ന്യൂഡൽഹി:രാജ്യത്ത് വിൽക്കുന്ന എല്ലാ മരുന്നുകൾക്കും അഞ്ച് ശതമാനം ജി.എസ്.ടി ഏർപ്പെടുത്താൻ തീരുമാനം.തീരുമാനം നടപ്പിലാകുന്നതോടെ മരുന്ന് വിലയിൽ വലിയ കുറവുണ്ടാകും.വിൽപ്പന നടത്തുന്ന 73 ശതമാനം മരുന്നുകൾക്ക് 12 ശതമാനം ജി എസ് ടിയും 27 ശതമാനം മരുന്നുകൾക്ക് 5 ശതമാനം ജി എസ് ടിയും ഏർപ്പെടുത്താനായിരുന്നു തീരുമാനം. ഇതിനായി സർക്കാർ തിരഞ്ഞെടുത്തത് കേന്ദ്ര എക്‌സൈസ് ആൻഡ് കസ്റ്റംസ് വർഷങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ജീവൻ രക്ഷ മരുന്നുകളുടെ പട്ടികയായിരുന്നു.ഇതിൽ പല മരുന്നുകളും ഇപ്പോൾ നിലവിലില്ല.ഇതിനെ തുടർന്ന് വൻ വിമർശനത്തിന് വഴിവെച്ചിരുന്നു. തുടർന്നാണ് കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെട്ടത്.12 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയിരുന്ന മരുന്നുകൾക്ക് ഏഴു ശതമാനം ജി.എസ്.ടി വിലയാണ് കുറച്ചിരിക്കുന്നത്.ഇതോടെ മരുന്ന് വിലയിൽ വൻ കുറവുണ്ടാകും.ഇത് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നത് കേരളത്തിലെ ജനങ്ങൾക്കാവും. അതേസമയം സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമത്തിന് സാധ്യത ഉണ്ടാകുമെന്നു വിദഗ്ദ്ധർ വിലയിരുത്തുന്നു.മരുന്നിനു അഞ്ചു ശതമാനം ജി.എസ്.ടി ഏർപ്പെടുത്തുന്നതോടെ പഴയ വിലയിലുള്ള മരുന്നുകൾ മുൻ വിലയിൽ വിൽക്കാനാകില്ല. പുതുക്കിയ വില കവറുകൾക്ക് മുകളിൽ പ്രസിദ്ധീകരിക്കുകയോ പഴയ വിലയിലുള്ള മരുന്നുകൾ കമ്പനി തിരിച്ചെടുത്ത് കംപ്യുട്ടറുകളിലെ സോഫ്ട്‍വെയറുകൾ മാറ്റംവരുത്തുകയോ വേണം.എന്നാൽ ഇതിനു ഏറെ കാലതാമസം നേരിടേണ്ടതായി വരും.ഇത് മരുന്ന് ക്ഷാമത്തിന് വഴിതുറക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
രാജ്യത്തെ എണ്ണുറോളം എൻജിനീയറിംഗ് കോളജുകൾക്ക് പൂട്ടുവീഴുന്നു
ബംഗളൂരു: നിലവാരമില്ലാത്ത എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യസ മേഖലയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനാണ് (എഐസിടിഇ) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.വിദ്യാർഥികളുടെ എണ്ണം കുറവുള്ള നിലവാരം താഴ്ന്ന എണ്ണൂറോളം എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് എഐസിടിഇ ചെയർമാൻ അനിൽ ദത്താത്രയ സഹസ്രബുദ്ധെ പറഞ്ഞു. നിലവാരമില്ലാത്തതിനാൽ ഓരോ വർഷവും ഏതാണ്ട് 150 കോളജുകൾ സ്വമേധയാ അടച്ചുപൂട്ടുന്നുണ്ട്. എഐസിടിഇ കൗണ്‍സിലിന്‍റെ ചട്ടം അനുസരിച്ച് ശരിയായ അടിസ്ഥാന സൗകര്യമില്ലാത്തതും 30 ശതമാനത്തിൽ കുറവ് അഡ്മിഷനുമുള്ള കോളജുകൾ അഞ്ചു വർഷത്തിനകം അടച്ചുപൂട്ടണമെന്നാണ് നിർദേശമെന്നും സഹസ്രബുദ്ധെ പറഞ്ഞു.
