കണ്ണൂർ:പയ്യന്നൂർ വനിതാ പോളിടെക്നിക് വിദ്യാർത്ഥിനി ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയയെന്നു സൂചന.സംഭവത്തിൽ പരിയാരം സ്വദേശിയായ ആൽവിൻ ആന്റണിയെ(23) കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.ആൽവിൻ ആതിരയെ മതം മാറ്റത്തിനു പ്രേരിപ്പിച്ചതായും ആതിരയുടെ അമ്മയെ പല പ്രാവശ്യം ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.ഇത്തരത്തിൽ ആറോളം പെൺകുട്ടികളെ വലയിലാക്കി മതം മാറ്റത്തിനു പ്രേരിപ്പിച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട്.ഇയാളുടെ സഹായിയായി വേറൊരാളും ഒപ്പമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇവർ മയക്കുമരുന്നും ഗുളിക രൂപത്തിലുള്ള ലഹരി വസ്തുക്കളും വിൽപ്പന ചെയ്യാറുണ്ടെന്നും ഇവരുടെ വലയിലകപ്പെട്ട പെൺകുട്ടികൾ മയക്കുമരുന്നിനിരയായതായും സംശയിക്കുന്നു.പെൺകുട്ടികളെ ബ്ലാക്‌മെയിലിംഗിനും വിധേയരാക്കിയതായാണ് റിപ്പോർട്ട.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ആൽവിൻ ആന്റണിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.ഇയാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കെ.കെ.ഷൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം
തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം.ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.അംഗങ്ങളോട് ശാന്തരാക്കാൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല.മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സഭ കവാടത്തിൽ സത്യാഗ്രഹമിരിക്കുകയാണ്.ഇവർക്ക് പിന്തുണയുമായി മറ്റ് പ്രതിപക്ഷ എംഎൽഎമാർ ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ നേരിട്ട് സഭയിൽ എത്തി.സഭ ബഹളത്തിൽ മുങ്ങിയിരിക്കുകയാണ്.നേരത്തെ നിയമസഭയിലേക്ക് വന്ന മന്ത്രിയെ മസ്‌ക്കറ്റ് ഹോട്ടലിന് മുൻപിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
മെഡിക്കൽ പ്രവേശനം: അഞ്ചു ലക്ഷം ഫീസ്, ആറു ലക്ഷം ബോണ്ട്
കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഫീസ് അഞ്ച് ലക്ഷമായി തുടരും. ബാക്കി ആറ് ലക്ഷം ബോണ്ടായി നൽകണമെന്നും കോടതി നിർദേശിച്ചു.പ്രവേശന പട്ടിക ഓഗസ്റ്റ് 29നകം പുറപ്പെടുവിക്കണം. ഓഗസ്റ്റ് 31 നകം പ്രവേശനം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. വ്യാഴം, ശനി ദിവസങ്ങളിൽ കൗണ്‍സിലിംഗ് നടത്തണമെന്നും കോടതി ഉത്തരവിട്ടു.നേരത്തെ എൻട്രൻസ് കമ്മീഷണറേയും സർക്കാരിനേയും ഹൈക്കോടതി വിമർശിച്ചിരുന്നു. സർക്കാർ മാനേജുമെന്‍റുകളുടെ കളിപ്പാവയായി മാറുന്നുവെന്നും കോടതി വിമർശിച്ചു.
ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി
ആലപ്പുഴ:ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.സ്വകാര്യ ആശുപത്രിയായ കെ.വി.എമ്മിലാണു സമരം നടക്കുന്നത്.ആശുപത്രി മാനേജ്മെന്റ് നടപടിക്ക് എതിരെയാണ് സമരം.നൂറോളം നഴ്‌സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.ആശുപത്രിയിൽ നഴ്‌സുമാരുടെ സംഘടനാ രൂപീകരിച്ചതോടെയാണ് മാനേജ്‌മന്റ് പ്രതികാര നടപടിയുമായി രംഗത്തു വന്നത്.മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ജീവനക്കാർ മാനേജ്‌മെന്റുമായി ചർച്ച നടത്തിയിരുന്നു.പക്ഷെ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം മാത്രമേ ചർച്ചയ്‌ക്കെത്തിയുള്ളൂ.ഇതേ തുടർന്ന് ചർച്ച അലസിപ്പോയി.ഈ വിഷയത്തിൽ പ്രതിഷേധം ഉണ്ടായതോടെ മാനേജ്‌മന്റ് രണ്ടു ജീവനക്കാരെ പുറത്താക്കി.നിയമാനുസൃതമായ ആനുകൂല്യങ്ങൾ നല്കാൻ മാനേജ്‌മന്റ് തയ്യാറായില്ല.ഇതാണ് നഴ്സുമാരെ അനിശ്ചിതകാല സമരത്തിലേക്ക് നയിച്ചത്.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിധിച്ചു. ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, റോഹിൽടണ്‍ നരിമാൻ, യു.യു.ലളിത് എന്നിവരാണ് മുത്തലാഖിനെതിരേ വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ, ജസ്റ്റീസ് എസ്.അബ്ദുൾ നസീർ എന്നിവർ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി.മുസ്‌ലിം വിവാഹമോചനത്തിന് ആറ് മാസത്തിനകം നിയമം കൊണ്ടുവരണമെന്ന് ഭരണഘടനാ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ഈ ആറ് മാസക്കാലയളവിൽ മുത്തലാഖ് പ്രകാരം മുസ്‌ലിം വിവാഹമോചനങ്ങൾ കോടതി നിരോധിച്ചു. ആറ് മാസത്തിനകം നിയമം കൊണ്ടുവരുന്നില്ലെങ്കിൽ മുത്തലാഖ് നിരോധനം തുടരുമെന്നും കോടതി നിരീക്ഷിച്ചു.
ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.സിനിമാരംഗത്തെ പ്രമുഖരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദമാണ് ദിലീപ് കോടതിയിൽ ഉന്നയിക്കുക.പ്രതിഭാഗം വാദവും പ്രോസിക്യൂഷൻ വാദവും ഇന്നുണ്ടാകും.ദിലീ പിന്റെ ജാമ്യാപേക്ഷയെ എതിർക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എത്തിയിരുന്നെങ്കിലും ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.അതെ സമയം കേസിലെ നിർണായക തെളിവായ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.
ആന്ധ്രാപ്രദേശിൽ തീപിടിത്തത്തെ തുടർന്ന് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു
ഹൈദരാബാദ്:ആന്ധ്രാപ്രദേശിൽ തീപിടിത്തത്തെ തുടർന്ന് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു.ഗോദാവരിയിലുള്ള സമകോടിലെ സ്വകാര്യ എണ്ണ ഫാക്റ്ററിയിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്.സംഭവ സമയം ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതുമൂലം വൻ ദുരന്തം ഒഴിവായിയെന്നും അപകടത്തിൽ ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ ഫാക്ടറിയിലെ യന്ത്രങ്ങൾക്കു തകരാർ സംഭവിച്ചിട്ടുണ്ട്. അഗ്നിശമനസേന സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നും പോലീസ് അറിയിച്ചു.
റായ്‌പൂരിൽ മൂന്നു കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു
റായ്‌പൂർ:റായ്‌പൂരിൽ മൂന്നു കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു.ഛത്തീസ്ഗഡിലെ റായ്‌പൂർ ബി.ആർ അംബേദ്‌കർ സർക്കാർ ആശുപത്രിയിലാണ് സംഭവം. മദ്യപിച്ചിരുന്ന ജീവനക്കാരൻ ഓക്സിജൻ വിതരണം ചെയ്യാതിരുന്നതാണ് കുട്ടികളുടെ മരണത്തിനു കാരണമായത്. ഇയാളെയായിരുന്നു ഓക്സിജൻ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നത്.ഇയാളെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് ഉത്തരവിട്ടു.
നാളെ ദേശീയ ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി:രാജ്യത്തെ ബാങ്കുകൾ ഓഗസ്റ്റ് 22 ന് ദേശവ്യാപകമായി പണിമുടക്കും.ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്.ഭാരവാഹികൾ വാർത്ത സമ്മേളനത്തിലാണ് പണിമുടക്ക് വിവരം അറിയിച്ചത്.യു.എഫ്.ബിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 15 ന് ഒരുലക്ഷം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.എന്നാൽ സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്ക്,എച്.ഡി.എഫ്.സി ബാങ്ക്,ആക്സിസ് ബാങ്ക്,കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവ നാളെ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.എങ്കിലും ചെക്ക് ക്‌ളിയറൻസിൽ കാലതാമസമുണ്ടാകും.ബാങ്ക് സ്വകാര്യവൽക്കരണം, ലയനം എന്നീ നീക്കങ്ങൾ പിൻവലിക്കുക,കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളാതിരിക്കുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്‌ക്കാരങ്ങൾ ഉപേക്ഷിക്കുക,ബോധപൂർവം വായ്‌പ്പാ കുടിശ്ശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കുക,വർധിപ്പിച്ച ബാങ്കിങ് സേവന നിരക്കുകൾ കുറയ്ക്കുക, ബാങ്ക്സ് ബോർഡ് ബ്യുറോ പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം.
കോഴിക്കോട് സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്
കോഴിക്കോട്:കോഴിക്കോട് സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു.കോഴിക്കോട്-ഓമശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് വടകര മല്ലപ്പള്ളിക്കടുത്ത് അപകടത്തിപ്പെട്ടത്. കാറിലിടിച്ചശേഷം നിയന്ത്രണം വിട്ട ബസ്സ് മറിയുകയായിരുന്നു.അപകടത്തിപെട്ട നാലുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.