കണ്ണൂർ:അനധികൃത നിർമാണം പരിശോധിച്ച കണ്ണൂർ കോർപറേഷനിലെ ഓവര്സിയർക്ക് ഡെപ്യൂട്ടി മേയറുടെ വക ശകാരവും പിന്നീട് സസ്പെൻഷനും.പയ്യാമ്പലത്തെ നിർമാണം പരിശോധിച്ച ഓവർസിയർ രാജനെയാണ് മേയർ ഇ.പി ലത സസ്‌പെൻഡ് ചെയ്തത്.അവധി ദിവസങ്ങളിൽ വ്യാപകമായി അനധികൃത നിർമാണം നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് ഇത്തരം ദിവസങ്ങളിൽ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ രണ്ടിന് രാജനാണ് കോർപറേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇത്തരത്തിൽ പയ്യാമ്പലത്ത് ഒരു കെട്ടിടം റോഡ് കയ്യേറി നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.ഇതനുസരിച്ച് ഇവർക്ക് നോട്ടീസ് നൽകിയിരുന്നു.പിന്നീട് ഗാന്ധിജയന്തി ദിനത്തിൽ ഇവിടെ പരിശോധനയ്‌ക്കെത്തിയ രാജൻ നാളെ ഇത് പൊളിച്ചുമാറ്റുമെന്നു പണിക്കാർക്ക് മുന്നറിയിപ്പും നൽകി.ഇതേത്തുടർന്നാണ് ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് സംഭവത്തിൽ ഇടപെട്ടത്. നോട്ടീസ് കൊടുത്താൽ പൊളിച്ചുമാറ്റുന്നതിനു സമയമുണ്ടെന്നു പിന്നെയെന്തിനാണ് നാളെ തന്നെ പൊളിച്ചുമാറ്റുമെന്നു പറയുന്നത് എന്ന് ചോദിച്ചായിരുന്നു പി.കെ രാഗേഷ് സംഭാഷണം തുടങ്ങിയത്.നാളെ പൊളിക്കുമെന്നത് അടുത്ത ദിവസം തന്നെ പൊളിച്ചു മാറ്റുമെന്നുള്ള അർഥത്തിലല്ലെന്നും പൊളിച്ചു മാറ്റുന്നതിന് മുൻപുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും രാജൻ മറുപടി പറയുന്നുണ്ട്.ഈ സംഭാഷണമാണ് പിന്നീട് ശകാരത്തിലേക്ക് വഴിമാറുന്നത്.ഡെപ്യൂട്ടി മേയറുടെ ഇടപെടലിനെതിരെ രാജൻ മേയർക്ക് പരാതി നൽകി.രാജൻ അപമര്യാദയായി പെരുമാറി എന്ന് ഡെപ്യൂട്ടി മേയറും മേയർക്ക് പരാതി നൽകി.ഇതിനെ തുടർന്നാണ് മേയർ രാജനെ സസ്‌പെൻഡ് ചെയ്തത്.
കർണാടകയിൽ വാഹനാപകടത്തിൽ നാല് മലയാളി എംബിബിഎസ് വിദ്യാർഥികൾ മരിച്ചു
ബെംഗളൂരു:കർണാടകയിലെ രാമനാഗരയിൽ വാഹനാപകടത്തിൽ നാല് മലയാളി എംബിബിഎസ് വിദ്യാർഥികൾ മരിച്ചു.ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജോയദ് ജേക്കബ്,ദിവ്യ,വെല്ലൂർ വി.ഐ.ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നിഖിത്,ജീന എന്നിവരാണ് മരിച്ചത്.ബെംഗളൂരു ദേശീയപാതയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലു പേരും സംഭസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ട്രക്കിന്റെ അമിത വേഗതയാണ് അപകടകരണമായത്.
നഴ്സുമാരുടെ ശമ്പള വർദ്ധനവ് അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകൾ
തിരുവനന്തപുരം:സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള വര്‍ധനവ് അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്‍റുകള്‍. ജൂലൈ 20ന് നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കികൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നിൽക്കുകയാണ് ആശുപത്രി മാനേജ്മെന്റുകള്‍. ഇന്ന് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്തയോഗത്തിലാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ നിലപാട് അറിയിച്ചത്. നഴ്സുമാരുടെ ശമ്പളവര്‍ധനവില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ലേബര്‍ കമ്മീഷണറും വ്യക്തമാക്കി.ശമ്പള വര്‍ധനവ് നടപ്പാകുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാര്‍.