കീഴടങ്ങുന്നതിനു മുൻപ് പൾസർ സുനി ലക്ഷ്യയിലെത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിന് നിർണായക തെളിവ് ലഭിച്ചു.കേസിലെ മുഖ്യപ്രതി പൾസർ സുനി കാവ്യാമാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതിന്റെ തെളിവാണ് പൊലീസിന് ലഭിച്ചത്.കേസിൽ കോടതിയിൽ കീഴടങ്ങുന്നതിനു മുൻപാണ് സുനി ഇവിടെയെത്തിയത്.എന്നാൽ ഈ സമയം കാവ്യ ഇവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് സ്ഥാപനത്തിന്റെ മാനേജർ ലക്ഷ്യയുടെ വിസിറ്റിംഗ്‌കാർഡ് സുനിക്ക് കൈമാറി.ഈ വിസിറ്റിംഗ് കാർഡ് പോലീസ് സുനിയുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.ഈ സാഹചര്യത്തിൽ പോലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.ഇതിനു മുൻപ് രണ്ടു തവണ പോലീസ് കാവ്യയെ ചോദ്യം ചെയ്തിരുന്നു.എന്നാൽ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ മൊഴി നൽകിയത്.മാഡം കാവ്യയാണെന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലോടെ കേസിൽ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.സുനി കാവ്യയുടെ സ്ഥാപനത്തിലെത്തിയത് സമീപത്തെ സ്ഥാപനത്തിലെ സിസിടിവി യിൽ പതിഞ്ഞിരുന്നു. ഇതെല്ലം ചോദ്യം ചെയ്യലിൽ ആവർത്തിക്കാനാണ് സാധ്യത.ചോദ്യം ചെയ്യലിന് വിധേയയാകേണ്ടി വരുമെന്ന ആശങ്കയിൽ ചോദ്യങ്ങളോട് പ്രതികരിക്കേണ്ടതിനെപ്പറ്റി അഭിഭാഷകരിൽ നിന്നും കാവ്യ നിയമോപദേശം തേടിയതായും റിപ്പോർട്ടുകളുണ്ട്.
മെഡിക്കൽ പ്രവേശനം കിട്ടിയില്ല: വിദ്യാർഥിനി ജീവനൊടുക്കി
ചെന്നൈ: മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിന്‍റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയല്ലൂർ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്.നേരത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടുവിന് 1200 ൽ 1176 മാർക്ക് നേടിയാണ് അനിത വിജയിച്ചത്. കേരളത്തിൽ നിന്നും വ്യത്യസ്തമായി തമിഴ്‌നാട്ടിലെ ഭൂരിഭാഗം വിദ്യാർത്ഥികളും അവരുടെ പ്രാദേശിക ഭാഷയായ തമിഴിലാണ് പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്നത്.എന്നാൽ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ എഴുതാൻ അനുവാദമുണ്ടായിരുന്നുള്ളൂ.ഇതിനെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും കേന്ദ്ര സർക്കാർ പിന്തുണച്ചില്ല.തുടർന്നാണ് അനിത ഇത്തവണത്തെ നെറ്റ് പരീക്ഷയിൽ പ്രാദേശിക ഭാഷയിൽ എഴുതാൻ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
ബ്ലൂവെയിലിന്റെ അഡ്മിനെന്ന് കരുതുന്ന പതിനേഴുകാരിയെ റഷ്യയില്‍ അറസ്റ്റ് ചെയ്തു
