മുംബൈ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 27 പേർ മരിച്ചു

keralanews 27 killed in mumbai railway bridge stampede

മുംബൈ:മുംബൈ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 27 പേർ മരിച്ചു.30 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുംബൈയ്ക്ക് സമീപമുള്ള എൽഫിൻസ്റ്റണ്‍ സ്റ്റേഷനെയും സമീപത്തെ ലോവർ പാരൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്.രാവിലെ 10.45 ഓടെയായിരുന്നു അപകടം.രാവിലെ മുംബൈയിൽ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആളുകൾ കൂട്ടമായി പാലത്തിൽ കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. കനത്ത മഴ പെയ്തതോടെ ലോക്കൽ ട്രെയിനുകളിൽ ചിലത് വൈകിയാണ് എത്തിയത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ നാല് ട്രെയിൻ സ്റ്റേഷനിൽ എത്തിയതോടെ ആളുകൾ സ്റ്റേഷനിൽ നിറഞ്ഞു. മഴ കാരണം പലരും പോകാൻ മടിച്ച് മേൽപ്പാലത്തിൽ നിന്നതോടെയാണ് തിരക്ക് അനിയന്ത്രിതമായതും ദുരന്തം സംഭവിച്ചതും.തിരക്കിനിടെ പലരും നിലത്തു വീണു. ചവിട്ടേറ്റാണ് പലരും മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.

കീഴാറ്റൂർ സമരം താൽക്കാലികമായി അവസാനിപ്പിച്ചു

keralanews the keezhattoor strike stoped temporarily

കണ്ണൂർ: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കീഴാറ്റൂരിലൂടെ വയൽ നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരെ വയൽക്കിളികൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ  നടത്തി വന്ന പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബദൽ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. ഇക്കാര്യത്തിൽ സമവായം ഉണ്ടാകുന്നതുവരെ വിജ്ഞാപനം പുറത്തിറക്കില്ലെന്നും മന്ത്രി പറഞ്ഞു.അതേസമയം സമരം താത്കാലികമായി അവസാനിപ്പിക്കുന്നതായി സമരസമിതി അറിയിച്ചു. സുധാകരന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കു ശേഷമാണ് സമരം പിൻവലിക്കുന്നതായി സമരാനുകൂലികൾ അറിയിച്ചത്.

കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

keralanews seven year old girl found dead in kollam

കൊല്ലം:കൊല്ലം ഏരൂരിൽ നിന്നും ഇന്നലെ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.ഏരൂർ സ്വദേശിനിയായ ശ്രീലക്ഷ്മിയുടെ മൃതദേഹമാണ് കുളത്തൂപുഴയിലെ റബ്ബർ എസ്റ്റേറ്റ് ഷെഡിൽ നിന്നും കണ്ടെത്തിയത്.സംഭവത്തിൽ കുട്ടിയുടെ ചിറ്റപ്പൻ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജേഷ് പോലീസിനോട് പറഞ്ഞു.ശ്രീലക്ഷ്മിയുടെ അമ്മയുടെ സഹോദരീഭർത്താവാണ് രാജേഷ്.രാജേഷിനൊപ്പം സ്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു പെൺകുട്ടി.എന്നാൽ കുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധികൃതർ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു.പിന്നീട് നടത്തിയ തിരച്ചിലിലാണ് റബ്ബർ എസ്റ്റേറ്റ് ഷെഡിൽ മരിച്ചനിലയിൽ കുട്ടിയെ കണ്ടെത്തിയത്.സ്കൂളിന് സമീപത്തുളള സിസിടിവിയിൽ നിന്നും കുട്ടി രാജേഷിനോടൊപ്പം നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഓൺലൈൻ ടാക്സി ഡ്രൈവർ ഷെഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

