മട്ടന്നൂർ:മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ഇത്തവണയും എൽ.ഡി.എഫ് നു അനുകൂലം.അഞ്ചാം തവണയാണ് എൽഡിഎഫ് ഭരണത്തിലെത്തുന്നത്.ഫലം അറിവായ വാർഡുകളിൽ 25 എണ്ണവും നേടി എൽഡിഎഫ് ഭരണം ഉറപ്പിച്ചു.ഏഴു വാർഡുകൾ മാത്രമാണ് യുഡിഎഫിന് നേടാനായത്.മൂന്നു വാർഡുകൾ യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.ബിജെപി രണ്ടു വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി.നിലവിലെ സഭയിൽ എൽഡിഎഫിന് 21 ഉം യുഡിഎഫിന് 13 ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്.
മട്ടന്നൂർ നഗരസഭ വോട്ടെണ്ണൽ;എൽ.ഡി.എഫ് മുൻപിൽ
കണ്ണൂർ:ചൊവ്വാഴ്ച നടന്ന മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.35 വാർഡുകളിലെ വോട്ടെണ്ണലാണ് ആരംഭിച്ചത്.ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ചു എൽഡിഎഫ് 5 ഉം യുഡിഎഫ് 2 ഉം സീറ്റുകളിൽ വിജയിച്ചിരിക്കുന്നു. പെരിഞ്ചേരി,കുഴിക്കൽ,പൊറോറ എന്നീ വാർഡുകൾ എൽഡിഎഫ് നിലനിർത്തി.ഏഴന്നൂർ വാർഡ് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.35 വാർഡുകളിൽ നിന്നായി 112 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.മട്ടന്നൂർ നഗരസഭയിലെ അഞ്ചാമത് ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പാണിത്.
മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
മട്ടന്നൂർ∙മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ 10നു വോട്ടെണ്ണൽ ആരംഭിക്കും. 10 മിനിറ്റിനകം ആദ്യഫലം അറിയാം. ഉച്ചയോടെ മുഴുവൻ വാർഡുകളിലെയും വോട്ടെണ്ണൽ പൂർത്തിയാകും. 35 വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 82.91% ആയിരുന്നു പോളിങ്. സമാധാനപരമായ തിരഞ്ഞെടുപ്പിനു ശേഷം വോട്ടിങ് മെഷീനുകൾ സെക്കൻഡറി സ്കൂളിൽ കനത്ത പൊലീസ് സുരക്ഷയിൽ സൂക്ഷിച്ചു.ആകെയുള്ള 36,330 വോട്ടർമാരിൽ 30,122 പേരാണു സമ്മതിദാനാവകാശം വിനിയോഗിച്ചത്. യുഡിഎഫ് കേന്ദ്രങ്ങളിലാണ് ഏറ്റവും കുറവും കൂടുതലും പോളിങ് ശതമാനം. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മിനി നഗറിൽ ഏറ്റവും കുറഞ്ഞ ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മേറ്റടി വാർഡിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തി. ഇന്ന് ആഹ്ളാദ പ്രകടനത്തിനു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ജനങ്ങൾ കൂടി നിൽക്കുന്നത് ഒഴിവാക്കും. ശക്തമായ പൊലീസ് സുരക്ഷ ഒരുക്കും. റോഡിൽ പടക്കം പൊട്ടിക്കാനോ ഗതാഗതം തടസ്സപ്പെടുത്താനോ പാടില്ലെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സർക്കാർ ജീവനക്കാരുടെ ബോണസ് വർധിപ്പിച്ചു
തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ ബോണസ് 3500 രൂപയിൽ നിന്നും 4000 രൂപയായി വർധിപ്പിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.കുറഞ്ഞത് 24000 രൂപ മൊത്തശമ്പളം ഉള്ളവർക്കാണ് ബോണസ് നൽകുന്നത്.മറ്റു ജീവനക്കാരുടെ ഉത്സവബത്ത 2400 രൂപയിൽ നിന്നും 2750 രൂപയാക്കി ഉയർത്തുകയും ചെയ്തു.എക്സഗ്രെഷ്യ പെൻഷൻകാർക്ക് ഉത്സവബത്ത നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