മറ്റ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യവും യോഗം ചര്‍ച്ച ചെയ്തു.ഇത് സംബന്ധിച്ച് ഒരാഴ്ചക്കകം ആശുപത്രി മാനേജ്മെന്‍റുകള്‍ തീരുമാനമറിയിക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. അടുത്ത 19ന് ചേരുന്ന യോഗത്തില്‍ മാനേജ്മെന്‍റുകള്‍ തീരുമാനമറിയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോതമംഗലം മജിസ്‌ട്രേറ്റിനു മുന്പാകെയാണ് റിമി രഹസ്യമൊഴി നൽകിയത്.നേരത്തെ അന്വേഷണ സംഘം റിമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.ഇത് ഉറപ്പിക്കാനാണ് ഇപ്പോൾ സെക്‌ഷൻ 164 പ്രകാരം മജിസ്‌ട്രേറ്റിനു മുൻപിൽ മൊഴി രേഖപ്പെടുത്തുന്നത്.ഇങ്ങനെ നൽകുന്ന മൊഴി കേസിൽ തെളിവായി അംഗീകരിക്കും. ദിലീപ്,കാവ്യാ എന്നിവരുമായി റിമി ടോമിക്ക് അടുത്ത ബന്ധമാണുള്ളത്.ജൂലൈ 27 ന് റിമി ടോമിയെ ഫോണിൽ വിളിച്ചു അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.ദിലീപിനൊപ്പം നടത്തിയ വിദേശ ഷോകളെ കുറിച്ചാണ് പോലീസ് വിവരങ്ങൾ ശേഖരിച്ചത് എന്നാണ് റിമി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.ദിലീപുമായി റിമിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നതരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യങ്ങളും അന്വേഷണ സംഘത്തെ ചോദിച്ചറിഞ്ഞതായാണ് സൂചന.നടി ആക്രമിക്കപ്പെട്ട ദിവസം റിമി ടോമി ദിലീപുമായും കാവ്യയുമായും ഫോണിൽ സംസാരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ പശ്ചാത്തലത്തിലാണ് റിമിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചത്
കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ 40 തോളം പേർക്ക് പരിക്ക്
കോഴിക്കോട്:കോഴിക്കോട് വടകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 40 തോളം പേർക്ക് പരിക്ക്.പേപ്പട്ടിയാണ് കടിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.നായയെ ഇനിയും പിടികൂടിയിട്ടില്ല.വടകര റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ആദ്യമായി നായയുടെ കടിയേറ്റിരിക്കുന്നത്.പിന്നീട് 12 കിലോമീറ്ററോളം ഓടിയ നായ നിരവധിപേരെ കടിക്കുകയായിരുന്നു.ആക്രമണത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.മൂന്നും നാലും വയസ്സുള്ള കുട്ടികൾക്കടക്കമാണ് പരിക്കേറ്റിരിക്കുന്നത്.ഇപ്പോഴും ആളുകൾ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നതിനാൽ കടിയേറ്റവരുടെ കൃത്യമായ കണക്കുകൾ പുറത്തു വന്നിട്ടില്ല.
സർവീസ് വയർ ബൈക്കിനു മുകളിൽ പൊട്ടിവീണ് കഴുത്തിൽ കുരുങ്ങി യാത്രക്കാരന് പരിക്കേറ്റു
മട്ടന്നൂർ:മട്ടന്നൂർ വായന്തോട്ടിൽ സർവീസ് വയർ ബൈക്കിനു മുകളിൽ പൊട്ടിവീണ് കഴുത്തിൽ കുരുങ്ങി യാത്രക്കാരന് പരിക്കേറ്റു.മുഖത്തും കഴുത്തിനും പരുക്കേറ്റ മണ്ണൂരിലെ കെ.സന്ദീപിനെ (27) കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വായാന്തോട് വൈദ്യുത ലൈനിൽ നിന്നു സമീപത്തെ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്‌ഷൻ നൽകിയ സർവീസ് വയറാണ് പൊട്ടിവീണത്. റോഡിനു കുറുകെ കെട്ടിയ വയർ ബൈക്കിന് മുകളിൽ വീഴുകയും സന്ദീപിന്റെ കഴുത്തിൽ കുടുങ്ങുകയുമായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞു.കണ്ണൂർ ഭാഗത്തുനിന്നു വർക്‌ഷോപ്പിലേക്ക് ജോലിക്ക് വരുന്നതിനിടെയായിരുന്നു അപകടം.രാവിലെ സർവീസ് വയർ നിലത്തു വീണതിനെ തുടർന്ന് യാത്രക്കാർ ഇത് വലിച്ചു കെട്ടിയതിനു ശേഷം കെ.എസ്.ഇ.ബിയിൽ വിവരമറിയിച്ചിരുന്നു.എന്നാൽ ഇതിനിടെയാണ് വീണ്ടും ബൈക്കിനു മുകളിൽ പൊട്ടിവീണ് അപകടമുണ്ടായത്.പൊട്ടിവീണ സർവീസ് വയർ കെ.എസ്.ഇ.ബി ജീവനക്കാരെത്തി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. …
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന് രഹസ്യമൊഴി
കൊച്ചി:നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന് കേസിലെ ഏഴാം പ്രതിയായ ചാർളി രഹസ്യമൊഴി നൽകി.ദിലീപിന്റെ ക്വട്ടേഷനാണിതെന്നു പൾസർ സുനി വെളിപ്പെടുത്തിയിരുന്നു എന്നാണ് ചാർളി വ്യക്തമാക്കിയിരിക്കുന്നത്.നടി അക്രമിക്കപ്പെട്ടതിനു ശേഷം കോയമ്പത്തൂരിലുള്ള ചാർളിയുടെ വീട്ടിലായിരുന്നു സുനി ഒളിവിൽ കഴിഞ്ഞിരുന്നത്.ഇവിടെ വെച്ച് നടി അക്രമിക്കപെട്ടതിന്റെ ദൃശ്യങ്ങൾ സുനി ചാർളിയെ കാണിച്ചിരുന്നു.ഇതിനു ശേഷം വീട്ടിൽ നിന്നും പോകാൻ പറഞ്ഞ ചാർളിയോട് സുനി ഇത് ദിലീപിന്റെ ക്വട്ടേഷൻ ആണെന്ന് വെളിപ്പെടുത്തുകയായിരുന്നു.ഒന്നരകോടിയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഒളിവിൽ കഴിയാൻ അവസരം തന്നാൽ പത്തുലക്ഷം രൂപ നൽകാമെന്നും സുനി പറഞ്ഞതായി ചാർളി രഹസ്യമൊഴിയിൽ പറയുന്നു.രണ്ടു ദിവസം കഴിഞ്ഞ് ഒരിടം വരെ പോകണമെന്ന് പറഞ്ഞ സുനിയും കൂട്ടാളിയും അവിടെ നിന്നും തന്റെ സുഹൃത്തിന്റെ പൾസർ ബൈക്ക് മോഷ്ടിച്ചാണ് സ്ഥലം വിട്ടതെന്നും ചാർളി വെളിപ്പെടുത്തി.ഇതോടെ കേസിൽ ചാർളിയെ മാപ്പുസാക്ഷിയാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ഒക്ടോബർ 9,10 തീയതികളിൽ മോട്ടോർ വാഹന പണിമുടക്ക്
ന്യൂഡൽഹി:ഒക്ടോബർ 9,10 തീയതികളിൽ മോട്ടോർ വാഹന പണിമുടക്ക് നടത്താൻ ആഹ്വാനം.ഗതാഗത മേഖലയിൽ ചരക്ക് സേവന നികുതി നടപ്പാക്കിയത് കൊണ്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രെസ്സാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.
ഒക്ടോബർ 13 ന് യുഡിഎഫ് ഹർത്താൽ
തിരുവനന്തപുരം:ഒക്ടോബർ 13 ന് സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ യുഡിഎഫ് തീരുമാനം.ഇന്ധന വില വർദ്ധനവിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചുമാണ് ഹർത്താൽ.പ്രതിപക്ഷ നേതാവ് രമേശ്ശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
പുതിയ 100 രൂപ നോട്ട് പുറത്തിറക്കും
ന്യൂഡൽഹി:പുതിയ 100 രൂപ നോട്ട് പുറത്തിറക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു.അടുത്ത വർഷം ഏപ്രിലിൽ അച്ചടി തുടങ്ങാനാണ് തീരുമാനം.എ ടി എമ്മിൽ ഉപയോഗിക്കാൻ പാകത്തിൽ പഴയ നൂറുരൂപയുടെ അതെ വലുപ്പത്തിലുള്ള നോട്ടുകളാണ് പുറത്തിറക്കുക എന്നാണ് സൂചന.ഈ കഴിഞ്ഞ ഓഗസ്റ്റിൽ 200 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയിരുന്നെങ്കിലും ഇത് ജനങ്ങളുടെ കയ്യിൽ ആവശ്യത്തിന് ഇനിയും എത്തി തുടങ്ങിയില്ല.