keralanews high court blocked the arrest of online taxi driver shefeeq

കൊച്ചി:കൊച്ചിയിൽ യുവതികളുടെ ആക്രമണത്തിന് ഇരയായ ഓൺലൈൻ ടാക്സി ഡ്രൈവർ ഷെഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷഫീഖ് സമര്‍‌പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. ഷെഫീക്കിനെതിരെ സ്ത്രീ പീഡന വകുപ്പ് ചുമത്തിയതിനെ കോടതി ശക്തമായി വിമർശിക്കുകയും ചെയ്തു.യുവതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഒരു യുവതി ഹണിട്രാപ്പ് കേസിൽ പ്രതിയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്നാണ് ഷെഫീക്കിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കിയത്. ഷെഫീക്കിന്റെ ഹർജി  ഹൈക്കോടതി ചൊവ്വാ‍ഴ്ച പരിഗണിക്കും.ഈ മാസം 20നാണ് കൊച്ചി വൈറ്റിലയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ ഷഫീഖിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചത്. അക്രമത്തില്‍ ഷഫീഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു.എന്നാൽ നിസാര കുറ്റം ചുമത്തി യുവതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പോലീസ് ഷെഫീഖിനെതിരെ കേസെടുക്കുകയായിരുന്നു.

ദിലീപിന്റെ ജാമ്യഹർജി വിധിപറയാനായി മാറ്റി

keralanews the verdict on dileeps bail application will pronounce later

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദവും പൂർത്തിയായി.കേസ് വിധിപറയാനായി മാറ്റിവെച്ചു.ദിലീപിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ പ്രോസിക്യൂഷൻ നിരത്തി.ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും ജാമ്യം നൽകരുതെന്നും മുൻപത്തെ സ്ഥിതി മാറിയിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.ഒന്നരക്കോടി രൂപയ്ക്കാണ് ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത്. പോലീസ് പിടിച്ചാൽ ഇത് മൂന്ന് കോടി രൂപ നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇതുവഴി ദിലീപിന് 65 കോടി രൂപയുടെ നേട്ടമുണ്ടാകുമായിരുന്നു. എന്നാൽ നേട്ടം എങ്ങനെയുണ്ടാകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയില്ല. പൾസർ സുനി തന്റെ  സഹതടവുകാരായ വിപിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നതായാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.വിപിൻലാലിന്റെ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു.മാത്രമല്ല, കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ദിലീപിനെതിരേ മൊഴി നൽകിയിരിക്കുന്നയാളെ ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന്‍റെ ഡ്രൈവർ സുധീർ നിരവധി തവണ ഫോണിൽ വിളിച്ചതിന്‍റെ രേഖയാണ് പോലീസിന്‍റെ കൈവശമുള്ളത്. സുധീർ നാൽപ്പതിലേറെ തവണ ഇയാളെ വിളിച്ചുവെന്നും സ്വാധീനിക്കാൻ ശ്രമിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.അതേസമയം നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഫോൺ എവിടെ എന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.ഫോൺ കണ്ടെത്തിയിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.നേരത്തെ ഹൈക്കോടതി രണ്ടു തവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം

keralanews prosecution argument today in dileeps bail application

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി പ്രോസിക്യൂഷന്റെ വാദം കേൾക്കും.ഇന്നലെ പ്രതിഭാഗം വാദം പൂർത്തിയായിരുന്നു.അന്വേഷണ സംഘം ഒക്ടോബർ എട്ടിന് മുൻപ് കുറ്റപത്രം സമർപ്പിക്കാനിരിക്കെ ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും.ദിലീപിന് ജാമ്യം  അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നുള്ള വാദമാകും പ്രോസിക്യൂഷൻ ഉയർത്തുക.ഇതിനു പുറമെ നടനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാനും സാധ്യതയുണ്ട്. കേസുമായി സംബന്ധിച്ച വിവരങ്ങളൊന്നും അന്വേഷണ സംഘം അറിയിക്കുന്നില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന പരാതി.തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെ കുറിച്ച് അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും അഡ്വ.ബി.രാമൻ പിള്ള വാദിച്ചു.ഈ വാദങ്ങളെ ഒക്കെ ഖണ്ഡിക്കുന്ന പ്രതിവാദങ്ങളാകും ഇന്ന് പ്രോസിക്യൂഷൻ നടത്തുക.ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന ഉറച്ച നിലപാടിൽ തന്നെയാണ് അന്വേഷണ സംഘം.

