
പയ്യന്നൂർ: സഹകരണ റിട്ട. റജിസ്ട്രാർ പി.ബാലകൃഷ്ണന്റെ ദുരൂഹ മരണവും വ്യാജരേഖ ചമച്ചു സ്വത്തു തട്ടിയെടുത്തതും സംബന്ധിച്ച കേസിൽ ഭാര്യയെന്ന് അവകാശപ്പെട്ട കോറോത്തെ കെ.വി.ജാനകി(72)യെ പൊലീസ് അറസ്റ്റ് ചെയ്തു. ജാനകിക്ക് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചു.ജാനകിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തതായി വ്യാജരേഖയുണ്ടാക്കി സ്വത്തു തട്ടിയെടുത്തുവെന്നതാണു കേസ്. നേരത്തേ രണ്ടു വിവാഹം കഴിച്ചിരുന്ന ജാനകി ബാലകൃഷ്ണനെ വിവാഹം ചെയ്തിട്ടില്ലെന്നു രേഖകളുടെയും ബന്ധപ്പെട്ടവരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റെന്നു പൊലീസ് വ്യക്തമാക്കി.ജാനകിയുടെ സഹോദരിയും അഭിഭാഷകയുമായ കെ.വി.ശൈലജ, ഭർത്താവ് പി.കൃഷ്ണകുമാർ, അന്നത്തെ പയ്യന്നൂർ വില്ലേജ് ഓഫിസർ, തഹസിൽദാർ എന്നിവരും കേസിൽ പ്രതികളാണ്.ജാനകിയുടെ പേരിൽ വില്ലേജ് ഓഫിസിലും നഗരസഭയിലും നൽകിയ അപേക്ഷകളും തിരുവനന്തപുരം മുൻസിഫ് കോടതിയിൽ നൽകിയ പരാതിയും കള്ളമാണെന്നു കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.ബാലകൃഷ്ണനെ വിവാഹം ചെയ്തിട്ടില്ലെന്നു ജാനകി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എം.പി.ആസാദ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ രാവിലെ സഹോദരൻ രാഘവനൊപ്പമാണു ജാനകി പൊലീസ് സ്റ്റേഷനിലെത്തിയത്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.