ഇന്ത്യക്കാർക്ക് ഖത്തറിലെത്താൻ ഇനി വിസ വേണ്ട;80 രാജ്യങ്ങൾക്ക് വിസ ഇളവ് നൽകി ഖത്തർ
ദോഹ:ഇന്ത്യയുൾപ്പെടെ 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിലെത്താൻ ഇനി വിസ വേണ്ട.സൗദിയും സഖ്യ രാജ്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നടപടി. യു.എസ്, യു.കെ, കാനഡ,ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള 80 രാജ്യങ്ങളിൽ നിന്നുമുള്ളവർക് ഇനി മുതൽ ഖത്തറിൽ പ്രവേശിക്കാൻ വിസ വേണ്ടെന്നാണ് ഖത്തർ ടൂറിസം അതോറിറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്.ഈ രാജ്യങ്ങളിൽ നിന്നുള്ളവർ വിസയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് സർക്കാർ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ഖത്തർ മന്ത്രാലയം വ്യക്തമാക്കി.പാസ്സ്‌പോർട്ട് ,മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ്,എന്നീ രേഖകളുള്ളവർക്ക് ഇനി മുതൽ സന്ദർശക വിസയില്ലാതെ ഖത്തറിലെത്താം.വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർക്കു 30 ദിവസം മുതൽ 180 ദിവസം വരെ രാജ്യത്തു തങ്ങാമെന്നും രാജ്യം അറിയിക്കുന്നു.ഏതു രാജ്യത്തു നിന്നുമുള്ളവരാണ് എന്നത് അനുസരിച്ചായിരിക്കും ഈ കാലയളവ്.നിക്ഷേപകരെ കണ്ടെത്തുന്നതിന്റെയും ടൂറിസം മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ടാണ് ഖത്തറിന്റെ നീക്കം.
കാസര്‍കോട് കാണാതായ മൂന്ന് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
രാജപുരം:ഏഴു ദിവസത്തെ തിരച്ചിലിനൊടുവിൽ കാസര്‍കോട് കാണാതായ മൂന്ന് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി..പാണത്തൂർ പവിത്രംകയം പുഴയിൽ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ബുധനാഴ്ച രാവിലെ മുതൽ പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പവിത്രംകയം പുഴയുടെ അടിത്തട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് രാജപുരം എസ്.ഐ പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതിയാണ് പാണത്തൂർ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന സനയെ കാണാതാകുന്നത്. കുട്ടിയെ കാണാതായതിനെ തുടന്ന് ദിവസങ്ങളോളം വീടിനു സമീപത്തെ കനാലിലും പുഴയിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.ദേശീയ ദുരന്തനിവാരണ സേനയുടെ കണ്ണൂര്‍ യൂണിറ്റില്‍ നിന്നുള്ളവരടക്കം തിരച്ചിലില്‍ പങ്കെടുത്തിരുന്നു.
ഡി സിനിമാസിന് പ്രവർത്തനാനുമതി
കൊച്ചി:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് അടച്ചുപൂട്ടാനുള്ള നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.മതിയായ കാരണങ്ങൾ ഇല്ലാതെയാണ് തീയേറ്റർ അടച്ചുപൂട്ടിയത്.തീയേറ്റർ പ്രവർത്തിക്കാൻ ലൈസൻസ് നൽകിയ ശേഷം കാരണമൊന്നും കൂടാതെ എങ്ങനെ പ്രവർത്തനാനുമതി തടയാൻ കഴിയുമെന്ന് കോടതി ചോദിച്ചു.നിയമങ്ങൾ എല്ലാം പാലിച്ചാണ് ഡി സിനിമാസ് പ്രവർത്തിക്കുന്നതെന്നും തീയേറ്റർ അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ നഗരസഭാ കൗൺസിലിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.തീയേറ്റർ പൂട്ടാനുള്ള നഗരസഭാ ഉത്തരവ് ചോദ്യം ചെയ്തു ദിലീപിന്റെ സഹോദരൻ നൽകിയ ഹർജിയിലാണ് കോടതി തീരുമാനം.