സോളാർ കേസ്;മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയിരുന്നെന്ന് സോളാർ കമ്മീഷൻ

keralanews solar case report says chief ministers office made mistake

തിരുവനന്തപുരം:സോളാർ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു വീഴ്ച പറ്റിയിരുന്നു എന്ന് സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്.മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നതായാണ് സൂചന. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെത്തിയാണ് ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ട് കൈമാറിയത്.കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത.എസ്.നായരും മുഖ്യമന്ത്രിയുടെ പേർസണൽ സ്റ്റാഫ് അംഗത്തെ ഉപയോഗിച്ചു.മുൻ സർക്കാർ നിയോഗിച്ച അന്വേഷണ സംഘം ബിജു രാധാകൃഷണനിലും സരിതയിലും മാത്രം ഒതുങ്ങി നിന്നുള്ള അന്വേഷണമാണ് നടത്തിയത്.ഇവർ തട്ടിയെടുത്ത പണത്തെ കുറിച്ച് അന്വേഷണം നടത്തിയില്ല.കേസ് സംബന്ധിച്ച ഇന്റലിജൻസ് എ ഡി ജി പിയുടെ റിപ്പോർട് സർക്കാർ പൂർണ്ണമായും അവഗണിച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ബാങ്ക് ഗ്യാരന്റി നൽകാത്ത 33 വിദ്യാർത്ഥികളെ പുറത്താക്കി

keralanews malabar medical college expelled 33students

കോഴിക്കോട്:കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ബാങ്ക് ഗ്യാരന്റി നൽകാത്ത 33 വിദ്യാർത്ഥികളെ പുറത്താക്കി.രണ്ടാഴ്ച മുൻപ് പ്രവേശനം നേടിയ വിദ്യാർത്ഥികളെയാണ് ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നൽകാത്തതിനെ തുടർന്ന് പുറത്താക്കിയത്.ബാങ്ക് ഗ്യാരന്റി നൽകിയതിന് ശേഷം മാത്രമേ വിദ്യാർത്ഥികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കൂ എന്നാണ് മാനേജ്മെന്റിന്റെ നിലപാട്.സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിന്നും ആറുലക്ഷം രൂപ ബാങ്ക് ഗ്യാരന്റി ഈടാക്കാൻ സുപ്രീം കോടതി അനുവാദം നൽകിയിരുന്നു.ഇതിനെ തുടർന്ന് പല വിദ്യാർത്ഥികൾക്കും പ്രവേശനം നേടാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രശ്നത്തിൽ ഇടപടുകയും സർക്കാർ തലത്തിൽ ബാങ്ക് ഗ്യാരന്റി ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുകയാണ്.കുട്ടികളോട് ബാങ്ക് ഗ്യാരന്റി  ആവശ്യപ്പെടരുത് എന്ന് സർക്കാർ നിദേശിച്ചിരുന്നു.ഈ നിർദേശം നിലനിൽക്കെയാണ് മലബാർ മെഡിക്കൽ കോളേജ് അധികൃതരുടെ നടപടി.മെഡിക്കൽ പ്രവേശനത്തിന് പതിനൊന്നുലക്ഷം രൂപ ഫീസ് നിശ്ചയിച്ചതിൽ ആറുലക്ഷം രൂപയാണ് കുട്ടികൾ ബാങ്ക് ഗ്യാരന്റി നൽകേണ്ടത്.എന്നാൽ മലബാർ മെഡിക്കൽ കോളേജ് അഞ്ചുലക്ഷത്തിനു പകരം ഏഴുലക്ഷം രൂപ തങ്ങളോട് പ്രവേശന സമയത്ത് ഈടാക്കിയതായും വിദ്യാർഥികൾ പറയുന്നു.രണ്ടു കോളേജുകൾക്ക് പതിനൊന്നു ലക്ഷം രൂപ ഫീസ് വാങ്ങാനുള്ള അനുമതി നൽകിയ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് മുഴുവൻ കോളേജുകൾക്കും പതിനൊന്നു ലക്ഷം രൂപ ഫീസ് വാങ്ങാനുള്ള അനുമതി സുപ്രീം കോടതി നൽകിയത്.

