പാണത്തൂർ:പാണത്തൂരിൽ നിന്നും കാണാതായ സന ഫാത്തിമ എന്ന മൂന്നര വയസ്സുകാരിയെ കണ്ടെത്താൻ ദുരന്ത നിവാരണ സേനയെത്തി.ഇന്ന് രാവിലെ ദുരന്ത നിവാരണ സേന ഓഫീസർ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിനെത്തിയത്.സംഘം കുട്ടി ഒഴുകിപോയി എന്ന് പറയുന്ന ബാപ്പുങ്കയം പുഴയിൽ സ്കൂബ് കാമറ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു.വെള്ളത്തിലിറക്കുന്ന ക്യാമെറയിൽ നൂറു മീറ്റർ ദൂരത്തിലുള്ള വസ്തുക്കൾ പതിയും.പുഴയുടെ അടിത്തട്ടിൽ എവിടെയെങ്കിലും കുട്ടി തങ്ങി നിൽക്കുന്നുണ്ടോ എന്നറിയാനാണ് തിരച്ചിൽ നടത്തുന്നത്.ഇത്തരം പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് സ്കൂബ് ക്യാമറയുടെ സഹായം തേടേണ്ടി വരുന്നത്.വെള്ളരിക്കുണ്ട് സി.ഐ എം.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.അതിനിടെ നാടോടികൾ സംഭവ സ്ഥലത്തു കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും കുട്ടിയെ കുറിച്ചുള്ള വിവരം നൽകിയിട്ടുണ്ട്.സന ഫാത്തിമയുടെ വീടിനു സമീപത്തുള്ള മറ്റു പല വീടുകളിലും പോലീസ് പരിശോധന തുടരുകയാണ്.
വിന്‍സന്‍റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം:സ്ത്രീപീഡന കേസില്‍ റിമാന്റില്‍ കഴിയുന്ന എം.വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. എം.എല്‍.എ സ്ഥാനത്തിരുന്ന് പീഡനക്കേസില്‍ ഉള്‍പ്പെട്ടത് ഗൌരവമുള്ള കാര്യമാണന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നുവെങ്കിലും ഇന്നാണ് വിധി പറഞ്ഞത്. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താതിനാല്‍ വിന്‍സന്റിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.കേസ് രാഷ്ട്രീയപ്രേരിതവും,കെട്ടിച്ചമച്ചതുമാണന്നായിരുന്നു വിന്‍സന്റിന്റെ വാദം. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താന്‍ ബാലരാമപുരത്ത് ഇല്ലായിരുന്നുവെന്നും വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിച്ച കോടതി എംഎല്‍എ സ്ഥാനത്തിരിക്കുന്ന ഒരാള്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ടത് ഗൌരവമുള്ള കാര്യമാണന്ന് നിരീക്ഷിച്ചു. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താത്തതിനാല്‍ ജാമ്യം നല്‍കിയാല്‍ സ്വാധീനിക്കാനും,ആക്രമിക്കാനും സാധ്യതയുണ്ടന്ന പ്രോസിക്യൂഷന്‍ വാദവും ശരിവെച്ചു. കഴിഞ്ഞ ജൂലൈ 22-ന് അറസ്റ്റിലായ വിന്‍സന്റ് നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലിലാണ് ഉള്ളത്. ജാമ്യം തേടി എംഎല്‍എ അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കും.
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി
കൊച്ചി:ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ വിലക്ക് നീക്കി.ബി.സി.സി.ഐയുടെ വിലക്ക് നിലനിൽക്കില്ല എന്ന് ഹൈകോടതിയാണ് വിധിച്ചത്.ഐ.പി.എല്ലിൽ ഒത്തു കളിച്ചു എന്നാരോപിച്ചാണ് ബിസിസിഐ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയത്.വിലക്ക് നീങ്ങിയതോടെ ശ്രീശാന്തിന് ഇനി കളിക്കാം.ശ്രീശാന്തിനെ ഒത്തുകളി കേസിൽ വെറുതെവിട്ടതാണ് എന്നും കോടതി നിരീക്ഷിച്ചു.വിലക്ക് നീക്കിയ വാർത്തയോട് ശ്രീശാന്ത് സന്തോഷവാനായാണ് പ്രതികരിച്ചത്.ദൈവത്തിനും തന്നെ പിന്തുണച്ച എല്ലാവർക്കും ശ്രീശാന്ത് നന്ദി പറഞ്ഞു.ഇനി മുൻപിലുള്ള ആദ്യ ലക്‌ഷ്യം കേരള ടീമിൽ എത്തുക എന്നുള്ളതാണെന്നും ഇന്ത്യൻ ടീമിൽ എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.
