മുംബൈ:2016 നവംബർ 8 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി അസാധുവാക്കിയ ആയിരം രൂപ നോട്ടുകൾ പുതിയ രൂപത്തിൽ തിരിച്ചു വരുന്നു.പുതിയ രൂപത്തിലുള്ള നോട്ടുകൾ ഈ വർഷം അവസാനത്തോടെ വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായാണ് ദേശീയ മാധ്യമമായ ഡി എൻ എ റിപ്പോർട് ചെയ്യുന്നത്.പുതിയ നോട്ടിന്റെ രൂപകൽപ്പന സംബന്ധിച്ച പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നതായും ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങൾ നോട്ടിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആർ.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഡി എൻ എ റിപ്പോർട്ട് ചെയ്യുന്നു.ആർ ബി ഐക്ക് കീഴിലുള്ള മൈസൂരിലെയും പശ്ചിമ ബംഗാളിലെയും അച്ചടിശാലകളിലുമാണ് പുതിയ നോട്ടുകളുടെ അച്ചടി നടക്കുക എന്നാണ് പുറത്തുവരുന്ന വിവരം.പ്രധാനമന്ത്രിയുടെ ഓഫീസാണ് നോട്ട് അച്ചടിക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.
ഗുർമീത് റാം റഹിം സിങ്ങിന് പത്തുവർഷം തടവ്
ചണ്ഡീഗഡ്:ഒന്നര പതിറ്റാണ്ട് പഴക്കമുള്ള മാനഭംഗക്കേസിൽ വിവാദ ആൾദൈവവും ദേര സച്ച സൗധ നേതാവുമായ റാം റഹിം സിങ്ങിന് കോടതി പത്തു വർഷം തടവ് ശിക്ഷ വിധിച്ചു. മാപ്പർഹിക്കാത്ത തെറ്റാണ് ഗുർമീത് ചെയ്തതെന്നും ഇയാൾക്ക് ജീവപര്യന്തം നൽകണമെന്നും സിബിഎ കോടതിയിൽ വാദിച്ചു. അതേസമയം, ഗുർമീതിന്‍റെ പ്രായം കൂടി കണക്കിലെടുക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. 15 വർഷം മുൻപാണ് ഈ ആരോപണം വന്നതെന്നതിനാൽ അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ പ്രായം കണക്കിലെടുത്തു മാത്രമേ വിധി പ്രസ്താവിക്കാവൂ എന്നും ഗുർമീത് നിരവധിപ്പേർക്ക് സഹായങ്ങൾ ചെയ്ത വ്യക്തിയാണെന്നും ഇതൊക്കെ കണക്കിലെടുക്കണമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.എന്നാൽ പ്രതിഭാഗത്തിന്‍റെ വാദങ്ങൾ എല്ലാം തള്ളിയ കോടതി 10 വർഷത്തെ കഠിന തടവ് വിധിക്കുകയായിരുന്നു. വാദം പുരോഗമിക്കുന്നതിനിടെ ജഡ്ജിക്കു മുന്നിൽ ഗുർമീത് പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പപേക്ഷിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, വിധി പ്രസ്താവിക്കുന്നതിന് ജഡ്ജി ജഗ്ദീപ് സിംഗ് ഹെലികോപ്ടർ മാർഗമാണ് റോഹ്തക്കിലെത്തിയത്.
ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി;ഡ്രൈവർ മരിച്ചു
തലശ്ശേരി:നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർ മരിച്ചു.തൊട്ടിൽപ്പാലം മുണ്ടക്കുറ്റി ദാമോദരന്റെ മകൻ രഞ്ജിത്ത്(25) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴു മണിക്ക് തൊട്ടില്പാലത്തുനിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സന്നിധാനം ബസ് തൂണേരി ടൗണിൽ നിയന്ത്രണം വിട്ട് തൊട്ടടുത്ത ഓട്ടോ സ്റ്റാന്റിനടുത്തുള്ള സിമന്റ് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.യാത്രക്കാർക്ക് നിസാര പരിക്കേറ്റു.തൂണേരി മസ്ജിദിനടുത്ത് വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ ഹോട്ടലിന്റെ മുൻവശവും തകർത്താണ് ഓട്ടോ സ്റ്റാന്റിനടുത്തുള്ള സിമെന്റ് കടയിലേക്ക് പാഞ്ഞു കയറിയത്.ഓട്ടോ സ്റ്റാൻഡിൽ രണ്ട് ഓട്ടോറിക്ഷകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ വൻ അപകടം ഒഴിവായി.ബസിനു അമിത വേഗത ഇല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.സമീപത്തെ ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം ഓടിയെത്തി പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്തത്.ചൊക്ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലാണ്. .
