കോഴിക്കോട്:വയനാട് ചുരത്തിന്റെ അടിവാരത്തു നിയന്ത്രണം വിട്ട ബസ് ജീപ്പിലും കാറിലുമിടിച്ചു ആറുപേർ മരിച്ചു.കോഴിക്കോടുനിന്നും സുൽത്താൻ ബത്തേരിയിലേക്കു പോവുകയായിരുന്ന രാജഹംസം ബസാണ് കൈതപ്പൊയിൽ അപകടത്തിൽപെട്ടത്.ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു സംഭവം.മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്.വയനാട്ടിൽ നിന്നും വരികയായിരുന്ന കാറിൽ ബസ് ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട ബസ് ജീപ്പ് ഇടിച്ചു തകർക്കുകയും ആയിരുന്നു.മൃതദേഹങ്ങൾ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ജീപ്പ് ഡ്രൈവർ വടുവഞ്ചാൽ സ്വദേശി പ്രമോദ്,കൊടുവള്ളി സ്വദേശികളായ ആയിഷ,ലൂഹ,മുഹമ്മദ് നിഷാൽ, ജിഷ,ഫാത്തിമ എന്നിവരാണ് മരിച്ചത്.ജീപ്പിലുണ്ടായിരുന്നവരാണ് മരിച്ചവരിലേറെയും.
കെ.എസ്.ആർ.ടി.സി. കൺസെഷൻ കാർഡിന്റെ നിരക്ക് കുത്തനെ കൂട്ടി
തിരുവനന്തപുരം:വിദ്യാർത്ഥികളുടെ കൺസെഷൻ കാർഡിന്റെ നിരക്ക് കെ.എസ്.ആർ.ടി.സി കുത്തനെ കൂട്ടി.10 രൂപ നിരക്കിൽ നൽകിയിരുന്ന കാർഡിന്100 രൂപയാക്കി.കെ.എസ്.ആർ.ടി.സി ഉത്തരവ് എല്ലാ ഡിപ്പോകളിലും നടപ്പാക്കി തുടങ്ങി.കാർഡ് നിരക്ക് കൂട്ടിയ തീരുമാനം ഡയറക്റ്റർ ബോർഡിന്റേതാണെന്നു കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.വിദ്യാർത്ഥികൾക്ക് സൗജന്യം നൽകുന്നതിലൂടെ പ്രതിവർഷം 105 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.നേരത്തെ രണ്ടു രൂപയായിരുന്ന കാർഡിന് 10 രൂപയായി ഉയർത്തുകയായിരുന്നു.വിദ്യാർഥികൾ സൗജന്യ യാത്ര നടത്തുന്നതാണ് കെ.എസ്.ആർ.ടി.സി നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ പ്രധാന കാരണമെന്നു ഗതാഗത വകുപ്പ് സെക്രെട്ടറി എം.ഡിയായിരുന്ന രാജമാണിക്യം നേരത്തെ കത്തയച്ചിരുന്നു.
മരണ രജിസ്ട്രേഷന് ആധാർ നിബന്ധം;വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി:മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമാക്കിയെന്നന്ന വാർത്ത തള്ളി കേന്ദ്ര സർക്കാർ.മരണം രെജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.ഒക്ടോബർ ഒന്ന് മുതൽ മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചെന്നായിരുന്നു നേരത്തെയുള്ള വിവരം.ഇത് സംബന്ധിച്ച് പരക്കെ വിമർശനം ഉയർന്നതിനെ തുടർന്നാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇത് സംബന്ധിച്ച് വിശദ വിവരം ഉടൻ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡൽഹി:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്.രാവിലെ പത്തു മണിമുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്.രാത്രി ഏഴുമണിയോടെ ഫലമറിയാനാകും.എൻ.ഡി.എ സ്ഥാനാർഥി വെങ്കയ്യ നായിഡു വിജയം ഉറപ്പിച്ചു കഴിഞ്ഞു.ഗോപാലകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാർഥി.ലോക്സഭയിലെയും രാജ്യസഭയിലെയും എം.പി മാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിന് വോട്ടു ചെയ്ത ബിജെഡിയും ജെഡിയുവും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഗോപാലകൃഷ്ണ ഗാന്ധിയെ പിന്തുണയ്ക്കുന്നു.790 എം.പി മാരാണ് വോട്ടർമാർ.790 വോട്ടിൽ അഞ്ഞൂറോളം വോട്ടാണ് എൻ ഡി എ പ്രതീക്ഷിക്കുന്നത്.
സഹകരണ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.ജീവനക്കാരുടെ കുറഞ്ഞ പെൻഷൻ 3000 രൂപയായാണ് വർധിപ്പിച്ചത്.പ്രാഥമിക സംഘങ്ങൾക്ക് നേരത്തെ 1500 രൂപയും ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകൾക്ക് 2000 രൂപയുമായിരുന്നു മുൻപ് നൽകിയിരുന്ന പെൻഷൻ.സഹകരണ പെൻഷൻകാർക്ക് അനുവദിച്ചിരുന്ന ക്ഷാമബത്ത അഞ്ചു ശതമാനത്തിൽനിന്നും ഏഴു ശതമാനമാക്കി.പ്രാഥമിക സംഘങ്ങൾക്ക് 1000 രൂപയും ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകൾക്ക് 1500 രൂപയുമായിരുന്ന കുടുംബ പെൻഷൻ 2000 രൂപയാക്കിയാണ് കൂട്ടിയിരിക്കുന്നത്.പെന്ഷനെർ മരിച്ചാൽ ഏഴു വർഷം കഴിയുന്നത് വരെയോ 65 വയസ്സ് തികയുമായിരുന്ന കാലയളവ് വരെയോ ആശ്രിത പെൻഷൻ മുഴുവനായും നൽകും.പിന്നീട് 50 ശതമാനമായിരിക്കും നൽകുക.