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews high court will consider dileeps bail plea today

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇതിനു മുൻപ് രണ്ടു തവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.രണ്ടു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.നേരത്തെ ദിലീപിന് ജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ച് തന്നെയാകും ഇത്തവണയും ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. അതേസമയം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നലെ തീർപ്പു കല്പിച്ചിരുന്നു.കേസിൽ കാവ്യയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയതോടെയാണിത്.കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ ഒക്ടോബർ നാലിലേക്ക് കോടതി മാറ്റിവെയ്ക്കുകയും ചെയ്തു.

കണ്ണൂർ ദസറ ഉൽഘാടനം ചെയ്തു

keralanews kannur dasara inaugurated

കണ്ണൂർ: കണ്ണൂർ കോർപറേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന നവരാത്രി ആഘോഷ പരിപാടി ‘കണ്ണൂർ ദസറ’ ടൗൺ സ്ക്വയറിൽ മന്ത്രി സി.വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.മേയർ ഇ.പി. ലത, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, വെള്ളോറ രാജൻ, എൻ. ബാലകൃഷ്ണൻ, സത്യപ്രകാശ്, മാർട്ടിൻ ജോർജ്, ലിഷ ദീപക് തുടങ്ങിയവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് കലാഭവൻ നവാസും സംഘവും അവതരിപ്പിച്ച കോമഡി ആൻഡ് മ്യൂസിക്കൽ മെഗാ ഷോ അരങ്ങേറി.ഇന്നു വൈകുന്നേരം 5.30ന് നൃത്തം, രാത്രി ഏഴിന് സാംസ്‌കാരിക സദസ്സ്, രാത്രി എട്ടിന് ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും.സാംസ്കാരിക സദസ് ഇ.പി. ജയരാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.26ന് വൈകുന്നേരം 5.30ന് ചലചിത്ര പിന്നണി ഗായിക ജയശ്രീ രാജീവും സംഘവും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി അരങ്ങേറും,രാത്രി ഏഴിന് സാംസ്കാരിക സദസ് പി.കെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും.രാത്രി എട്ടിന് ആലപ്പുഴ ഇപ്റ്റയുടെ നാടൻപാട്ട് അരങ്ങേറും.27ന് വൈകുന്നേരം 5.30ന് നൃത്തം. തിരുവാതിരക്കളി, രാത്രി ഏഴിന് സാംസ്കാരിക സദസ് കെ.കെ. രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് എരഞ്ഞോളി മൂസയും സംഘവും അവതരിപ്പിക്കുന്ന ഇശൽ സന്ധ്യ.28ന് വൈകുന്നേരം 5.30ന് കോർപറേഷൻ വനിതാ കൗൺസിലർമാർ അവതരിപ്പിക്കുന്ന തിരുവാതിര അരങ്ങേറും.തുടർന്ന് കുട്ടികളുടെ നൃത്തം,സാംസ്കാരിക സദസ് എന്നിവയുണ്ടാകും.സാംസ്‌കാരിക സദസ്സ് കെ.സി ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്യും. രാത്രി എട്ടിന് സിനിമാ സീരിയൽ താരം മേഘ്നയും സംഘവും അവതരിപ്പിക്കുന്ന നൃത്തം.ഇരുപത്തിഒന്പതാം തീയതി വൈകുന്നേരം 5.30 ന് ഭരതനാട്യം,തുടർന്ന് സാംസ്‌കാരിക സദസ്സ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്യും.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.രാത്രി എട്ടിന് കെപിഎസി അവതരിപ്പിക്കുന്ന നാടകം ‘ഈഡിപ്പസ്’ അരങ്ങിലെത്തും.