ഓഗസ്റ്റ് 22 ന് ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി:ഓഗസ്റ്റ് 22 ന് ബാങ്ക് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി പണിമുടക്കും.സാധാരണക്കാരന്റെ താല്പര്യങ്ങൾക്കെതിരെ സർക്കാർ നടപ്പിലാക്കിയ നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുണിയൻസാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. സമീപകാലത്തുണ്ടായ കേന്ദ്ര സർക്കാരിന്റെ ചില നയപ്രഖ്യാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് ബാങ്കിങ് മേഖലയെ തകർക്കുക എന്ന എന്ന ലക്ഷ്യത്തോടെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർസ് അസോസിയേഷൻ ചണ്ടീഗഡ് മേഖല ജനറൽ സെക്രെട്ടറി ദീപക് ശർമ്മ ആരോപിച്ചു.
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം:പ്രക്ഷുബ്ധമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ ജി.എസ്.ടി ബിൽ ഉൾപ്പെടെയുള്ള നിയമനിർമാണങ്ങൾക്കായി നിയമസഭാ സമ്മേളങ്ങൾക്കു ഇന്ന് തുടക്കമാകും.നിയമ നിർമാണങ്ങൾക്കു ഊന്നൽ കൊടുത്തുകൊണ്ടുള്ള സമ്മേളനമാണ് ഇത്തവണ ചേരുന്നതെകിലും ജനകീയ പ്രശ്നങ്ങൾ സഭയിൽ ചർച്ച ചെയ്യും.സിപിഎം-ബിജെപി സംഘർഷം,കൊലപാതകം,വിൻസെന്റ് എംഎൽഎ യുടെ അറസ്റ്റ്,ജി.എസ്.ടി,സ്വാശ്രയ പ്രവേശനം തുടങ്ങിയ വിഷയങ്ങൾ സഭയെ ചൂടുപിടിപ്പിക്കും.24 ന് അവസാനിക്കുന്ന സമ്മേളനത്തിൽ 10 ദിവസം നിയമ നിർമാണത്തിനായി നീക്കി വെച്ചിട്ടുണ്ട്.രണ്ടു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കും ഒരു ദിവസം ഉപധനാഭ്യർത്ഥനയ്ക്കുമാണ്.കഴിഞ്ഞ സമ്മേളനത്തിന് ശേഷം പരിഗണിച്ച ഒൻപതു ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്ക്കു വരും.ഇന്ന് കേരള മെഡിക്കൽ ബില്ലും നാളെ ജി.എസ്.ടി ബില്ലുമാണ് പരിഗണിക്കുന്നത്.
താമരശ്ശേരി വാഹനാപകടം;മരണം ഏഴായി
കോഴിക്കോട്:കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ അടിവാരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആറുവയസുകാരി ആയിഷ നൂറായാണ് മരിച്ചത്.വെണ്ണക്കോടെ ആലുംതര തടത്തുമ്മൽ മജീദിന്റെയും സഫീനയുടെയും മകളാണ് ആയിഷ.
മഅ്ദനി ഇന്ന് കേരളത്തിലെത്തും
കൊച്ചി:അബ്ദുൽ നാസർ മദനി ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചക്ക് 3.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. ശാസ്താംകോട്ട അന്‍വാറുശ്ശേരിയിലായിരിക്കും മഅ്ദനിയുടെ താമസം. 9ന് തലശ്ശേരിയില്‍ നടക്കുന്ന മകന്‍റെ വിവാഹത്തിനും മഅ്ദനി പങ്കെടുക്കും.രാവിലെ 10 ന് ബംഗുളൂരുവിലെ താമസ സ്ഥലത്ത് നിന്ന് പുറപ്പെടുന്ന മഅ്ദനി ഉച്ചക്ക് 2.20 നുള്ള എയര്‍ ഏഷ്യാ വിമാനത്തില്‍ ബംഗുളൂരുവില്‍ നിന്ന് തിരിക്കും. ഉച്ചക്ക് 3.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മഅ്ദനി അവിടെ നിന്ന് റോഡുമാര്‍ഗം ശാസ്താംകോട്ട അന്‍വാറുശ്ശേരിയിലേക്കും പോകും.ജാമ്യം തീരുന്ന 19 ന് കേരളത്തില്‍ നിന്ന് പുറപ്പെടുന്ന രീതിയിലായിരാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയും ബന്ധു റജീബും ഉള്‍പ്പെടെ 6 പേരാണ് മഅ്ദനിയോടൊപ്പം യാത്ര ചെയ്യുന്നത്. ബംഗുളൂരു പൊലീസിലെ രണ്ട് സിഐമാര്‍ മഅ്ദനിയെ വിമാനത്തില്‍ അനുഗമിക്കും. മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ റോഡുമാര്‍ഗം കേരളത്തിലെത്തും.
പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ദമ്പതികൾ മരിച്ചു
തൊടുപുഴ:പരിയാരത്തിനു സമീപം പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ദമ്പതികൾ മരിച്ചു.ഇന്ന് രാവിലെ 6.30 ഓടെ ആണ് സംഭവം.ഉടുമ്പന്നൂർ ചീനിക്കുഴി കല്ലറയ്‌ക്കൽ ബാബു(60),ഭാര്യ ലൂസി(56) എന്നിവരാണ് മരിച്ചത്.രാവിലെ പള്ളിയിൽ പോകുന്നതിനു മുൻപായി വീടിന്റെ മുകളിൽ കെട്ടിക്കിടന്ന വെള്ളം തിരിച്ചു വിടുന്നതിനിടെ ബാബുവിന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലൂസിക്കും വൈദ്യുതാഘാതമേറ്റു.ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എം.വെങ്കയ്യ നായിഡു പുതിയ ഉപരാഷ്ട്രപതി
ന്യൂഡൽഹി:ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എം.വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു.പ്രതിപക്ഷ സ്ഥാനാർഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിയെയാണ് വെങ്കയ്യ നായിഡു പരാജയപ്പെടുത്തിയത്.വെങ്കയ്യ നായിഡുവിന് 516 വോട്ട് കിട്ടിയപ്പോൾ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടാണ് ലഭിച്ചത്.രാവിലെ പത്തു മുതൽ അഞ്ചു വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്.ലോക്സഭാ,രാജ്യസഭാ അംഗങ്ങൾ അടങ്ങുന്ന ഇലക്റ്ററൽ കോളേജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.ഉപരാഷ്ട്രപതിയാണ് രാജ്യസഭാ അധ്യക്ഷൻ.ലോക്സഭയിൽ 337 ഉം രാജ്യസഭയിൽ 80 അംഗങ്ങളും ഉള്ള എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം അനായാസമായിരുന്നു. അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അബ്ദുൽ വഹാബിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും വോട്ടു ചെയ്യാനായില്ല.ഇവർ സഞ്ചരിച്ച വിമാനം മുംബൈയിൽ പിടിച്ചിട്ടതിനാൽ ഇരുവർക്കും സമയത്തിന് ഡൽഹിയിൽ എത്താനായില്ല.
ദിലീപിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കും. ദിലീപിനു വേണ്ടി അഡ്വ.രാമന്‍പിള്ള കേസിന്‍റെ വക്കാലത്ത് ഏറ്റെടുത്തു. ആലുവ സബ് ജയിലില്‍ അഭിഭാഷകര്‍ ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.അഡ്വ.രാംകുമാറിനെ ഒഴിവാക്കിയാണ് രാമന്‍പിള്ളക്ക് വക്കാലത്ത് നല്‍കിയിരിക്കുന്നത്. കേസ് നടത്തിപ്പില്‍ അഡ്വ രാംകുമാറിന് വീഴ്ച പറ്റിയെന്ന വിലയിരുത്തലിലാണ് പുതിയ അഭിഭാഷകനെ കേസ് ഏല്‍പ്പിച്ചത്. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയപ്പോള്‍ സെഷന്‍സ് കോടതിയില്‍ പോകാതെ ഹൈക്കോടതിയെ സമീപിച്ചത് ദിലീപിന്‍റെ ഒരവസരം നഷ്ടപ്പെടുത്തിയെന്ന് നേരത്തെ വിമര്‍ശം ഉണ്ടായിരുന്നു.ആലുവ സബ് ജയിലില്‍ രാമന്‍പിള്ള അസോസിയേറ്റ്സിലെ ഫിലിപ്പ് ടി വര്‍ഗീസ്, സുജീഷ് മേനോന്‍ എന്നീ അഭിഭാഷകര്‍ എത്തിയാണ് വക്കാലത്ത് ഒപ്പിട്ട് വാങ്ങിയത്. ദിലീപുമായി വിശദമായ കൂടിക്കാഴ്ച നടത്തി പുറത്തിറങ്ങിയ അഭിഭാഷകര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അഭിഭാഷകരെ ദിലീപിന്‍റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും അനുഗമിച്ചിരുന്നു.