
ആലപ്പുഴ:അറുപത്തി അഞ്ചാമത് നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടക്കായലില്‍ ആരംഭിച്ചു. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നാണ് ഓളപ്പരപ്പിലെ രാജാവിനെ തെരഞ്ഞെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പോരാട്ടം നടക്കുക.സ്റ്റാര്‍ട്ടിങ്ങ് ഫിനിഷിങ്ങ് സംവിധാനങ്ങളെല്ലാം കൂടുതല്‍ ശാസ്ത്രീയമായാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തില്‍ ഉണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ രാവിലെ മുതല്‍ തന്നെ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.നെഹറു ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും കുടൂതൽ വള്ളങ്ങൾ പങ്കെടുക്കുന്ന ജലമേളയാണ് ഇത്തവണത്തേത്. മത്സര ഇനത്തിൽ 20ഉം പ്രദർശന മത്സരത്തിൽ നാലും ഉൾപ്പെടെ 24 ചുണ്ടൻ വളളങ്ങൾ പങ്കെടുക്കും. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളൻ വള്ളവും തെക്കനോടിയിൽ മൂന്നുവീതം തറ, കെട്ടു വള്ളവും മത്സരത്തിൽ മാറ്റുരയ്ക്കും.