ബീവറേജസ് കോർപറേഷനിലെ ഡെപ്പ്യൂട്ടേഷൻകാർക്ക് ഇനിമുതൽ ബോണസ് ഇല്ല
തിരുവനന്തപുരം:ബീവറേജസ് കോർപറേഷനിലെ ഡെപ്പ്യൂട്ടേഷൻകാർക്ക് അടുത്ത വർഷം മുതൽ ബോണസ് ഇല്ല.ഉയർന്ന ബോണസ് ലക്ഷ്യമിട്ട് ആയിരത്തിലധികം പേർ ബെവ്കോയിൽ ഡെപ്യൂട്ടേഷന്റെ പേരിൽ കയറിക്കൂടാൻ ശ്രമിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി.മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് നിർദേശം നൽകി. ഓണത്തിനോടനുബന്ധിച്ച് ബെവ്കോയിൽ ഓണം സ്പെഷ്യൽ ഡെപ്യൂട്ടേഷൻ ഇല്ല എന്ന് ഇന്നലെ തീരുമാനിച്ചിരുന്നു.ഇതിനു പുറമെയാണ് ബോണസിലും തീരുമാനമായത്.ഓണത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പരമാവധി ആളുകളെ തിരുകി കയറ്റുകയാണ് ഡെപ്യൂട്ടേഷൻ ലക്ഷ്യമിട്ടിരുന്നത്. 150 പേരുടെ പട്ടികയാണ് അനുമതിക്കായി കോർപറേഷൻ സർക്കാരിലേക്ക് അയച്ചിരുന്നത്. കെസ്ആർടിസി, കെൽട്രോൺ,സി ആപ്റ്റ്,യുണൈറ്റഡ് ഇലെക്ട്രിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് എല്ലാം.
ഗുർമീത് സിംഗിന്റെ ശിക്ഷ ഇന്ന് വിധിക്കും
സിർസ:ബലാല്സംഗക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ദേര സച്ച സൗധ തലവൻ ഗുർമീത് സിംഗിന്റെ ശിക്ഷ ഇന്ന് വിധിക്കും.ഗുർമീതിനെതിരെയുള്ള വിധി വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഉത്തരേന്ത്യയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.കഴിഞ്ഞ ദിവസം ഉണ്ടായ കലാപം ആവർത്തിക്കാതിരിക്കാനാണ് സൈന്യവും അർദ്ധ സൈനിക വിഭാഗവും പോലീസും ശ്രമിക്കുന്നത്.പതിനഞ്ചു വർഷം പഴക്കമുള്ള മാനഭംഗക്കേസിൽ ഗുർമീത് കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.ഗുർമീത് സിംഗിനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ പ്രത്യേക കോടതി ചേർന്നാണ് വിധി പ്രസ്താവിക്കുക. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ജയിലിൽ താൽക്കാലിക കോടതി ചേരുന്നത്.വിധി പറയുന്ന ജഡ്ജിക്കും കോടതി ജീവനക്കാർക്കും കനത്ത സുരക്ഷ ഒരുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
അയ്യങ്കാളി ജയന്തിയിലെ അവധി പുനഃസ്ഥാപിച്ചു
തിരുവനന്തപുരം:അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി പുനഃസ്ഥാപിച്ചു. ആഗസ്റ്റ് 28ന് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് തിരുത്തി. മെഡിക്കല്‍ സ്‌പോട്ട് അലോട്ട്‌മെന്റിനായി ടിസി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ ഹാജരായാല്‍ മതിയെന്ന് പുതിയ നിര്‍ദേശം നല്‍കി. അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി മുടക്കിയതില്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി.ഹൈകോടതി നിര്‍ദേശിച്ച പ്രകാരം മെഡിക്കല്‍ മൂന്നാം അലോട്ട്‌മെന്റ് ലഭിച്ചവരുടെ പ്രവേശം 28, 29 തീയതികളിലും സ്‌പോട്ട് അലോട്ട്‌മെന്റ് 30,31 തീയതികളിലും നടക്കുകയാണ്. ഇതിനായി ടിസി ആവശ്യമായവര്‍ക്ക് ടിസി വാങ്ങാന്‍ നാളെ മാത്രമേ അവസരമുണ്ടായിരുന്നുള്ളൂ. ഇത് കണക്കിലെടുത്താനാണ് തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ ലോബി ചരടുവലിച്ചെന്ന ആരോപണവും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ടിസി നല്‍കേണ്ട സ്ഥാപനങ്ങളില്‍ ടിസി നല്‍കുന്നതിന് ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥര്‍ മാത്രം ഹാജരായാല്‍ മതിയെന്ന പുതിയ നിര്‍ദേശമാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷാടൈറ്റസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ബൈക്ക് സ്കൂൾ ബസ്സിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു
കാസർകോഡ്:മുള്ളേരിയയിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് സ്കൂൾ ബസിലിടിച്ചു രണ്ടുപേർ മരിച്ചു.ദേലംപാടി പാഞ്ചോടിയിലെ ഇബ്രാഹിം-ഖദീജ ദമ്പതികളുടെ മകൻ സാബിർ(22),ഗാളീമുഖം കർണൂരിലെ ഇബ്രാഹിം-അസ്മ ദമ്പതികളുടെ മകൻ ഇർഷാദ്(22) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്.ബന്തടുക്ക ഏണിയാടിയിൽ നടക്കുന്ന എസ്എഫ്ഐ ജില്ലാ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇരുവരും.പാടിയത്തടുക്ക അത്തനാടി പാലത്തിനു സമീപം സ്കൂൾ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.ബസിലിടിച്ചു ഇരുവരും ബൈക്കിൽ നിന്നും ബസിനടിയിലേക്ക് വീഴുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും കാസർകോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓഗസ്റ്റ് 28ന് കോളേജുകൾക്ക് അവധിയില്ല
തിരുവനന്തപുരം:അയ്യൻകാളി ജയന്തി ദിനമായ ഓഗസ്റ്റ് 28 നു സംസ്ഥാനത്തെ പ്രൊഫെഷണൽ കോളേജുകൾ അടക്കമുള്ള കോളേജുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.അന്ന് സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും പൊതു അവധിയാണ്.
കൊല്ലം തീരത്ത് കപ്പൽ വള്ളത്തിലിടിച്ചു
കൊല്ലം:കൊല്ലം തീരത്ത് കപ്പൽ വള്ളത്തിലിടിച്ചു.വെള്ളത്തിലേക്ക് വീണ ആറ് മൽസ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തിൽപെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റു വള്ളത്തിലുണ്ടായിരുന്നവരാണ് ഇവരെ രക്ഷപ്പെടുത്തിയത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം.അന്താരാഷ്ട്ര കപ്പൽ ചാലിൽ മത്സ്യബന്ധനത്തിന് പോയ കതാലിയാ എന്ന കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന.വേളാങ്കണ്ണി എന്ന ചൂണ്ടവള്ളത്തിൽ ഇടിച്ച കപ്പൽ നിർത്താതെ പോവുകയായിരുന്നു.വള്ളം പൂർണ്ണമായും തകർന്നു.തീരത്തു നിന്ന് 35-40 നോട്ടിക്കൽ മൈൽ അകലെ കപ്പൽച്ചാലിലാണ് അപകടം ഉണ്ടായത്.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി 29 ന്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും.കേസിന്റെ വാദം വ്യാഴാഴ്ച പൂർത്തിയായിരുന്നു.പ്രതി ഭാഗത്തിന്റെ പ്രധാന വാദങ്ങൾ കേരള പോലീസിനെ പഴിചാരുന്ന വിധത്തിലുള്ളതായിരുന്നു.പ്രോസിക്യൂഷൻ വാദത്തിൽ ദിലീപ് വലിയ കള്ളങ്ങൾ പറയുന്ന ആളാണെന്നാണ് ചൂണ്ടിക്കാട്ടിയത്.പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ വിവരിക്കുന്ന രേഖകൾ മുദ്രവെച്ച കവറിൽ പ്രോസിക്യൂഷൻ കോടതിക്കു കൈമാറിയിട്ടുണ്ട്. നിർണായക വിവരങ്ങൾ അന്വേഷണം അവസാനിക്കുന്നതിനു മുൻപ് പുറത്തു വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.അതിനാൽ അന്വേഷണ ഗതി പോലീസിനും കോടതിക്കും മാത്രമേ അറിയാൻ കഴിയുകയുള്ളൂ.കേസിലെ മുഖ്യ പ്രതി പൾസർ സുനിയുമായി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.