തിരുവനന്തപുരം:ഗായകൻ യേശുദാസിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് അനുമതി.ക്ഷേത്ര ദർശനം നടത്തുവാൻ അനുമതി നൽകണമെന്ന യേശുദാസിന്റെ അപേക്ഷ അംഗീകരിച്ചു.ക്ഷേത്രം എക്സിക്യൂട്ടീവ് സമിതിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. വിജയദശമി ദിനത്തിലാണ് യേശുദാസ് ക്ഷേത്ര ദർശനം നടത്തുക.അന്നേ ദിവസം സ്വാതിതിരുനാൾ രചിച്ച പത്മനാഭശതകം ക്ഷേത്ര കല്മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ വെച്ച് യേശുദാസ് ആലപിക്കും.സാധാരണ രീതിയിൽ ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനാനുമതി ഉള്ളത്.എന്നാൽ പ്രത്യേക അപേക്ഷ നൽകിയാൽ മറ്റു മതസ്ഥർക്കും ക്ഷേത്ര പ്രവേശനത്തിന് അനുമതി നൽകാറുണ്ട്.ഹൈന്ദവ ധർമ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നൽകിയോ രാമകൃഷ്‌ണ മിഷൻ,ഹരേ രാമ ഹരേ കൃഷ്ണ തുടങ്ങിയ സംഘടകളിൽ നിന്നോ ഉള്ള സാക്ഷ്യപത്രം സമർപ്പിച്ചാലോ പ്രവേശനം അനുവദിക്കും.ഇത്തരത്തിൽ വിദേശികളും മറ്റും ഇവിടെ ക്ഷേത്ര ദർശനം നടത്താറുണ്ട്. മൂകാംബിക,ശബരിമല തുണ്ടങ്ങിയ ക്ഷേത്രങ്ങളിൽ യേശുദാസ് സ്ഥിരം സന്ദർശനം നടത്താറുണ്ട്.എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ യേശുദാസിന് ഇത് വരെ പ്രവേശനം അനുവദിച്ചിട്ടില്ല.പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശന അനുമതി ലഭിച്ചതോടെ യേശുദാസിന്റെ ഗുരുവായൂർ ക്ഷേത്ര പ്രവേശനം വീണ്ടും ചർച്ചയാകുകയാണ്.
താമരശ്ശേരി ചുരത്തിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം
താമരശ്ശേരി:കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് താമരശ്ശേരി ചുരത്തില്‍ ബസ്-ലോറി ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെച്ചു.ചുരത്തിലെ എട്ടാം വളവ് പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.ഏഴാം വളവിൽ വലിയ വാഹനങ്ങൾ തടഞ്ഞു.ഇവിടെ മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് കണ്ടതിനെ തുടർന്ന് പി ഡബ്ലിയൂ ഡി എൻജിനീയർമാരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച്ച രാവിലെ വരെ ഇതിലൂടെ ആംബുലന്സും മറ്റു അവശ്യ സർവീസുകളുമല്ലാതെ മറ്റു വാഹനങ്ങളെ ഒന്നും കടത്തി വിട്ടിരുന്നില്ല.എന്നാൽ കനത്ത മഴ തുടർന്ന സാഹചര്യത്തിലാണ് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
ദിലീപിന് ജാമ്യമില്ല
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.ഇത് രണ്ടാം തവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്.ദിലീപിന് ജാമ്യമില്ല എന്ന ഒറ്റവരി മാത്രമാണ് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.കേസ് അന്വേഷണം അവസാന ഘട്ടത്തിലെത്തി സാഹചര്യത്തിൽ ദിലീപിന് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.മാത്രമല്ല കേസിൽ കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യം പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടു.കേസിലെ സാക്ഷികളെല്ലാം സിനിമയിൽ നിന്നുള്ളവരാണ്.ദിലീപിന് ജാമ്യം നൽകിയാൽ ഇവരെ സ്വാധീനിക്കാൻ സാധിക്കുമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.ഈ വാദങ്ങളെല്ലാം പരിഗണിച്ച ശേഷം പോലീസ് സമർപ്പിച്ച കേസ് ഡയറിയും പരിശോധിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അഴീക്കോട് എംഎൽഎ കെ.എം ഷാജിക്കെതിരെ കോഴ ആരോപണവുമായി ലീഗ് നേതാക്കൾ
കണ്ണൂർ:അഴീക്കോട് എംഎൽഎ കെ.എം ഷാജിക്കെതിരെ കോഴ ആരോപണവുമായി ലീഗ് നേതാക്കൾ രംഗത്ത്.കെ.എം ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. പൂതപ്പാറയിലെ മുസ്ലിം ലീഗ് നേതാക്കൾ എംഎൽഎക്കെതിരെ അഴീക്കോട് പഞ്ചായത്ത് ലീഗ് കമ്മിറ്റിക്ക് പരാതി നൽകി.അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂളിന് പ്ലസ് ടു അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.സ്കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിന് പൂതപ്പാറ ശാഖാ കമ്മിറ്റിയെ അഴീക്കോട് സ്കൂൾ കമ്മിറ്റി സമീപിച്ചിരുന്നു.തുടർന്ന് നടത്തിയ ചർച്ചയിൽ പ്ലസ് ടു അനുവദിച്ചാൽ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസിൽ കെട്ടിടം നിർമിക്കുന്നതിന് ഒരു തസ്തികയ്ക്ക് സമാനമായ തുക നൽകാമെന്ന് ഹൈസ്കൂൾ കമ്മിറ്റി ഉറപ്പ്നൽകി.2014 ഇൽ സ്കൂളിൽ പ്ലസ് ടു അനുവദിക്കുകയും തുടർന്ന് വാഗ്ദാനം ചെയ്ത തുക നല്കാൻ ഹൈ സ്കൂൾ മാനേജ്‌മന്റ് തീരുമാനിക്കുകയും ചെയ്തു.എന്നാൽ കെ.എം ഷാജി ഇടപെട്ട് തുക ഇപ്പോൾ നൽകേണ്ടതില്ലെന്നും തന്നോട് ചർച്ച ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്താൽ മതിയെന്നും നിർദേശിച്ചു.സ്കൂൾ മാനേജർ ഇപ്രകാരം അറിയിച്ചു എന്നാണ് ലീഗ് പഞ്ചായത്തു കമ്മിറ്റിയുടെ വെളിപ്പെടുത്തൽ.എന്നാൽ 2017 ജൂണിൽ സ്കൂൾ കമ്മിറ്റി ജനറൽ ബോഡിയിൽ സ്കൂൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചിലവാക്കിയ തുകയുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു.ഇതേകുറിച്ച് അന്വേഷിച്ചപ്പോൾ കെ.എം ഷാജി തുക കൈപ്പറ്റിയതായി ബോധ്യപ്പെട്ടുവെന്ന് പഞ്ചായത്ത് കമ്മിറ്റി വെളിപ്പെടുത്തി.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