മരണം രെജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമെന്ന് കേന്ദ്രം
ന്യൂഡൽഹി:മരണം രജിസ്റ്റർ ചെയ്യാനും ഇനി മുതൽ ആധാർ നിർബന്ധമെന്ന് കേന്ദ്രം.ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.ജമ്മു കശ്മീർ,ആസാം,മേഘാലയ എന്നീ സംസ്ഥാനങ്ങൾ ഒഴികെ ബാക്കിയെല്ലയിടത്തുംഒക്ടോബർ ഒന്ന് മുതൽ മരിച്ചയാളുടെ ആധാർ കൈവശമുണ്ടെങ്കിൽ മാത്രമേ അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കൂ.ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.മരണപ്പെട്ട വ്യക്തിക്ക് ആധാർ ഇല്ലെങ്കിൽ മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയ്‌ക്കൊപ്പം മരണപ്പെട്ടയാൾക്കു തന്റെ അറിവിലും വിശ്വാസത്തിലും ആധാർ ഇല്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള സാക്ഷ്യപത്രവും സമർപ്പിക്കേണ്ടതാണ്.അപേക്ഷകന്റെ ആധാർ നമ്പറും മരണപ്പെട്ടയാളുടെ പങ്കാളിയുടെയോ മാതാപിതാക്കളുടെയോ ആധാർ നമ്പറും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ടതാണ്.ആൾമാറാട്ടം ഉൾപ്പെടയുള്ള തട്ടിപ്പ് തടയാനും മരണപ്പെട്ടയാളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം
കൊച്ചി:എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം.കെ.എസ്.യു സംഘടിപ്പിച്ച വെൽക്കം പരിപാടിക്കിടെയാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്.വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസിന് നേരെയും കയ്യേറ്റമുണ്ടായി. ഇതിനെ തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി.നിരവധി പോലീസുകാർക്ക് പരിക്കേറ്റു.അക്രമികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
ദുബായ് മറീനയിൽ ടോർച് ടവറിൽ വൻ തീപിടുത്തം
ദുബായ്:ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ റെസിഡൻഷ്യൽ അപ്പാർട്മെന്റായ ദുബായ് മറീനയിലെ ടോർച്ച് ടവറിൽ വൻ തീപിടുത്തം.ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്.അപകട സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു.അപകടം നടന്നു പത്തു മിനിറ്റിനുള്ളിൽ തീ അൻപതാം നിലയിലേക്ക് പടർന്നു.ടോർച്ച് ടവറിന്റെ ഒൻപതാം നിലയിൽ നിന്നും തീ മുകളിലേക്ക് പടരുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.86 നിലകളുള്ള കെട്ടിടത്തിന്റെ 40 നിലകൾ കത്തി നശിച്ചതായാണ് വിവരം.ടോർച്ച് ടവറിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാരെ പോലീസ് മാറ്റി പാർപ്പിച്ചു.പ്രദേശം പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലാണ്.തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നു സിവിൽ ഡിഫെൻസ് വിഭാഗം അറിയിച്ചു.അപകടത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
സി.പി.എം-കോൺഗ്രസ് സംഘർഷം;നിരവധി പേർക്ക് പരിക്ക്
കണ്ണൂർ:സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്.ഇരിക്കൂർ കല്യാട് പ്രദേശത്താണ് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്.സംഘർഷത്തിൽ നിരവധി വാഹനങ്ങളും വീടുകളും തകർന്നു.കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദിന്റെ കാർ അക്രമികൾ അടിച്ചു തകർത്തു.പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡി സിനിമാസ് അടച്ചുപൂട്ടാൻ തീരുമാനം
തൃശൂർ:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാൻ നഗരസഭാ തീരുമാനം.ചാലക്കുടി നഗരസഭയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് തീരുമാനമെടുത്തത്.വിജിലൻസ് അന്വേഷണം തീരുന്നതു വരെ തീയേറ്റർ അടച്ചിടും.തീയേറ്ററിന്റെ ലൈസൻസും കൈവശാവകാശ സർട്ടിഫിക്കറ്റും റദ്ദാക്കി. ഡി സിനിമാസിനു നിർമാണ അനുമതി നൽകിയ കാര്യം ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക മുനിസിപ്പാലിറ്റി യോഗത്തിലാണ് അടച്ചുപൂട്ടൽ തീരുമാനമുണ്ടായത്.നിർമാണ അനുമതി തേടി സമർപ്പിച്ച മൂന്നോളം പ്രധാന രേഖകൾ വ്യാജമാണെന്ന് ആരോപണമുയർന്നിരുന്നു.സർക്കാർ ഭൂമി കയ്യേറിയാണ് തീയേറ്റർ നിർമ്മിച്ചത് എന്നും ആരോപണമുയർന്നിരുന്നു.എന്നാൽ ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സർവ്വേ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.