റഷ്യ:ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനെന്ന് കരുതുന്ന പതിനേഴുകാരിയെ റഷ്യയില്‍ അറസ്റ്റ് ചെയ്തു. കിഴക്കന്‍ റഷ്യയില്‍ നിന്നാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലൂ വെയില്‍ ഗെയിം നിര്‍മ്മാതാവിന്റെ ചിത്രങ്ങളും പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്തു.അറസ്റ്റിലായ പെണ്‍കുട്ടി നേരത്തെ ബ്ലൂവെയില്‍ ഗെയിം കളിക്കുകയും ഇടക്കാലത്ത് ഗെയിം അവസാനിപ്പിച്ച് ഇതിന്റെ അഡ്മിന്‍ ആവുകയും ചെയ്യുകയായിരുന്നുവെന്നാണ് റഷ്യന്‍ പൊലീസ് പറയുന്നത്.വിഷാദം ബാധിച്ച നിരവധി പേരെ ഗെയിം കളിക്കാന്‍ പെണ്‍കുട്ടി പ്രേരിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റിലായ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഗെയിമിന്റെ നിര്‍മ്മാതാവും മനശാസ്ത്ര വിദ്യാര്‍ഥിയുമായ ഫിലിപ്പ് ബുഡ്ക്കിന്റെ ചിത്രങ്ങളും കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടതായാണ് സൂചന. നിരവധി പേരാണ് ലോകത്താകമാനം ഇതുവരെ ബ്ലൂ വെയില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തിട്ടുള്ളത്. 50ടാസ്കുകളായാണ് ഗെയിം. അഡ്മിന്‍റെ നിര്‍ദേശപ്രകാരം ശരീരത്തില്‍ മുറിവേല്‍പ്പിച്ചും മറ്റുമാണ് ഓരോഘട്ടവും മുന്നേറുക അവസാനത്തിൽ കളിക്കുന്നയാള്‍ ആത്മഹത്യയും ചെയ്യും. ഗെയിമിന്റെ നിർമാതാവായ ഫിലിപ്പ് ബുഡിക്കിന്‍ മൂന്ന് വര്‍ഷമായി റഷ്യയിലെ ജയിലിലാണ്.
ബാറുകളുടെ ദൂരപരിധി കുറച്ചു
തിരുവനന്തപുരം:കേരളത്തിൽ ബാറുകളുടെ ദൂരപരിധി കുറച്ചു. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്നുള്ള ദൂരപരിധിയാണ് സർക്കാർ കുറച്ചത്.നിലവിലുള്ള 200 മീറ്റർ എന്ന പരിധി 50 മീറ്ററാക്കിയാണ് കുറച്ചത്.ഫോർ സ്റ്റാർ മുതലുള്ള ബാറുകൾക്കാണ് ഈ ഇളവ് ബാധകം.കഴിഞ്ഞ മാസം 29 നാണ് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി ടോം ജോസഫ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.ദൂരപരിധി കുറയ്ക്കണമെന്ന നിർദേശം സർക്കാരിന് എക്‌സൈസ് വകുപ്പിൽ നിന്നുമുണ്ട്.ഈ സാഹചര്യത്തിൽ ഫോർ സ്റ്റാർ,ഫൈവ് സ്റ്റാർ,ഹൈറിറ്റേജ് അടക്കമുള്ള ബാറുകളുടെ ദൂരപരിധി കുറയ്ക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.സുപ്രീം കോടതി ഉത്തരവ് പ്രകാരം പാതയോരങ്ങളിലെ ബാറുകളുടെ എണ്ണം പരിമിതപ്പെടുത്തിയപ്പോൾ മാറ്റി സ്ഥാപിച്ച ബാറുകൾക്ക് ദൂരപരിധി ഒരു തടസ്സമായി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരിളവ് നൽകിയത്. ഇതോടെ സംസ്ഥാനത്തു കൂടുതൽ ബാറുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
ആധാർ-പാൻ ബന്ധിപ്പിക്കൽ കാലാവധി ഡിസംബർ 31 വരെ നീട്ടി
പഞ്ചാബിൽ ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ച് മലയാളി വിദ്യാർത്ഥിയടക്കം മൂന്നുപേർ മരിച്ചു