തിരുവനന്തപുരം:കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രെട്ടറി ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കി.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിനൽകാൻ ദുരന്ത നിവാരണ സേന സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.ഇതിനെ തുടർന്നാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്.സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
വേങ്ങര ഉപതിരഞ്ഞെടുപ്പ്;പി.പി ബഷീർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും
മലപ്പുറം:വേങ്ങര നിയോചകമണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പി.പി ബഷീർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും.സിപിഐ തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗമാണ് ബഷീർ.അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം.ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പി.പി ബഷീർ തന്നെയായിരുന്നു വേങ്ങരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്.വേങ്ങരയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം പി.പി ബഷീർ പറഞ്ഞു.ലോക്സഭാംഗം ആയതിനെ തുടർന്ന് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.ഒക്ടോബർ 11 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കണ്ണൂർ മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലെയും ഒരു മുറി ഹൈടെക്കാക്കാൻ തീരുമാനം
കണ്ണൂർ:കണ്ണൂർ നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും ഒരു മുറി ഹൈടെക്കാക്കാനുള്ള പദ്ധതി ആരംഭിച്ചു.കല്കട്ടറുടെ ചേമ്പറിൽ നടന്ന വികസന പദ്ധതികളുടെ അവലോകന യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഇക്കാര്യം അറിയിച്ചത്. ഡെസ്ക്ടോപ്പ്,ലാപ്ടോപ്പ്,മൾട്ടി മീഡിയ പ്രൊജക്ടർ,വൈറ്റ്‌ബോർഡ്,സൗണ്ട് സിസ്റ്റം എന്നിവയുൾപ്പെടുന്ന പദ്ധതികൾക്കായി എംഎൽഎ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.കെൽട്രോൺ വഴി നടപ്പാക്കുന്ന പദ്ധതിക്ക് ഭരണ സമിതിയുടെ അനുമതിയും ലഭിച്ചു.ഒക്ടോബർ പത്തിഞ്ചിനകം പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.
നടിയെ ആക്രമിച്ച കേസിൽ നാദിർഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ആലുവ:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.ഇന്ന് രാവിലെ പത്തുമണിയോടെ ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് നാദിർഷ വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായിരുന്നു.എന്നാൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നാദിര്ഷയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല.നേരത്തെ നാദിർഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.ഇത് പരിഗണിക്കുന്നതിനിടയിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശിച്ചത്.നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
വേങ്ങരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ മത്സരിച്ചേക്കും
തിരുവനന്തപുരം:വേങ്ങര മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ എൻ ഡി എ സ്ഥാനാർഥിയായേക്കും.പ്രമുഖ നേതാവ് എ.എൻ രാധാകൃഷ്ണനെയും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെയും മത്സര രംഗത്തേക്ക് പരിഗണിക്കുന്നുണ്ട്.അതേസമയം പി.പി ബഷീർ എൽഡിഫ് സ്ഥാനാർഥിയായേക്കും എന്നാണ് സൂചന.സിപിഐഎം സ്ഥാനാർത്ഥിയെ നാളെ സംസ്ഥാന സെക്രെട്ടറിയേറ്റിന് ശേഷം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.യുഡിഎഫ് സ്ഥാനാർത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും.പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് വേങ്ങരയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
കാവ്യാമാധവനും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവനും ഹൈക്കോടതിയിലേക്ക്.കാവ്യ ഇന്ന് തന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും.കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് കാവ്യയുടെ നടപടി.ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്പിള്ള മുഖേന തന്നെയാണ് കാവ്യയും ഹർജി സമർപ്പിക്കുന്നത്.നേരത്തെ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തിരുന്നു.അന്ന് പൾസർ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നൽകിയത്.എന്നാൽ ഇത് കളവാണെന്ന് പിന്നീട് തെളിഞ്ഞു.കാവ്യയുടെ വില്ലയിലും വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലും സുനി എത്തിയതിനു പൊലീസിന് തെളിവ് ലഭിച്ചിരുന്നു.