എസ്.ബി.ഐക്കു പിന്നാലെ ആക്സിസ് ബാങ്കും സേവിങ്സ് അക്കൗണ്ട് പലിശ കുറച്ചു
മുംബൈ:രാജ്യത്തെ പ്രമുഖ പൊതു മേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു പിന്നാലെ സേവിങ്സ് ബാങ്ക് അക്കൗണ്ട് പലിശ നിരക്ക് കുറച്ച് സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും.50 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് 3.5 ശതമാനമാണ് പലിശ.50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് നിലവിലെ നിരക്കായ നാലു ശതമാനം പലിശ തുടരും.ഒരു കോടിക്ക് താഴെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് എസ്.ബി.ഐ നൽകുന്ന പലിശ 3.5 ശതമാനമാണ്.മറ്റൊരു പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും കർണാടക ബാങ്കും സമാനമായ രീതിയിൽ പലിശ നിരക്ക് ബഹിഷ്‌ക്കരിച്ചിരുന്നു.റിസേർവ് ബാങ്ക് റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവ് വരുത്തിയതോടെയാണ് വായ്‌പ്പാ പലിശ നിരക്കുകൾ കുറയാനുള്ള സാഹചര്യമൊരുങ്ങിയത്.
ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്;അഹമ്മദ് പട്ടേലിന് വിജയം
അഹമ്മദാബാദ്:ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേലിന് വിജയം.മണിക്കൂറുകൾ നീണ്ടു നിന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ ബുധനാഴ്ച പുലർച്ചെയാണ് ഫലം പ്രഖ്യാപിച്ചത്.രാജ്യം ഉറ്റുനോക്കിയ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി യുടെ തന്ത്രങ്ങളെ അതിജീവിച്ചാണ് കോൺഗ്രസ് വിജയം സ്വന്തമാക്കിയത്.അഹമ്മദ് പട്ടേലിന് പുറമെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ,കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി എന്നിവരും ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥിയായ ബൽവന്ത് സിംഗ് രജ്‌പുത് ആണ് അഹമ്മദ് പട്ടേലിനോട് പരാജയപ്പെട്ടത്.വോട്ടിങ് പൂർത്തിയാക്കി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണൽ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്.വോട്ടെണ്ണൽ ആരംഭിച്ചു അല്പസമയത്തിനകം തന്നെ നിർത്തിവെക്കേണ്ടി വന്നു.രണ്ടു എം എൽ എമാരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് വോട്ടെണ്ണൽ നിർത്തിവെച്ചത്.ഇവർ വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പർ അമിത് ഷായെ ഉയർത്തി കാണിച്ചു എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.കൂറുമാറി വോട്ട് ചെയ്ത വിമത എംഎൽഎ മാരുടെ വോട്ട് റദ്ദാക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതോടെ വോട്ടെണ്ണൽ പുനരാരംഭിച്ചു.ഇതിനിടെ സമാന ആരോപണവുമായി ബിജെപി യും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.രണ്ടു വോട്ടുകൾ റദ്ദാക്കിയതോടെ ഒരു സ്ഥാനാർഥിക്കു ജയിക്കാൻ 44 വോട്ടുകൾ മതി എന്നായി.കൃത്യം 44 വോട്ടുകൾ നേടിയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
കേരള ബാങ്ക് ഉടൻ;ജില്ലാ സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന് ആശങ്ക
തിരുവനന്തപുരം:കേരള ബാങ്ക് രൂപീകരിക്കുന്നതിലൂടെ സംസ്ഥാന സഹകരണ ബാങ്കുകളിലെ 5050 ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന് സൂചന.ജില്ലാ സഹകരണ ബാങ്കുകൾക്ക് നിലവിൽ 783 ശാഖകളും 6098 സ്ഥിരം ജീവനക്കാരുമുണ്ട്.ഇവ ലയിപ്പിച്ചാണ് കേരളബാങ്ക് രൂപീകരിക്കുന്നത്.വിദഗ്ദ്ധ സമിതിയുടെ റിപ്പോർട് അനുസരിച്ച് ഇനി അകെ 1341 ജീവനക്കാർ മാത്രമാണ് ആവശ്യമുള്ളത്.ഇതോടെയാണ് ജീവനക്കാരുടെ ജോലി ആശങ്കയിലായിരിക്കുന്നത്.അതേസമയം ജീവനക്കാരെ ഒഴിവാക്കുന്നതോ ശാഖകൾ വെട്ടിക്കുറക്കുന്നതോ ആയ സമീപനം സർക്കാരിനില്ലെന്നും ഇത്തരം നിർദേശം കേരളത്തിന്റെ സാഹചര്യത്തിൽ അംഗീകരിക്കാനാവില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.കേരള ബാങ്ക് രൂപീകരിക്കുന്നതിലൂടെ സർക്കാരിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യതയുണ്ടെന്നാണു സൂചന.