കാസർകോഡ്:പഞ്ചാബിൽ ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ച് കാസർകോഡ് സ്വദേശിയായ വിദ്യാർത്ഥിയടക്കം മൂന്നുപേർ മരിച്ചു.പീലിക്കോട് കണ്ണങ്കയ്യിലെ വനജ-സുഭാഷ് ദമ്പതികളുടെ മകൻ പി.നന്ദകിഷോർ(20),ഡൽഹി സ്വദേശി റാൽഹൻ,ആന്ധ്രാപ്രദേശ് സ്വദേശി സോനു ഗുപ്ത എന്നിവരാണ് മരിച്ചത്.ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥികളാണ് ഇവർ.പഞ്ചാബിലെ ഫഗവാര എന്ന സ്ഥലത്ത് ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്.വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിൽ കണ്ടയ്നർ ലോറി ഇടിക്കുകയായിരുന്നു. മരണവിവരമറിഞ്ഞ് നന്ദകിഷോറിന്റെ ബന്ധുക്കൾ പഞ്ചാബിലേക്ക് പുറപ്പെട്ടിട്ടുണ്ട്.വെള്ളിയാഴ്ച മംഗളൂരു വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്‍റ് ഇന്നും തുടരും
തിരുവനന്തപുരം:എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്‍റ് ഇന്നും തുടരും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓഡിറ്റോറിയത്തില്‍ ഇന്നലെയാണ് സ്പോട്ട് അലോട്ട്മെന്‍റ് തുടങ്ങിയത്. 8000 റാങ്ക് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്കുമാണ് ഇന്നലെ അലോട്ട്മെന്‍റ് നടത്തിയത്.8000 മുതല്‍ 25000 റാങ്ക് വരെയുള്ളവര്‍ക്ക് രാവിലെ 9 മുതല്‍ 2 മണിവരെയും 25000 ത്തിന് മുകളില്‍ റാങ്കുള്ളവർ 2 മണി മുതലുമാണ് അലോട്ട്മെന്‍റിന് ഹാജരാകേണ്ടത്.
കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരെ കൊള്ളയടിച്ചു
ബെംഗളൂരു:കർണാടകയിൽ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ ബസിലെ യാത്രക്കാരാണ് കൊള്ളയടിക്കപ്പെട്ടത്.നാലംഗ സംഘമാണ് കൊള്ളയടിച്ചതെന്നാണ് വിവരം.യാത്രക്കാർ ചിക്കനെല്ലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.യാത്രക്കാരുടെ സ്വർണ്ണവും പണവുമെല്ലാം ഇവർ കൊണ്ടുപോയതായി പരാതിയിൽ പറയുന്നു.വ്യാഴാച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.ബസ് ചിക്കനെല്ലൂർ എന്ന സ്ഥലത്ത് നിർത്തിയപ്പോഴായാണ് സംഭവം. പ്രാഥമികാവശ്യത്തിനായി ഡ്രൈവർ ബസ് റോഡരികിൽ നിർത്തിയിട്ടപ്പോൾ ബൈക്കിലെത്തിയ നാലംഗസംഘം യാത്രക്കാരെന്ന തരത്തിൽ ബസിലേക്ക് കയറുകയായിരുന്നു.ബസിൽ കയറിപ്പറ്റിയ ഇവർ പിന്നീട് ആയുധങ്ങൾ പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.യാത്രക്കാരുടെ കഴുത്തിൽ ആയുധങ്ങൾ വെച്ച് ഭീഷണിപ്പെടുത്തിയാണ് ഇവർ കവർച്ച നടത്തിയത്.നാലുപേരിൽ ഒരാൾ ബസിന്റെ മുൻവശത്തും ഒരാൾ പിൻവശത്തും നിലയുറപ്പിച്ചിരുന്നു.ഒരാൾ ബൈക്ക് ബസിനു കുറുകെയിട്ട് തടസ്സം സൃഷ്ടിച്ചിരുന്നു.പെട്ടെന്നുള്ള അക്രമണമായതിനാൽ ഭയന്നുപോയെന്നും പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും യാത്രക്കാർ വ്യക്തമാക്കി. ബസിലെ യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം