും നിയമബിരുദവും നേടിയ കെ.ആര്‍ ഗൗരിയമ്മ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്‍റെ പിന്തുണയോടെയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. 1947 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1951 ലും 1954 ലും തിരുവിതാംകൂര്‍, തിരു കൊച്ചി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1957 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായി.പിന്നീട് 1965, 1967, 1970, 1980, 1982, 1987, 1991, 1996, 2001 തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1967 ലും 1980 ലും 1987ലും 2001 ലും മന്ത്രിയായി. ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ ആയിരുന്ന വനിത, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ പട്ടങ്ങളും ഗൗരിയമ്മയ്ക്കു സ്വന്തമാണ്.2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനു പിന്നാലെ ഗൗരിയമ്മ പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി. 2016 ല്‍ ജെഎസ്‌എസ് യുഡിഎഫ് വിട്ടതു മുതല്‍ ഗൗരിയമ്മ ഇടതുമുന്നണിയിലെ ക്ഷണിതാവായി തുടര്‍ന്നു വരികയായിരുന്നു.
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് ഏകീകരിച്ചു; നിരക്ക് ലംഘിച്ചാല്‍ പത്തിരട്ടി പിഴ;പരാതികള്‍ ഡിഎംഒ യെ അറിയിക്കാം
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികില്‍സ നിരക്ക് നിശ്ചയിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് ചികിത്സയ്ക്ക് പരമാവധി പ്രതിദിനം ഈടാക്കാവുന്ന തുക 2910 രൂപയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ അമിത വില ഈടാക്കുന്നു എന്ന പരാതികള്‍ ഉയരുന്നതിനിടെ ചികിത്സാചെലവ് കുറയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ ഹൈക്കോടതി അഭിനന്ദിച്ചു.സ്വകാര്യ ആശുപത്രികള്‍ അമിത വില ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് നിരക്ക് നിശ്ചയിച്ച കാര്യം സംസ്ഥാനസര്‍ക്കാര്‍ ബോധിപ്പിച്ചത്. സാധാരണ ആശുപത്രികളിലെ ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2645 രൂപയാണ് നിരക്കായി നിശ്ചയിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇതില്‍ ഉള്‍പ്പെടും. എന്‍എബിഎച്ച് അംഗീകാരമുള്ള വലിയ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2910 വരെ രോഗികളില്‍ നിന്ന് ഈടാക്കാം. ഹൈ ഡിപ്പന്‍ഡന്‍സി വിഭാഗത്തില്‍ സാധാരണ ആശുപത്രിയില്‍ 3795 രൂപയും വലിയ ആശുപത്രികളില്‍ 4175 രൂപയുമാണ് നിരക്കായി നിശ്ചയിച്ചത്. വലിയ ആശുപത്രികളില്‍ ഐസിയുവിന് 8550 രൂപ വരെ ഈടാക്കാം. സാധാരണ ആശുപത്രികളില്‍ ഇത് പരമാവധി 7800 രൂപയാണ്. വലിയ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സഹായത്തോടെയുള്ള ഐസിയുവിന് 15180 രൂപയാണ് നിരക്കായി നിശ്ചയിച്ചത്. സാധാരണ ആശുപത്രികളില്‍ ഇത് 13800 രൂപയാണെന്നും ഉത്തരവില്‍ പറയുന്നു.അതേസമയം, പിപിഇ കിറ്റിനും അമിത വിലയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന പരാതികളും ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരമായി ജനറല്‍ വാര്‍ഡില്‍ രണ്ടു പിപിഇ കിറ്റ് മാത്രം മതിയെന്ന് ഉത്തരവില്‍ പറയുന്നു.അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് നിശ്ചിത തുകയേക്കാള്‍ അധികമായി ഈടാക്കുന്ന തുകയുടെ പത്തിരട്ടി പിഴ ചുമത്തും. ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ അപ്പീല്‍ അതോറിറ്റിയെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിലെ പല നിര്‍ദേശങ്ങളും പ്രായോഗികം അല്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചു. ആശുപത്രികള്‍ പറയുന്ന ചില കാര്യങ്ങള്‍ ശരിയാണ്. പക്ഷേ നിലവിലെ സാഹചര്യം അസാധാരണമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ ആശുപത്രികള്‍ക്ക് ബാധ്യതയുണ്ടന്നും കോടതി പറഞ്ഞു.
ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ലാപ്ടോപ്പുകള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയിലായി
കണ്ണൂർ: ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ലാപ്ടോപ്പുകള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയിലായി.കോഴിക്കോട് മാറാട് പാലക്കല്‍ ഹൗസില്‍ ടി.ദീപു (31), തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസില്‍ കെ.എസ് മനോജ് (54) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.സ്കൂളിലെ കമ്പ്യൂട്ടർ ലാബില്‍ നിന്ന് 29 ലാപ്ടോപ്പുകള്‍ ആണ് ഇവര്‍ മോഷ്ടിച്ചത്. ഇവയില്‍ 24 ലാപ്ടോപ്പുകളും ചാര്‍ജറുകളും കണ്ണൂര്‍ ചക്കരക്കല്ലിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.കഴിഞ്ഞ എട്ടാം തീയതിയാണ് എട്ട് ലക്ഷം രൂപയോളം വിലവരുന്ന ലാപ്ടോപ്പുകള്‍ മോഷണം പോയത്. ഹൈസ്‌കൂള്‍ ഇ ബ്ലോക്കിലെ ലാബിന്റെ പൂട്ട് തകര്‍ത്താണ് പ്രതികള്‍ അകത്തുകടന്നത്. രണ്ടു പ്രതിക്കളും ഒട്ടനവധി കവര്‍ച്ചാ കേസുകളിലെ പ്രതികളാണ്. ദീപു കഴിഞ്ഞ കൊല്ലവും ഇതേ സ്കൂളില്‍ നിന്ന് രണ്ട് ലാപ്ടോപ്പുകള്‍ മോഷ്ടിച്ചതിന് പിടിയിലായിരുന്നു. ആറളം ഫാമിലെ ഭാര്യ വീട്ടില്‍ താമസിച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.ഇരിട്ടി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സി.ഐ എം.പി രാജേഷ്, എസ്.ഐമാരായ അബ്ബാസ് അലി, മനോജ്, അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും; എറണാകുളത്തെത്തുന്നത് മൂന്നര ലക്ഷം ഡോസ് വാക്‌സിന്‍
തിരുവനന്തപുരം:കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും.മൂന്നര ലക്ഷം ഡോസ് വാക്‌സിനാണ് എറണാകുളത്തെത്തുന്നത്.ഒരുകോടി ഡോസ് വാക്‌സിന്‍ വില കൊടുത്ത് വാങ്ങാനായിരുന്നു സംസ്ഥാനം തീരുമാനിച്ചിരുന്നത്. സംസ്ഥാനം പണം കൊടുത്ത് വാങ്ങുന്ന വാക്സിന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. വാക്‌സിന്‍ എറണാകുളത്ത് നിന്ന് മറ്റ് ജില്ലകളിലേക്ക് വിതരണത്തിന് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.18- 45 പ്രായമുളളവരില്‍ ഗുരുതര രോഗം ഉള്ളവര്‍ക്കും പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന വിഭാഗങ്ങള്‍ക്കുമാണ് ഈ വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന.ഇതോടൊപ്പം ബസ് ജീവനക്കാര്‍, കടകളില്‍ ജോലി ചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കം സമൂഹവുമായി അടുത്തിടപഴകുന്ന വിഭാഗങ്ങള്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. ഇന്ന് ഉച്ച 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്സിന്‍ വഹിച്ചുള്ള വിമാനം എത്തുക. തുടര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വാഹനത്തില്‍ മഞ്ഞുമ്മലിലെ കെ.എം.സി.എല്‍ വെയര്‍ഹൗസിലേക്ക് മാറ്റും. പിന്നീട് മറ്റ് ജില്ലകളിലേക്കും നല്‍കും.അതേസമയം, കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി അനുവദിക്കും.
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ശതമാനം;29,318 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5814 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,627 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2743 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4668, തിരുവനന്തപുരം 3781, മലപ്പുറം 3534, കോഴിക്കോട് 3728, തൃശൂര്‍ 3730, പാലക്കാട് 1180, കൊല്ലം 2377, കോട്ടയം 2080, കണ്ണൂര്‍ 2103, ആലപ്പുഴ 2085, ഇടുക്കി 981, പത്തനംതിട്ട 903, കാസര്‍ഗോഡ് 740, വയനാട് 637 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 36, കോഴിക്കോട് 13, തൃശൂര്‍ 12, പത്തനംതിട്ട, എറണാകുളം 10 വീതം, വയനാട്, കാസര്‍ഗോഡ് 7 വീതം, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം 4, കോട്ടയം, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,318 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2632, കൊല്ലം 2687, പത്തനംതിട്ട 933, ആലപ്പുഴ 2147, കോട്ടയം 1447, ഇടുക്കി 109, എറണാകുളം 3393, തൃശൂര്‍ 1929, പാലക്കാട് 3334, മലപ്പുറം 3621, കോഴിക്കോട് 4341, വയനാട് 187, കണ്ണൂര്‍ 1562, കാസര്‍ഗോഡ് 996 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 4,23,514 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 796 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് സ്ഥിതി രൂക്ഷം;ഇന്ന് 41971 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനം; 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂർ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂർ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസർഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 387 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5305, തിരുവനന്തപുരം 4271, മലപ്പുറം 4360, തൃശൂർ 4204, കോഴിക്കോട് 3864, പാലക്കാട് 1363, കണ്ണൂർ 2794, കൊല്ലം 2827, ആലപ്പുഴ 2423, കോട്ടയം 2244, കാസർഗോഡ് 1706, വയനാട് 1145, പത്തനംതിട്ട 1137, ഇടുക്കി 1019 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.127 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 40, കാസർഗോഡ് 18, എറണാകുളം 17, തൃശൂർ, വയനാട് 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട 8 വീതം, കൊല്ലം 6, പാലക്കാട് 5, കോഴിക്കോട് 3, ഇടുക്കി 2, കോട്ടയം മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2403, കൊല്ലം 1412, പത്തനംതിട്ട 478, ആലപ്പുഴ 772, കോട്ടയം 1404, ഇടുക്കി 316, എറണാകുളം 4052, തൃശൂർ 1686, പാലക്കാട് 3487, മലപ്പുറം 3388, കോഴിക്കോട് 4991, വയനാട് 591, കണ്ണൂർ 1856, കാസർഗോഡ് 620 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 788 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നിലവിൽ വന്നു;ഒൻപത് ദിവസത്തേയ്ക്ക് സംസ്ഥാനം പൂര്‍ണ്ണമായും അടച്ചിടും;അവശ്യ സേവനങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂർണ്ണ ലോക്ഡൗണ്‍.അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാനാണ് അനുമതിയുള്ളത്. നിരത്തുകളിൽ പോലീസ് പരിശോധ ശക്തമാക്കിയിട്ടുണ്ട്. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഒരാഴ്ചത്തെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്.അടിയന്തിര സംവിധാനത്തില്‍ ഒഴികെയുള്ള അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാവിലെ 6 മുതൽ വൈകീട്ട് 7.30 വരെ കടകൾക്ക് തുറക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറക്കാൻ അനുവാദമുള്ളൂ. ബേക്കറികൾക്കും തുറക്കാം എന്നാൽ ഹോം ഡെലിവറി മാത്രമേ പാടുളളൂ. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണമായും അടച്ചിടും. പൊതുഗതാഗതം പൂർണമായും നിർത്തിവെയ്ക്കും.അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. വീട്ടുജോലിക്കാര്‍, കൂലിപ്പണിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം. അവശ്യസാധനങ്ങള്‍ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കില്‍ നടപടി നേരിടേണ്ടി വരും.പാഴ്‌സല്‍ നല്‍കാനായി മാത്രം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വാഹന റിപ്പയര്‍ വര്‍ക്ക്ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാര്‍ബര്‍ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ഹൈവേ പോലീസ് വഴി എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പോലീസ് പാസ് നല്‍കും. പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വൈകിട്ടോടെ നിലവില്‍ വരും. 25,000 പോലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങള്‍.കേരളത്തിന് പുറമേ ദല്‍ഹി, ഹരിയാന, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, കര്‍ണ്ണാടക, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ തമിഴ്‌നാടും അടച്ചിടുകയാണ്.
സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂർ 3738, കണ്ണൂർ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസർഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 370 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,402 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2573 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5238, കോഴിക്കോട് 4067, തിരുവനന്തപുരം 3657, മലപ്പുറം 3615, തൃശൂർ 3711, കണ്ണൂർ 2981, പാലക്കാട് 1332, കൊല്ലം 2411, ആലപ്പുഴ 2153, കോട്ടയം 1981, പത്തനംതിട്ട 1130, വയനാട് 1127, ഇടുക്കി 1091, കാസർഗോഡ് 908 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.115 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 29, വയനാട് 14, തൃശൂർ 13, എറണാകുളം, കാസർഗോഡ് 12 വീതം, കോഴിക്കോട് 9, പത്തനംതിട്ട 7, പാലക്കാട് 6, തിരുവനന്തപുരം, കൊല്ലം 5 വീതം, ഇടുക്കി 3 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2363, കൊല്ലം 1405, പത്തനംതിട്ട 860, ആലപ്പുഴ 1745, കോട്ടയം 3063, ഇടുക്കി 391, എറണാകുളം 2735, തൃശൂർ 1837, പാലക്കാട് 3200, മലപ്പുറം 3224, കോഴിക്കോട് 3194, വയനാട് 277, കണ്ണൂർ 1664, കാസർഗോഡ് 704 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 65 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 788 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനം നാളെ മുതല്‍ സമ്പൂർണ്ണ അടച്ചുപൂട്ടലിലേയ്ക്ക്;നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴയും ശിക്ഷയും
തിരുവനന്തപുരം:സംസ്ഥാനം നാളെ മുതല്‍ സമ്പൂർണ്ണ അടച്ചുപൂട്ടലിലേയ്ക്ക്.കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നാളെ തുടങ്ങും.മെയ് 16 വരെയാണ് ലോക്ഡൗണ്‍.പച്ചക്കറി,പലചരക്ക്, റേഷന്‍ കടകള്‍ അടക്കമുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. കെഎസ്‌ആര്‍ടിസി, ബസ്, ടാക്സികള്‍ അടക്കം പൊതുഗതാഗതം ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ആശുപത്രി, വാക്സിനേഷന്‍, എയര്‍പോര്‍ട്ട്, റെയില്‍വേസ്റ്റേഷന്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇളവ്. എന്നാല്‍ ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. അന്തര്‍ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പത്ത് മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ് പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകളും വര്‍ക്ക് ഷോപ്പുകളും തുറക്കാം. ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിക്കും.വിശ്വാസികള്‍ക്ക് പ്രവേശനമില്ലാതെ ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ മാത്രം നടത്താം. വീട്ടുജോലിക്ക് പോകുന്നവരെ തടയില്ല. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം പങ്കെടുക്കാം. സ്വകാര്യവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. ഓട്ടോ ടാക്സി അവശ്യ സേവനത്തിന് മാത്രം. എല്ലാത്തരം ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം.എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്ന് പൊലീസിനെ ബോധ്യപ്പെടുത്തണം.വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പൊലീസിനെ കാണിക്കണം. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസിന് കേസെടുക്കാന്‍ സാധിക്കും. മാത്രമല്ല, നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കും.മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ള മലയാളികള്‍ക്ക് നാട്ടില്‍ തിരിച്ചെത്താന്‍ ഇന്ന് സൗകര്യമുണ്ട്. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസ് ഇന്ന് ലഭ്യമാണ്. ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരം യാത്രകള്‍ അനുവദനീയമല്ല. അതുകൊണ്ട് കേരളത്തില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് തന്നെ അതിനായി പരിശ്രമിക്കണം.എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയില്‍ നിന്നുള്ള യാത്രക്കും തടസ്സമില്ല. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം. ലോക്ക്ഡൗണില്‍ കുടുങ്ങിയ ആളുകളെയും ടൂറിസ്റ്റുകള്‍ക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേ കളും തുറക്കാം.